2015-11-03 15:35:00

യേശുവിന്‍റെ മരണം വഴി മരണത്തില്‍ നിന്ന് രക്ഷിക്കപ്പെട്ടവരാണ് നാം


 കര്‍ദ്ദിനാളുമാര്‍, മെത്രാന്മാര്‍ എന്നിവരുടെ ആത്മ ശാന്തിക്കായി വത്തിക്കാനില്‍ നവംമ്പര്‍ മൂന്നാം തിയതി അര്‍പ്പിച്ച ദിവ്യബലിയില്‍,  യേശുവിന്‍റെ മരണം വഴി, അവിടുന്ന് നമ്മെ മരണത്തില്‍ നിന്ന് രക്ഷിക്കുന്നുവെന്ന്, പാപ്പാ പങ്കുവച്ച വചനസന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

ലോകത്തെ ദൈവം ഒരുപാടു സ്നേഹിക്കുന്നുവെന്ന് പറഞ്ഞ യേശു തന്‍റെ യഥാര്‍ത്ഥമായ, മൂര്‍ത്തമായ സ്നേഹത്തിലൂടെ, നമ്മുടെ മരണത്തെ സ്വയം ഏറ്റെടുത്തുവെന്നും അങ്ങനെ നമ്മെ മരണത്തില്‍നിന്നും രക്ഷിക്കുന്നുവെന്നും പാപ്പാ ഉദാബോധിപ്പിച്ചു.

മരിച്ചുപോയ പുരോഹിതശ്രേഷ്ഠരായ സഭാശുശ്രൂഷകരെ ഓര്‍ത്തു പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ സേവനത്തിന് നന്ദി പറയാമെന്നും അവര്‍, വിശുദ്ധരുടെ സംഘത്തില്‍, ദൈവം നല്‍കുന്ന സമ്പൂര്‍ണ്ണാനന്ദം അനുഭവിക്കുവാനായി പ്രാര്‍ത്ഥിക്കാമെന്നും പാപ്പാ പറഞ്ഞു.

ദൈവപുത്രന്‍ താഴ്മയോടെ, നമ്മെത്തന്നെ ഏറ്റെടുക്കുവാനായി നമുക്കുവേണ്ടി എളിയ ദാസനായിക്കൊണ്ട്, അവന്‍റെ മരണം വഴി നമുക്ക് ജീവന്‍റെ വാതിലുകള്‍ വിശാലമായി തുറന്നു തന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ഇസ്രായേല്‍ക്കാരെ പാമ്പുകടിച്ചു മരിക്കുന്നതില്‍ നിന്ന് രക്ഷിക്കാനായി, മോശ മരുഭൂമിയിലുയര്‍ത്തി കാണിച്ച സര്‍പ്പത്തിന്‍റെ പ്രതീകമെന്ന പോലെ, നമ്മുടെ രക്ഷയ്ക്കായി, യേശു കുരിശില്‍ സ്വയം ഉയര്‍ത്തപ്പെടാന്‍ വിധേയനായി. അതിനാല്‍ അവനിലേയ്ക്ക് നോക്കുന്നവരും, വിശ്വസിക്കുന്നവരും അവനാല്‍ രക്ഷിക്കപ്പെടുന്നുവെന്നും പാപ്പാ ഊന്നിപ്പറഞ്ഞു.

ലോകാവസാനം വരെ നമ്മളായിരിക്കുന്നപോലെ ദൈവം നമ്മെ സ്നേഹിക്കുന്നു, നാം ആ സ്നേഹത്താല്‍ നയിക്കപ്പെടുന്നു. നമുക്ക് ജീവന്‍ നല്‍കുന്നതും മരണത്തില്‍നിന്ന് നമ്മെ രക്ഷിക്കുന്നതും പ്രത്യാശ പകരുന്നതുമാണ് നാമര്‍പ്പിക്കുന്ന വി. കുര്‍ബാനയെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ജീവനും രക്ഷയും ഉത്ഥാനവും ആനന്ദവും ആയ ദൈവം മാത്രം മതി നമുക്ക്. അങ്ങനെയെങ്കില്‍ നാം ദൈവഹിതമനുസരിച്ചുള്ള ദാസരായിരിക്കും, സേവകരായിരിക്കും; ലോകത്തിനായി ജീവന്‍ അര്‍പ്പിക്കുന്ന ദൈമക്കളായിരിക്കുകയും ചെയ്യും.     








All the contents on this site are copyrighted ©.