2015-10-05 17:42:00

കുടുംബ ജീവിതത്തിന്‍റെ പ്രാധാന്യത്തെയും ഐശ്വര്യത്തെയും മനോഹാരിതയെയും പുനരുജ്ജീവിപ്പിക്കുക


കുടുംബ ജീവിതത്തിന്‍റെ പ്രാധാന്യത്തെയും ഐശ്വര്യത്തെയും മനോഹാരിതയെയും  പുനരുജ്ജീവിപ്പിക്കുകയാണ് സിനഡിന്‍റെ ലക്ഷ്യമെന്ന് കര്‍ദ്ദിനാള്‍ ബല്‍ദിസേരി

മെത്രാന്മാരുടെ സിനഡിന്‍റെ ആദ്യദിവസമായ ഒക്ടോബര്‍ 5-ാംതിയതി രാവിലെ സെക്രട്ടറി ജനറല്‍ കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബല്‍ദിസ്സേരി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.

മനുഷ്യരാശിയുടെ വരുംകാലം കുടുംബങ്ങളിലൂടെയാ​ണ് കടന്നുപോകുന്നതെന്ന 1980-ലെ സിനഡില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രകടിപ്പിച്ച ആശയത്തെ വിശദീകരിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ബല്‍ദിസേരി ഈ സിനഡിന്‍റെ ലക്ഷ്യത്തെക്കുറിച്ച് പ്രതിപാദിച്ചത്.

കഴിഞ്ഞ കാലങ്ങളിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കുടുംബങ്ങളോടൊപ്പമുള്ള ഒരു നീണ്ട സിനഡല്‍ യാത്രയാണ് ഇപ്പോഴത്തെ ഈ സിനഡെന്നും അനന്തിരഫലങ്ങള്‍ അനുഭവിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം കുടുംബങ്ങള്‍ ആന്തരികവും ബാഹായവുമായ ഭീഷണികള്‍ നേരിടുന്നുവെന്നതിനാല്‍ കുടുംബജീവിതത്തിന്‍റെ പ്രാധാന്യവും ഐശ്വര്യവും പ്രയോജനവും നവീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസും ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. സിനഡിനുള്ള പ്രവര്‍ത്തനപരിപാടികള്‍ പാപ്പാ ഫ്രാൻസിസ് 2013-ല്‍ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ ആദ്യകാലം മുതല്‍ തുടങ്ങിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.








All the contents on this site are copyrighted ©.