2015-10-01 09:22:00

രോഗമേകുന്ന സഹനങ്ങളില്‍ യേശു നമുക്കാശ്വാസം- പാപ്പാ


സമര്‍ത്ഥരായ ഭിഷഗ്വരന്മാരും ആതുരശുശ്രൂഷകരും ഉണ്ടെങ്കില്‍ത്തന്നെയും രോഗം എല്ലായ്പ്പോഴും പ്രയാസകരമാണെന്നും, എന്നാല്‍ വിശ്വാസം നമുക്കു ധൈര്യം പകരുന്നുവെന്നും മാര്‍പ്പാപ്പാ . 

സെപ്റ്റംബര്‍ 30ന്, ബുധനാഴ്ച , വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ പ്രതിവാരപൊതുകൂടിക്കാഴ്‍ച അനുവദിക്കുന്നതിന് മുമ്പ്, ബസിലിക്കയുടെ സമീപത്തുള്ള പോള്‍ ആറാമന്‍ ശാലയില്‍ വച്ച് അംഗവൈകല്യമുള്ളവരായ 400 ഉം അവരുടെ സഹായികളായ 400 ഉം ഉള്‍പ്പടെ 800 പേരടങ്ങിയ സംഘത്തിന് പ്രത്യേകം ദര്‍ശനമനുവദിച്ച വേളയിലാണ് ഫ്രാന്‍സിസ് പാപ്പാ  ഇതു പറഞ്ഞത്. Order of Malta യുടെ ജര്‍മ്മന്‍ ഘടകമാണ്  ഇവര്‍ക്ക് പാപ്പായുമായുള്ള ഈ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.

ദൈവം നമുക്കായി രോഗഗ്രസ്ഥനായി. അതായത്, അവിടന്ന് സ്വസുതനെ അയക്കുകയും ആ പുത്രന്‍ നമ്മുടെ രോഗങ്ങളും കുരി ശുകളും സ്വയം ഏറ്റെടുക്കുകയും ചെയ്തു എന്നര്‍ത്ഥം.  പാപ്പാ തുടര്‍ന്നു, ക്ഷമാപൂര്‍ണ്ണനായ യേശുവിനെ നോക്കുമ്പോള്‍ നമ്മുടെ വിശ്വാസം കൂടുതല്‍ ബലപ്പെടുന്നു. നമ്മുടെ രോഗാവസ്ഥയില്‍ നമുക്കെപ്പോഴും യേശുവിനോടു ചേര്‍ന്ന്, അവിടത്തെ കരംഗ്രഹിച്ച്, മുന്നേറാം. സഹനം എന്തെന്ന് യേശുവിനറിയാം. അവിടന്ന് നമ്മെ മനസ്സിലാക്കുന്നു, നമുക്ക് സാന്ത്വനമേകുന്നു, നമുക്കു ശക്തി പകരുന്നു.   

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ പോള്‍ ആറാമന്‍ ശാലയില്‍ സന്നിഹിതരായിരുന്ന എല്ലാവരെയും  നന്മനിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥന ചൊല്ലാന്‍ ക്ഷണിക്കുകയും പ്രാര്‍ത്ഥനാനന്തരം എല്ലാവര്‍ക്കും അപ്പസ്തോലികാശീര്‍വ്വാദം നല്കുകയും ചെയ്തു.








All the contents on this site are copyrighted ©.