ജൂലൈ 10-ാം തിയതി വെള്ളിയാഴ്ച തെക്കെ അമേരിക്കന്‍ രാജ്യമായ ബൊളീവിയിലെ കേന്ദ്രജയില്‍ - പാല്‍മസോളാ സന്ദര്‍ച്ച് അവിടത്തെ അന്തേവാസികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ :
ഒന്‍പതു ദിവസം നീണ്ടുനില്ക്കുന്ന തെക്കെ അമേരിക്കന്‍ പര്യടനത്തിന്‍റെ രണ്ടാ ഘട്ടത്തിലാണ് പാപ്പാ ബൊളീവിയയില്‍ എത്തിയത്. ജയില്‍വാസികള്‍ സകുടുംബം പാര്‍ക്കുന്ന ഭാഗമാണ് പാപ്പാ സന്ദര്‍ശിച്ചത്. അവരില്‍ ചിലര്‍ നല്കിയ ജീവിതസാക്ഷൃത്തെ തുടര്‍ന്ന് പാപ്പാ നല്കിയതാണ് ഈ പ്രഭാഷണം അല്ലെങ്കില്‍ സന്ദേശം. 2800 ജയില്‍ വാസികളും, അവരുടെ കുടുംബാംഗങ്ങളും, മറ്റ് ഉദ്യോഗസ്ഥന്മാരുമായി 4000 പേരോളം പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് സന്നിഹിതരായിരുന്നു. .........................
ഇവിടെ ഞാനിപ്പോള്‍ ശ്രവിച്ച, ജീവിതസാക്ഷൃങ്ങള്‍ പ്രകടമാക്കിയ നൊമ്പരങ്ങള്‍ മനുഷ്യഹൃദ്യങ്ങളിലെ പ്രത്യാശ കെടുത്തുന്നില്ല, അറ്റുപോകുന്നില്ലെന്നാണ് തെളിയിക്കുന്നത്. പ്രതിസന്ധികള്‍ക്കിടയിലും മനുഷ്യന്‍ നവശക്തി കണ്ടെത്തുകയും ജീവിതത്തെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നു.
ക്രിസ്തു കുരിശില്‍ പ്രകടമാക്കിയ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും വെളിച്ചം നിങ്ങളുമായി പങ്കുവയ്ക്കാതെ എനിക്ക് ബൊളീവിയ വിട്ടു പോകാനാവില്ല. ജയിലിലെ അധികൃതരും അന്തേവാസികളും ഒരുപോലെ തന്നെ കാത്തിരിക്കുകയായിരുന്നെന്നും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നെന്നും അറിയാമെന്നും പാപ്പ പ്രസ്താവിച്ചു..
മുന്നില്‍ നില്ക്കുന്ന ഈ മനുഷ്യന്‍ ആരാണെന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. പറയാം! ദൈവം നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നവനാകയാല്‍ അവിടുത്തെ കാരുണ്യം അനുഭവിച്ചിട്ടുള്ള നിങ്ങളെപ്പോലൊരു മനുഷ്യനാണ് ഇവിടെ നിങ്ങളുടെ മുന്നില്‍ നില്ക്കുന്നത്. അധികമൊന്നും പറയാതെ തനിക്കുള്ളതും, താന്‍ സ്നേഹിക്കുന്നതുമായ ബോധ്യത്തെക്കുറിച്ച് പങ്കുവയ്ക്കട്ടെ – അത് പിതാവിന്‍റെ കാരുണ്യമായ ക്രിസ്തുവിനെക്കുറിച്ചാണ്!
ക്രിസ്തുവന്നത് ദൈവസ്നേഹം നമുക്കു പകര്‍ന്നു നല്കുവാനാണ്. സ്നേഹിക്കുന്നവരുടെ അവസ്ഥയെക്കുറിച്ച് അവിടുന്നു ആകുലപ്പെടുന്നുണ്ട്. അവിടുത്തെ സ്നേഹം ക്ഷമിക്കുന്നതും, സൗഖ്യംപകരുന്നതും, നമ്മെ സമുദ്ധരിക്കുന്നതും, നമ്മെ ഓര്‍ത്ത് ആകുലപ്പെടുന്നതുമാണ്. നമ്മുടെ അന്തസ്സ് പലതരത്തിലും നഷ്ടപ്പെടുമ്പോള്‍, ഓര്‍ക്കുക.... നഷ്ടമാകുന്ന മനുഷ്യാന്തസ്സ് വീണ്ടെടുക്കുവാന്‍ അവിടുത്തേയ്ക്ക് കരുത്തുണ്ട്. അതില്‍ ക്രിസ്തു ശഠിക്കുന്നുണ്ട് കാര്‍ക്കശ്യമുണ്ട്, കാരണം നഷ്ടമായ മനുഷ്യാന്തസ്സ് വീണ്ടെടുത്തവനാണ് അവിടുന്ന്.
ക്രിസ്തുവില്‍ പ്രകടമായ ദൈവസ്നേഹം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്ന രണ്ടു വ്യക്തികളാണ് അപ്പസ്തോലന്മാരായ പത്രോസും പൗലോസും. രണ്ടു പേരും പലവട്ടം ജയിലില്‍ പോയിട്ടുണ്ട്. ബന്ധനത്തിലും ക്രിസ്തുവുമായി നിലനിര്‍ത്തിയ പതറാത്ത ബന്ധമാണ് അവര്‍ക്ക് രക്ഷ നല്കിയത്. പ്രാര്‍ത്ഥനയാണ് അവര്‍ക്ക് രക്ഷയും സ്വാതന്ത്ര്യവും നല്കിയ പ്രധാന ഘടകം. വ്യക്തിപരമായും, മറ്റു ജയില്‍പ്പുള്ളകളോടൊത്തും, അവര്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങനെ വ്യക്തിപമായും സാമൂഹ്യമാനമുള്ളതുമായ പ്രര്‍ത്ഥനയാണ് അവരെ നിരാശയില്‍ ആഴ്ന്നുപോകാതെ സംരക്ഷിച്ചത്. പ്രാര്‍ത്ഥനയുടെ ശൃംഖലയാണ്, കണ്ണിചേര്‍ക്കലാണ് അവരെ നിലനിര്‍ത്തിയത്. അങ്ങനെ ഹൃദയവ്യഥയുടെ നിരാശയില്‍ ആഴ്ന്നുപോകാതെ ജീവിക്കാന്‍ നിങ്ങളെയും കുടുംബങ്ങളെയും ദൈവം സഹായിക്കട്ടെ!
കഴിഞ്ഞ സംഭവങ്ങളുടെ ദുഃഖത്തില്‍ അമര്‍ന്നുപോകാതെ ഉയരാനും ഉയര്‍ത്തെഴുന്നേല്‍ക്കുവാനും പരിശ്രമിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. നിരാശയില്‍ മുങ്ങിപ്പോകുന്ന നിമിഷങ്ങള്‍ ഉണ്ടാകും. അപ്പോഴെല്ലാം ക്രിസ്തുവിന്‍റെ കുരിശില്‍ അഭയം തേടുക, കുരിശിലേയ്ക്കു നോക്കുക! അവിടുത്തെ മുഖത്തു നിങ്ങള്‍ ദൃഷ്ടിപതിക്കണം. നിങ്ങളുടെ ദുഃഖവും വേദനയും അവിടുത്തെ കണ്ണുകളില്‍ നിഴലിക്കും. അവിടുന്നു നിങ്ങളെ കാണും, നിങ്ങളുടെ വേദനയും വിഷമങ്ങളും അവിടുന്നു മനസ്സിലാക്കും. ജീവിത മുറിവുകള്‍ അവിടുത്തെ വിരിമാറിലെ തിരുമുറിവില്‍ സമര്‍പ്പിക്കാം. അവിടുന്ന് അവയെല്ലാം സുഖപ്പെടുത്തും, പാപങ്ങള്‍ അവിടുന്ന് കഴുകിക്കളയും. നിങ്ങളെ സഹായിക്കുവാന്‍ വരുന്ന വൈദികരിലൂടെ ദൈവിക കാരുണ്യം നിങ്ങള്‍ക്ക് ലഭിക്കും. വീഴ്ചയില്‍നിന്നും ഉയരുവാനും ഉയിര്‍ത്തെഴുന്നേല്‍ക്കുവാനും കൂദാശകളിലൂടെ വിശിഷ്യാ അനുരഞ്ജനത്തിന്‍റെയും അനുതാപത്തിന്‍റെയും കൂദാശ നമ്മെ സഹായിക്കട്ടെ..
ജയില്‍ വാസത്തില്‍ വ്രണപ്പെടുത്തുന്നതും മടുപ്പിക്കുന്നതുമായ അനുഭവങ്ങള്‍ ഉണ്ടാകാം. നീതിയുടെ നടത്തിപ്പ് വൈകുന്നുണ്ടാകാം. പുനരധിവാസത്തിന്‍റെ നയങ്ങള്‍ ക്ലേശകരമാകാം, വളരുവാന്‍ അവസരങ്ങള്‍ ഇല്ലാതിരിക്കാം... എല്ലാം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടാകാം. എങ്കിലും എല്ലാം നഷ്ടമായെന്നു കരുതാതെ, നഷ്ടധൈര്യരാവാതെ സര്‍ക്കാരിനോടും നീതിപീഠത്തോടും സ്ഥാപത്തോടും സഹകരിച്ച് നിങ്ങള്‍ പ്രത്യാശയോടെ മുന്നോട്ടു നീങ്ങണമെന്നും.... സാഹോദര്യത്തിന്‍റെ മനോഭാവം കൈവെടിയരുതെന്നും,. അപരനെ ശത്രുവായി കണ്ട് ഭിന്നിപ്പും വെറുപ്പം എതിര്‍പ്പിന്‍റെ കൂട്ടുകെട്ടും ഉണ്ടാക്കരുതെന്നും പാപ്പാ അനുസ്മരിപ്പിച്ചു. ജയില്‍ മോചിതരായിട്ട് നന്നാകാം എന്നല്ല, ജീവിത നന്മ ഇവിടെത്തന്നെ ആരംഭിക്കാം.
നിങ്ങള്‍ക്ക് കുടുംബവും, കുട്ടികളും കാരണവന്മാരുമെല്ലാം ഉണ്ടാകാം - അവരെക്കുറിച്ചുള്ള ചിന്തകള്‍ നിങ്ങള്‍ക്കെന്നും പ്രത്യാശ പകരണം.
ജയിലില്‍ ജോലിചെയ്യുന്നവരെയും ഉദ്യോഗസ്ഥന്മാരെയും പാപ്പാ അഭിസംബോധനചെയ്തു. നിങ്ങള്‍ ചെയ്യുന്ന ജോലി ക്ലേശകമാണ്, വെല്ലുവിളികള്‍ നിറഞ്ഞതാണ്. അന്തേവാസികളെ നല്ലവരെന്നും മോശമായവരെന്നും തരംതിരിക്കാതെ, അവരെ സഹായിക്കുവാനും, തളരുമ്പോള്‍ താങ്ങുവാനും സാധിക്കട്ടെയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ഇനി, അവസാനമായി നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം. പറ്റുന്നതുപോലെ നിങ്ങള്‍ മൗനമായി പ്രാര്‍ത്ഥിക്കുക., എന്നു പറഞ്ഞിട്ട് പാപ്പാ അവര്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചു..
എന്നിലും കുറവുകളുണ്ട്, അതിനാല്‍ നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്നും, താനും പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്.....എന്നും പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.
All the contents on this site are copyrighted ©. |