2015-11-04 20:29:00

മനുഷ്യകുലം പരിസ്ഥിതിയില്‍നിന്നും വേറിട്ട യാഥാര്‍ത്ഥ്യമല്ല


സാങ്കേതികതയുടെ സങ്കേതമായ അമേരിക്കയിലെ ‘സിലിക്കോണ്‍ വാലി’യില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പരിസ്ഥിതിക ദര്‍ശനം, ‘ലൗദാത്തോ സീ’ ചര്‍ച്ചചെയ്യപ്പെട്ടു.

നവംബര്‍ 3-ാം തിയതി  അമേരിക്കയിലെ കലിഫോര്‍ണിയയില്‍ സിലിക്കോണ്‍ വാലിയോടു ചേര്‍ന്നുള്ള സാന്താ ക്ലാരാ യൂണിവേഴ്സിറ്റിയിലാണ് നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്ക്സണ്‍ സാങ്കേതികതയും പരിസ്ഥിതിയുമായുള്ള ബന്ധം വിശദീകരിച്ചുകൊണ്ടുള്ള പാപ്പായുടെ നവമായ മാനവികദര്‍ശനം പങ്കുവച്ചത്.

അന്ധമായ ആത്മവിശ്വാസത്തോടെ സാങ്കേതിക പുരോഗതിയില്‍ നമുക്ക് അഭിമാനിക്കാനാവില്ലെന്നും, പാരിസ്ഥിതികവും സാമൂഹ്യവുമായ ഇന്നിന്‍റെ വെല്ലുവിളികളെ പരിഗണിക്കുന്നതായിരിക്കണം മനുഷ്യന്‍റെ സാങ്കേതിക വളര്‍ച്ചയെന്നും അമേരിക്കയിലെ‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ ഉദ്ബോധിപ്പിച്ചു.

അത്യാധുനിക സാങ്കേതികതയുടെ ആശയവിനിമയ രീതികള്‍ വിപുലമാകുമ്പോള്‍ ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്ന മനുഷ്യരും, നവസാങ്കാതികത ഉപയോഗിച്ചുള്ള ടെക്നോ-യുദ്ധ തന്ത്രങ്ങള്‍ അന്തര്‍ദേശീയ നിയമങ്ങളെ ലംഘിക്കുകയും മാനവികതയുടെ നിലനില്പിനെ ഭീതിദമാക്കുകയും ചെയ്യുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

നന്മയും സത്യവും സ്വമേധയാ വളര്‍ത്തുവാന്‍ ഒരു പരിധിവരെ അത്യാധുനിക സാങ്കേതിക സാമ്പത്തിക പുരോഗതിക്കാവുമെങ്കിലും, മാനുഷിക മൂല്യങ്ങളിലും, മനഃസ്സാക്ഷിയിലും, സാമൂഹിക ഉത്തരവാദിത്വം സംബന്ധിച്ച മേഖലയിലും മനുഷ്യന്‍ പിന്നോട്ടു പോകുന്നത് യുവലോകം തിരിച്ചറിയേണ്ട ഇന്നിന്‍റെ പോരായ്മയും വെല്ലുവിളിയുമാണെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്കസണ്‍ പ്രബന്ധത്തില്‍ പരാമര്‍ശിച്ചു.

സാങ്കേതികതയുടെ ഉരുക്കുമുഷ്ടിപോലുള്ള സ്വാധീനം ഇന്നത്തെ ലോകത്തെ കീഴ്പ്പെടുത്തുമ്പോള്‍, യഥാര്‍ത്ഥമായ സ്വാതന്ത്ര്യവും ജീവിതമൂല്യങ്ങളും, ഒപ്പം ബദലായുള്ള മനുഷ്യന്‍റെ മറ്റു ക്രിയാത്മകതയും വളര്‍ച്ചയും ഇല്ലാതാകുന്നത് ശ്രദ്ധിക്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ ടേര്‍്ക്സണ്‍ പ്രബന്ധത്തില്‍ സമര്‍ത്ഥിച്ചു.

മനുഷ്യകുലം പരിസ്ഥിതിയില്‍നിന്നും വേറിട്ട യാഥാര്‍ത്ഥ്യമല്ലെന്നും, സാഹോദര്യത്തിലും കൂട്ടായ്മയിലും മാനവകുലം പങ്കുവച്ചു ജീവിക്കേണ്ട ‘മാവരാശിയുടെ  പൊതുഭവന’മാണ് ഈ ഭൂമി (earth the common Home). പാരിസ്ഥിതികവും കാലാവസ്ഥാപരവുമായ മാറ്റങ്ങള്‍ക്കു കാരണം മനുഷ്യരും അവരുടെ പ്രവര്‍ത്തനങ്ങളുമാണ്. അമിതമായ വലിച്ചെറിയല്‍ - ഉപഭോഗസംസ്ക്കാരങ്ങളും, സദാചാരങ്ങളുടെയും മൂല്യങ്ങളുടെയും തിരസ്ക്കരണവും ഭൂമിയാകുന്ന നമ്മുടെ പൊതുഭവനത്തിന്‍റെ നിലനില്പിനെ ബാധിക്കുന്നുണ്ടെന്ന ചിന്തകളും കര്‍ദ്ദിനാള്‍ ടേര്‍ക്കസണ്‍ പ്രബന്ധത്തിലൂടെ സമ്മേളനത്തെ ചൂണ്ടിക്കാട്ടി.   








All the contents on this site are copyrighted ©.