3 ഒക്ടോബര്‍ 2014, മനില വൈദ്യശാസ്ത്ര രംഗത്തെ ധാര്‍മ്മിക അധഃപതനം ഗുരുതരമെന്ന്, ആരോഗ്യ
പരിപാലകരുടെ സംരക്ഷണയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ്
ഷോണ്‍ മാരി മുപ്പെന്‍റാവാറ്റു പ്രസ്താവിച്ചു.
ഒക്ടോബര്‍ 1-ാം തിയതി ബുധനാഴ്ച മാനിലയില്‍
ആരംഭിച്ച ആഗോള കത്തോലിക്കാ ആരോഗ്യപരിപാലകരുടെ 24-ാമത് സംഗമത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി,
ആര്‍ച്ചുബിഷപ്പ് മുപ്പന്‍റാവാറ്റു ഇങ്ങനെ അഭിപ്രായപ്പെട്ടത്.
രോഗീപരിചരണം ശുശ്രൂഷാജോലിയും
ദൈവവിളിയുമാണ് എന്ന കാഴ്ചപ്പാടു നഷ്ടപ്പെട്ട്, അത് വെറും തൊഴിലും വ്യവാസായവുമായി തരംതാഴ്ത്തപ്പെടുകയും,
തുടര്‍ന്ന് തൊഴിലിന്‍റെ ഉല്പാദന കാര്യക്ഷമതയും, ലാഭവും വിജയവും മാത്രം ലക്ഷൃംവച്ചാണ്
ഈ മേഖല ഇന്ന് പൊതുവെ മുന്നേറുന്നതെന്ന് വത്തിക്കാന്‍റെ പ്രതിനിധി നിരീക്ഷിച്ചു.
ആധുനിക
സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക ജൈവശാസ്ത്രം മാത്രമായി രോഗീപരിചരണത്തെ കാണുകയും,
മനുഷ്യജീവന്‍ അപ്രകാരം കൈകാര്യംചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഈ മേഖലയില്‍ തൊഴില്‍
മനോഭാവവും ധാര്‍മ്മിക അധഃപതനവും വളരുന്നതെന്നും, സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലൂടെ
ആര്‍ച്ചുബിഷപ്പ് മൊപ്പെന്‍റാവാറ്റു സമര്‍ത്ഥിച്ചു.
ജീവന്‍റെ സംസ്ക്കാരവും ആനുകാലിക
മരണസംസ്ക്കാരവും തമ്മിലുള്ള വലിയ സംഘട്ടനം ഇന്നിന്‍റെ സാമൂഹ്യവേദിയില്‍ അരങ്ങേറുന്നുണ്ടെന്നും,
എന്നാല്‍ ഒഴുക്കിനെതിരെ നീന്തുകയും വ്യക്തിസമര്‍പ്പണത്തിലൂടെ ജീവന്‍റെ മൂല്യവും സംസ്ക്കാരവും
പ്രഘോഷിക്കപ്പെടേണ്ടതും സഭയുടെ നവസുശേഷവത്ക്കരണ പദ്ധതിയും കത്തോലിക്കരുടെ ജീവിത ബോധ്യവുമാണെന്ന്
ആര്‍ച്ചുബിഷപ്പ് മുപ്പന്‍റാവാറ്റു പ്രസ്താവിച്ചു.
ഫിലിപ്പീന്‍സിന്‍റെ തലസ്ഥാനമായ
മനിലായില്‍ ഒക്ടോബര്‍ 1-ന് ആരംഭിച്ച സമ്മേളനം 4-ന് സമാപിക്കും.