2015-02-11 09:55:00

ലോക രോഗീദിനം : വേദനിക്കുന്നവര്‍ക്ക് സാന്ത്വനമാക്കുക


വേദനിക്കുന്നവരുടെ ചാരത്തായിരിക്കുവാനുള്ള ക്രൈസ്തവാഹ്വാനമാണ്  ലോകാരോഗ്യദിനം നല്കുന്നതെന്ന്, ആരോഗ്യ പരിപാലകരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഷോണ്‍ മാരി മുപ്പന്‍റാവതു പ്രസ്താവിച്ചു.

ഫെബ്രുവരി 11-ാം തിയതി ബുധനാഴ്ച, പരിശുദ്ധ ലൂര്‍ദ്നാഥയുടെ തിരുനാളില്‍ ആഗോളസഭ ആചരിക്കുന്ന ലോക ആരോഗ്യദിനത്തോട് അനുബന്ധിച്ച് ഇറക്കിയ പ്രസ്താവനയിലാണ് ആര്‍ച്ചുബിഷപ്പ് മുപ്പന്‍റാവതു ഇങ്ങനെ പ്രസ്താവിച്ചത്. ‘കുരുടനു കണ്ണും മുടന്തനു കാലുമാകുക,’ (ജോബ് 29, 15) എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ലോകാരോഗ്യദിന സന്ദേശം പ്രബോധിപ്പിക്കുന്നതുപോലെ, ലോകത്ത് വേദനിക്കുന്നവര്‍ക്ക് സാന്ത്വനവും സൗഖ്യവും പകരുകയെന്ന വലിയ ദൗത്യാമാണ് ഈ ദിനത്തില്‍ ആഗോളസഭ പ്രചരിപ്പിക്കുവാന്‍ പരിശ്രമിക്കുന്നതെന്ന്, ആര്‍ച്ചുബിഷപ്പ് മുപ്പന്‍രാവതു വ്യക്തമാക്കി.

രോഗികള്‍ക്കു ഏറ്റവും നല്ല പരിചരണം നല്കണമെന്ന് സഭയുടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അനുസ്മരിപ്പിക്കുക, രോഗകളായവര്‍ക്ക് മാനുഷികതലത്തില്‍ എന്നപോലെ ആത്മീയതലത്തിലും സഹനത്തിന്‍റെ മൂല്യം പകര്‍ന്നുകൊടുക്കുക, രൂപതകളും ക്രൈസ്തവ സമൂഹങ്ങളും അജപാലന മേഖലയില്‍ രോഗീ പരിചരണവും അവരോടുള്ള സന്നദ്ധസേവന മനോഭാവവും വളര്‍ത്തിയെടുക്കുക, ആരോഗ്യപരിപാലകരായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പരിചാരകര്‍ മുതലായവര്‍ക്ക് ആത്മീയവും ധാര്‍മ്മികവുമായ രൂപീകരണം നല്കുക. അജപാലന മേഖലയില്‍ വൈദികരും അതുപോലെ രോഗികളുടെ കുടുംബാംഗങ്ങളും രോഗീ പരിചരണത്തില്‍ തല്പരായിരിക്കുക.... എന്നിങ്ങനെ ജീവിതമേഖലയില്‍ രോഗീപരിചരണത്തിന്‍റെ ആഴമായ ഉത്തരവാദിത്വങ്ങളെക്കുറിച്ച് പ്രത്യേകമായി എല്ലാവരെയും അനുസ്മരിപ്പിക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ഉദ്ദേശമെന്നും, ആര്‍ച്ചുബിഷപ്പ് മുപ്പന്‍റാവു പ്രസ്താവനയില്‍ വ്യക്തമാക്കി.

 








All the contents on this site are copyrighted ©.