2015-11-11 19:32:00

സ്വഭാവത്തില്‍ സഭ പ്രേഷിതയും മിഷണറിയുമെന്ന് കര്‍ദ്ദിനാള്‍ ഫിലോണി


കത്തോലിക്കാസഭ ഒരു ധാര്‍മ്മിക നിയമസംവിധാനം എന്നതിനെക്കാള്‍ ക്രിസ്തുവിലുള്ള രക്ഷയുടെ സാര്‍വ്വലൗകിക സ്ഥാപനമാണെന്ന്, ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി പ്രസ്താവിച്ചു.

നവംബര്‍ 10-ാം തിയതി തിങ്കളാഴ്ച സ്പെയിനിലെ മാഡ്രിഡിലുള്ള വിശുദ്ധ ഡമാഷീന്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ഫിലോണി ഇങ്ങനെ പ്രസ്താവിച്ചത്. സഭയുടെ പ്രേഷിതദൗത്യം സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധം - മിഷന്‍ പ്രവര്‍ത്തനം, Ad Gentes എന്ന പ്രമാണരേഖയുടെ 50-ാം വാര്‍ഷികം ആചരിച്ചുകൊണ്ടാണ് വിശുദ്ധ ഡമാഷീന്‍റെ യൂണിവേഴ്സിറ്റിയില്‍ സമ്മേളനം നടന്നത്.  

പ്രാദേശീകസഭാ തലങ്ങളില്‍ സാംസ്ക്കാരികവും ഭാഷാപരവും ആചാരാനുഷ്ഠാനപരവുമായ വൈവിധ്യങ്ങള്‍‍ ഏറെ നിലനില്ക്കേ, സഭയുടെ പ്രേഷിതപ്രവര്‍ത്തനം സംബന്ധിച്ച് അജപാലനപരമായ പൊരുത്തപ്പെടലുകളും വിട്ടുവീഴ്ചകളും ഇന്നും എവിടെയും പരിഗണിക്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ ഫിലോണി അഭിപ്രായപ്പെട്ടു. എന്നാല്‍ സഭയുടെ പൊതുനിയമങ്ങള്‍ സാര്‍വ്വലൗകികവും പ്രതിജ്ഞാബദ്ധവുമായി സ്വീകരിക്കുകയും നടപ്പിലാക്കുകയും വേണ്ടതാണെന്നും, ആഗോളസഭയുടെ സുവിശേഷവത്ക്കരണ പദ്ധതികളുടെയും മിഷന്‍ പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്തം വഹിക്കുന്ന കര്‍ദ്ദിനാല്‍ ഫിലോണി പ്രബന്ധത്തില്‍ നിഷ്ക്കര്‍ഷിച്ചു.

സ്വഭാവത്തില്‍ സഭ പ്രേഷിതയും മിഷണറിയുമാണെന്ന അടിസ്ഥാന വീക്ഷണം ദേശീയ പ്രാദേശിക സഭകളുടെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കുമായി സ്വീകരിക്കുമ്പോള്‍, ഒരു കുഞ്ഞിന് പാലുകൊടുത്തും ലളിതമായ ഭക്ഷണങ്ങള്‍ നല്കിയും വളര്‍ത്തുന്നതുപോലെ, പൊരുത്തപ്പെടലിന്‍റെ അജപാലന സമീപനം, നിയമത്തിന്‍റെ വീക്ഷണത്തിനുമപ്പുറം വേണ്ടതാണെന്നും കര്‍ദ്ദിനാള്‍ ഫിലോണി വിവരിച്ചു.








All the contents on this site are copyrighted ©.