സമ്പത്തിനോടുള്ള ഭ്രാന്തമായ ആര്‍ത്തിയാണ് അസമാധാന കാരണം
വിശുദ്ധ മത്തായി
22, 15-21 ആണ്ടുവട്ടം 29-ാം വാരം
അപ്പോള്‍ ഫരിസേയര്‍ പോയി, ക്രിസ്തുവിനെ എങ്ങനെ
വാക്കില്‍ കുടുക്കാം എന്ന് ആലോചന നടത്തി. ആവര്‍ തങ്ങളുടെ അനുയായികളെ ഹേറോദേസ് പക്ഷക്കാരോടൊത്ത്
അവന്‍റെ അടുത്ത് അയച്ചു ചോദിച്ചു. ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖംനോക്കാതെ നിര്‍ഭയനായി
ദൈവത്തിന്‍റെ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു. അതുകൊണ്ടു ഞങ്ങളോടു
പറയുക, നിനക്ക് എന്തു തോന്നുന്നു, സീസറിനു നികുതികൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ.
അവരുടെ ദുഷ്ടത മനസ്സിലാക്കിക്കൊണ്ട് ക്രിസ്തു പറഞ്ഞു. കപട നാട്യക്കാരേ, നിങ്ങള്‍ എന്നെ
പരീക്ഷിക്കുന്നതെന്തിന്? നികുതിക്കുള്ള നാണയം എന്നെ കാണിക്കുക. അവര്‍ ഒരു ദനാറ അവനെ കാണിച്ചു.
ക്രിസ്തു ചോദിച്ചു. ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്‍റേത് എന്ന അവര്‍ പറഞ്ഞു. അവന്‍
അരുളിച്ചെയ്തു. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനു കൊടുക്കുക. ഇതുകേട്ട്
അവര്‍ വിസ്മയഭരിതരായി അവിടുത്തെ വിട്ടുപോയി.
ഒന്നാം ലോകമഹായുദ്ധത്തിന്‍റെ സ്മരണകള്‍
മനസ്സിലേറ്റിക്കൊണ്ട് പാപ്പാ ഫ്രാന്‍സിസ് സെപ്തംബര്‍ 13-ാം തിയതി വടക്കെ ഇറ്റലിയിലെ ആല്‍പൈന്‍
കുന്നായ റെഡിപൂളിയയിലേയ്ക്ക് ഇടയസന്ദര്‍ശനം നടത്തുകയുണ്ടായി. ഒരു ലക്ഷത്തോളം ഇറ്റാലിയന്‍
ഭടന്മാര്‍ മരിച്ചുവീണ ആസ്ട്രോ-ഹങ്കേറിയന്‍ പോരാട്ടത്തിന്‍റെ സ്മൃതിമണ്ഡപം ഭീതിയുണര്‍ത്തുന്നതാണ്,
എന്നാല്‍ മനോഹരവുമാണ്. അക്കാലത്ത് ഇറ്റലിയുടെ സൈന്ന്യത്തിലെ റേഡിയോ ഓപ്പറേറ്ററായി തന്‍റെ
മുത്തച്ഛന്‍ ജൊവാന്നി ബര്‍ഗോളിയോ ജോലിചെയ്തിട്ടുള്ളതും, യുദ്ധത്തെ അതിജീവിച്ച അദ്ദേഹം
പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പേതന്നെ കുടുംബസമേതം അര്‍ജന്‍റീനായിലേയ്ക്കു
കുടിയേറിയതും, താന്‍ ബ്യൂനസ് ഐരസില്‍ ജനിച്ചതും പാപ്പാ ഫ്രാന്‍സിസ് റെഡിപ്പൂളിയയില്‍
അനുസ്മരിക്കുകയുണ്ടായി.
പച്ചപ്പുല്‍പ്പരവതാനി വിരിച്ച വിസ്തൃതമായ ശ്മശാനത്തിലൂടെ
പൂച്ചെണ്ടുമായി നടന്നു നീങ്ങിയ പാപ്പാ അഡോള്‍ഫോ ബര്‍ഗോളിയോ എന്നൊരു ഫലകം കണ്ട് അല്പം
സമയം അതില്‍ നോക്കിനിന്നു. കൂടെനടന്ന സ്ഥലത്തെ വികാരി പറഞ്ഞു. അത് പാപ്പായുടെ കുടുംബവുമായി
ബന്ധമില്ലാത്തൊരു ബര്‍ഗോളിയോ ആണെന്ന്. ഉടനെ പാപ്പാ ഫ്രാന്‍സിസ് പ്രതികരിച്ചു, ഇല്ല, വടക്കെ
ഇറ്റലിയിലെ പിയഡ്മൊണ്ട് ഗ്രാമത്തില്‍ വസിച്ചിരുന്ന ബര്‍ഗോളിയോ കുടുംബം വളരെ ചെരുതായിരുന്നെന്നും,
അഡോള്‍ഫോ ബര്‍ഗോളിയോ തന്‍റെ കുടംബത്തില്‍പ്പെട്ടതായിരുന്നെന്നും പാപ്പാ സ്ഥിരീകരിച്ചു.
തുടര്‍ന്ന്
തന്‍റെ ചിന്തകള്‍ ഇങ്ങനെയാണ് പങ്കുവച്ചത്. യുദ്ധം മനുഷ്യന്‍റെ ഭ്രാന്താണ്. പണത്തിനും
സ്ഥാനത്തിനും അധികാരത്തിനുംവേണ്ടിയുള്ള മനുഷ്യന്‍റെ ആര്‍ത്തിയാണ് യുദ്ധത്തിനു കാരണമെന്നും,
ഇന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അഭ്യന്തര കലാപങ്ങള്‍ക്കും കൂട്ടക്കുരുതിക്കും
കാരണം സമ്പത്തിനോടുള്ള ആര്‍ത്തിപിടിച്ച ഭ്രാന്താണെന്ന് പാപ്പാ വികാരാധീനനായി പ്രസ്താവിച്ചു..
ഇന്നത്തെ സുവിശേഷഭാഗത്തും പണത്തിന്‍റെയും അധികാരത്തിന്‍റെയും പ്രശ്നമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്.
സാധാരണ ജനങ്ങളുടെമേല്‍ നികുതി ചുമത്തിയവര്‍, ക്രിസ്തുവിനെതിരായി കരുനീക്കുന്നതാണ് ധ്യാനവിഷയം.
വചനം ശ്രവിക്കുവാനല്ല, മറിച്ച് അവിടുത്തെ കെണിയിലാക്കുവാനുമാണ് അവരുടെ ശ്രമം. കെണിയെന്താണ്
– സീസറിനു നികുതി കൊടുക്കുന്നതു ശരിയാണോ, അല്ലയോ? കൊടുക്കണമെന്നു പറഞ്ഞാല്‍ - റോമന്‍
സാമ്രാജ്യത്തിന്‍റെയും സീസര്‍ ചക്രവര്‍ത്തിയുടെയും മേല്‍ക്കോയ്മ യഹൂദനായ ക്രിസ്തു അംഗീകരിക്കുകയാണ്.
സാധാരണക്കാരായ യഹൂദരും സ്വന്തം നാട്ടുകാര്‍പോലും ക്രിസ്തുവിന് എതിരാകാന്‍ അതു മതിയായിരുന്നു.
സത്യത്തിനും നീതിക്കും വേണ്ടിയും, തന്‍റെ ജനത്തിന്‍റെ നന്മയ്ക്കും രക്ഷയ്ക്കുംവേണ്ടി
നിലനില്ക്കുന്നവന്‍, എന്ന അവിടുത്തെ പ്രതിച്ഛായ തകര്‍ക്കുവാനുള്ള പദ്ധതിയായിരുന്നു അത്.
സീസറിനു നികുതി കൊടുക്കേണ്ട എന്നു പറഞ്ഞാലോ, ചക്രവര്‍ത്തിക്ക് എതിരായി സംസാരിച്ചു എന്ന
ആരോപണം ഉടനെ ഗവര്‍ണ്ണരുടെ പക്കല്‍ എത്തും. പിന്നെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തപ്പെടുക.
ശിക്ഷയോ, മരണവും! ‘സീസറിനുള്ളത് സീസറിനുകൊടുക്കുക,’ എന്നായിരുന്നല്ലോ, ക്രിസ്തുവിന്‍റെ
മറുപടി. പിന്നെ ‘ദൈവത്തിനുള്ളത് ദൈവത്തിനും’ ദൈവത്തിന്‍റെ പേരു പറഞ്ഞ് രാഷ്ട്രത്തോടുള്ള
കടപ്പാടുകള്‍ മാറ്റിവയ്ക്കുന്നത് ശരിയല്ലെന്ന് ക്രിസ്തു വിവക്ഷിക്കുന്നു.
ലോകം
ഇന്നൊരു വാണിഭത്തെരുവായി മാറിയിരിക്കുന്നു. ലാഭം അതിന്‍റെ വഴിയോരസുവിശേഷവും. എന്തു കിട്ടും,
എന്തു കിട്ടും, എന്നാണ് എല്ലാവരുടെയും ചിന്ത. എല്ലായിടവും കമ്പോളങ്ങളെ ഓര്‍മ്മിപ്പിക്കുന്നു
എന്നാണ് ഗുരുക്കന്മരുടെ ഖേദവും ക്ഷോഭവും. അതുകൊണ്ടുതന്നെയാണ് ക്രിസ്തു ഇങ്ങനെ നിലവിളിച്ചത്.
‘എന്‍റെ പിതാവിന്‍റെ ഭവനം നിങ്ങള്‍ കച്ചവടകേന്ദ്രമാക്കി. ഹുണ്ടിക ശാലയാക്കി!’ ദേവാലയം
മാത്രമല്ല, ആതുരാലയവും, വിദ്യാലയവും, സൗഹൃദവും, ദാമ്പത്യവുമൊക്കെ പിതാവിന്‍റെ കൂടാരം
തന്നെയാണ്. എന്നാല്‍ ഇന്ന് അവിടൊക്കെ ലാഭനഷ്ടങ്ങളുടെ തുലാസില്‍ മാത്രം പലതിന്‍റെയും മൂല്യം
നിര്‍ണ്ണയിക്കപ്പെടുകയാണ്. ദീര്‍ഘ സംവത്സരങ്ങളുടെ ദാമ്പത്യജീവിതത്തിനുശേഷവും, തന്‍േറെ
ഭാര്യ കൊണ്ടുവരാതെ പോയ ധനത്തെക്കുറിച്ച്, അതായത് സ്ത്രീധനത്തെക്കുറിച്ച് പരാതിപ്പെടുന്ന
ഭര്‍ത്താക്കന്മാരെ കാണുമ്പോള്‍ ആത്മനിന്ദയല്ലെ അനുഭവപ്പെടുന്നത്.
ലാഭം ഭൂമിയിലേയ്ക്കുവച്ച്
ഏറ്റവും നന്മയില്ലാത്ത പദമാണെന്ന് തോന്നുന്നു. അമ്പതുലക്ഷത്തിന്‍റെ ഫ്ലാറ്റ് കിട്ടിയ
റിയാലിറ്റി ഷോയിലെ ചെറിയ പെണ്‍കുട്ടിയോട് കൃത്രിമമായ പരിഭവത്തോടെ ടിവി-അവതാരിക പറയുന്നു,
‘ഞാനിത്ര കാലം പണിയെടുത്തിട്ടും ഇതിന്‍റെ പത്തിലൊന്ന് സമ്പാദിക്കുവാന്‍ കഴിഞ്ഞില്ല കൊച്ചേ...!’
നമ്മള്‍ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തിന്‍റെ മഹത്വം നിര്‍ണ്ണയിക്കപ്പെടുന്നത്, ‘നേട്ടം’
സമ്പത്തിന്‍റെ നേട്ടം- എന്നൊരു ഉരകല്ലിലാണെന്ന് ഓര്‍ക്കുമ്പോള്‍ ആത്മാവില്‍ വിറയല്‍ പായുന്നു.
ഓര്‍ക്കുന്നില്ലേ, പകിട്ടുകളുടെയും ചമയങ്ങളുടെയും ദേവാലയത്തിലെ ധാരളിത്തങ്ങള്‍ക്കിടയില്‍പ്പെട്ട,
എന്നാല്‍ തീരെ നിറംകെട്ട ആ സ്ത്രിയെ! അവളുടെ ഉള്ളം കൈയ്യിലെ ചെറുതുട്ടുപോലെതന്നെ അത്ര
വിലയില്ലാത്തതായിരുന്നു ജീവിതവും. എന്നിട്ടും ആരോ ഒരാള്‍മാത്രമാണ് അവളെ ഉറ്റുനോക്കുന്നത്.
ഒരുപക്ഷേ തന്‍റെ കൈവശമുള്ളതെല്ലാം ശ്രീഭണ്ഡാരത്തിലേയ്ക്ക് നിക്ഷേപിക്കാന്‍ തയ്യാറാകുന്ന,
വിധവയായ അവളില്‍ തന്‍റെ അമ്മ മറിയത്തിന്‍റെ സമാന്തരങ്ങള്‍ കണ്ടതു കൊണ്ടാവണമത് ചിലപ്പോള്‍
തന്‍റെതന്നെ ചില മുദ്രകള്‍ ക്രിസ്തു അവളില്‍ വായിച്ചെടുത്തിട്ടുണ്ടാവണം. ഭൂമിയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍
മാത്രം അവനില്‍ ഒന്നും ഇല്ലായിരുന്നു. അലഞ്ഞു നടന്ന തച്ചന്‍റെ നരച്ച ജിവിതം. തീരെ
വിലയില്ലാത്ത ചെറുതുട്ടുകള്‍ ഭണ്ഡാരത്തിലിട്ട അവള്‍ എല്ലാവരെക്കാളും അധികമായി നിക്ഷേപിച്ചിട്ടുണ്ടെന്ന്
ക്രിസ്തു സാക്ഷൃപ്പെടുത്തുന്നു. ചെറുനാണയങ്ങള്‍ക്കും, അവളുടെ നിറംകെട്ട ജീവിതത്തിനും
സകലത്തെയുംകാള്‍ മൂല്യം ഉണ്ടെന്ന് അവിടുന്നു വിളിച്ചുപറയുന്നു. ക്രിസ്തുവിന്‍റെ നെഞ്ചില്‍
നിശ്ചയമായും ലാഭം, നഷ്ടം എന്ന രണ്ടു കോളങ്ങള്‍ അതേ, കണക്കിന്‍റെ കോളങ്ങള്‍ ഉണ്ടായിരുന്നില്ല.
അങ്ങനെയൊക്കെ അവിടുത്തെക്കുറിച്ച് വിചാരിക്കാനായാല്‍, മനസ്സിലാക്കാനായാല്‍, ഹൃദയത്തിനെന്തൊരു
തണുപ്പാണ്. അസാധാരണമായ ആന്തിരിക പ്രഭയുള്ളവര്‍ക്കേ മനുഷ്യര്‍ അവഗണിക്കുന്നവയെ ഉറ്റുനോക്കുവാനും,
മിഴി നിറയ്കുവാനും കഴിയുകയുള്ളൂ.
ഒന്നോര്‍ത്താല്‍ കൃത്യമായ കണക്കുകളില്‍ ജീവിക്കേണ്ട
ഒരാളായിരുന്നു ക്രിസ്തു. ദീര്‍ഘകാലം തച്ചനായിരുന്ന ഒരാള്‍ക്ക് ഗണിതമില്ലാത്ത ജീവിതം ഏതാണ്ട്
അസാദ്ധ്യംതന്നെയാവണം. ഗണിതം അതില്‍ത്തന്നെ അത്ര മോശപ്പെട്ട കാര്യമല്ല. ശബ്ദത്തിനും ചലനത്തിനുമൊക്കെ
കണക്കുണ്ടാവുമ്പോഴാണ് യഥാക്രമം സംഗീതവും നൃത്തവുമൊക്കെ ഉണ്ടാവുന്നത്. എന്നിട്ടും തന്‍റെ
ജീവിത നിലപാടുകളില്‍ അവിടുന്നു പണത്തിന്‍റെ ഗണിതത്തെ പടിക്കു പുറത്തുനിര്‍ത്തി. ‘കണക്കറിയാത്തതുകൊണ്ടാണ്
ക്രിസ്തുവിനോട് തനിക്കിത്രയും പ്രിയം’ എന്ന് എഴുതിയത് ആത്മീയ ഗ്രന്ഥകര്‍ത്താവായ വിയറ്റ്നാമിസ്
കര്‍ദ്ദിനാള്‍ വാന്‍തുവാനാണ് (Nguen Van Thuvan). ജീവിതത്തിന്‍റെ ലാവണ്യശാസ്ത്രമെന്നു
വിശേഷിപ്പിക്കാവുന്ന യോഹന്നാന്‍റെ സുവിശേഷത്തില്‍ അതീവ ധ്യാനമുള്ള വരിയുണ്ട് – ‘അന്ന്
നിങ്ങളെന്നോടൊന്നും ചോദിക്കുകയില്ല’ (യോഹ. 16, 23). കാരണമില്ലാതെ, ഒരാള്‍ക്ക് ധ്യാനിക്കുവാനും,
നിര്‍ലോഭമായി സ്നേഹിക്കുവാനും കഴിയുമ്പോള്‍ അയാളെ വിളിക്കേണ്ട വാക്ക് – ക്രിസ്തുവെന്നല്ലാതെ,
മറ്റെന്താണ്. ദൈവത്തിന് അര്‍ഹതപ്പട്ടത് ദൈവത്തിനു നല്കുവാനും, രാജ്യത്തിന് അവകാശപ്പെട്ടത്
രാജ്യത്തിനു നല്കുവാനും എന്നും നമുക്കു പരിശ്രമിക്കാം. അതില്‍ നീതിയുണ്ട്, സത്യമുണ്ട്,
സ്വാതന്ത്ര്യമുണ്ട് സന്തോഷമുണ്ട്.
ആഗോളസഭ ആചരിക്കുന്ന മിഷന്‍ ഞായര്‍ദിനമാണല്ലോ
ഇത്. സുവിശേഷമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അടിയന്തിര സ്വഭാവുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്
സന്ദേശത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു. കാരണം സഭ പ്രകൃത്യാ പ്രേഷിതയാണല്ലോ. ഗുരുവിന്‍റെ
മരണശേഷം, അപ്പസ്തോലന്മാര്‍ ‘ജരൂസലേമിലും, യൂദയായിലും സമേറിയായിലും സമസ്ത ഭൂമിയിലും’ സുവിശേഷവുമായി
ഇറങ്ങിപ്പുറപ്പെട്ടപോലെ, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ക്രൈസ്തമക്കളായ നമുക്കും – ജീവിതപരിസരങ്ങളില്‍
സുവിശേഷ സാക്ഷികളാകാന്‍ പരിശ്രമിക്കാം.