2015-02-27 09:26:00

ജീവന്‍റെ പരിരക്ഷ സാമൂഹിക ഉത്തരവാദിത്തം


ജീവന്‍ പരിരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്ന്, സ്പെയിനിലെ മെത്രാന്‍ സമിതി പ്രസ്താവിച്ചു. മാര്‍ച്ച് 25-ന് എല്ലാവര്‍ഷവും ആചരിക്കുറുള്ള ജീവന്‍റെ ദിനത്തിന് ഒരുക്കമായി ഇറക്കിയ പ്രസ്താവനയിലാണ്, ജീവന്‍ അതിന്‍റെ പ്രാരംഭഘട്ടം മുതല്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിന്‍റേതും രാഷ്ട്രത്തിന്‍റേതുമാണെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കാര്‍ദ്ദിനാള്‍ അന്തോണിയോ വരേലാ സന്ദേശത്തിലൂടെ സമര്‍ത്ഥിച്ചത്.

ജീവന്‍ ദൈവത്തിന്‍റെ അമൂല്യദാനമാണെന്നും, അത് വൈകല്യമുള്ളതായാലും, രോഗഗ്രസ്ഥമായാലും, ഉത്ഭവം മുതല്‍ അന്ത്യംവരെ പരിരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യേണ്ട ചുതല സമൂഹത്തിനുണ്ടെന്നും കാര്‍ദ്ദിനാള്‍ വരേലാ ഉദ്ബോധിപ്പിച്ചു. മനുഷ്യന്‍ സമൂഹജീവിയാണ്. സമൂഹത്തിലാണ് മനുഷ്യന്‍ പൂര്‍ണ്ണത പ്രാപിക്കുന്നത്. അതിനാല്‍ സ്വാര്‍ത്ഥത വെടിഞ്ഞ് എല്ലാ തുറകളിലുള്ളവരും ജീവന്‍ സംരക്ഷിക്കുവാനും, അതു പരിപോഷിപ്പിക്കുവാനും പരിശ്രമിക്കണമെന്ന് സന്ദേശത്തിലൂടെ കര്‍ദ്ദിനാള്‍ വരേലാ ആഹ്വാനംചെയ്തു.

1. ജീവന്‍ ദൈവത്തിന്‍റെ പ്രതിച്ഛായയാണ്. 2. ബലഹീനരും നിര്‍ദ്ധനരും സമൂഹത്തിന്‍റെ ഭാഗമാണ്.

3. വൈകല്യമുള്ളവരും മനുഷ്യാസ്തിത്വത്തിന്‍റെ മഹത്തായ സാക്ഷൃമാണ്.

4. ഗര്‍ഭധാരണം മുതല്‍ മരണംവരെ രാഷ്ട്രവും സമൂഹവും സഭയും കൈകോര്‍ത്ത് ജീവന്‍റെ പ്രായോക്താക്കളാകണം - എന്നിങ്ങനെ നാല് ഉപശീര്‍ഷകങ്ങളിലാണ് കര്‍ദ്ദിനാള്‍ വരേലാ ഈ വര്‍ഷത്തെ ആസന്നമാകുന്ന ജീവന്‍റെ ദിനത്തിനുള്ള സന്ദേശം സ്പെയിനിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും എത്തിച്ചിരിക്കുന്നത്. 








All the contents on this site are copyrighted ©.