2014-09-11 18:08:08

കുടുംബത്തിന് ജീവന്‍റെയും
ജീവബന്ധത്തിന്‍റെയും മനോഹാരിത


11 സെപ്തംബര്‍ 2014, റോം
ജീവന്‍റെയും ജീവബന്ധങ്ങളുടെയും മനോഹാരിതയാണ് കുടുംബമെന്ന്,
സിനഡില്‍ പങ്കെടുക്കുന്ന മിയാനോ ദമ്പതിമാര്‍ പ്രസ്താവിച്ചു.

ഇറ്റലിയില്‍നിന്നുമുള്ള ഫ്രാങ്കോ-ജുസെപ്പീനാ മിയാനോ ദമ്പതികള്‍
സെപ്തംബര്‍ 10-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കുടുംബബന്ധത്തെക്കുറിച്ച് ഇങ്ങനെ പ്രസ്താവിച്ചത്.

കുടുംബജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ക്രിയാത്മകമായി കൈകാര്യംചെയ്താല്‍ സ്നേഹവും ഭംഗിയും സന്തോഷവും പ്രദാനംചെയ്യുന്നതും, എന്നും നിലനില്ക്കേണ്ടതുമായ സമൂഹത്തിന്‍റെ അടിസ്ഥാന ഘടകം തന്നെയാണ് കുടുംബമെന്ന് റോമിലെ യൂണിവേഴ്സിറ്റി പ്രഫസര്‍മാരായ ദമ്പതികള്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

മനുഷ്യാന്തസ്സു മാനിക്കാത്ത മനോഭാവമാണ് കുടുംബത്തിലെയും സമൂഹത്തിലെയും പ്രതിസന്ധകള്‍ക്ക് അടിസ്ഥാന കാരണമെന്നും, ഇന്നു കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളും പ്രയാസ്സങ്ങളും സഭയ്ക്കു മനസ്സിലാക്കാന്‍ സാധിച്ചാല്‍ നല്ല കുടുംബങ്ങളും അതുവഴി നല്ല സമൂഹങ്ങളും സമാധാനമുള്ളൊരു ലോകം തന്നെയും വളര്‍ത്തുന്നതില്‍ സഭയുടേതായ പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് മുതിര്‍ന്ന മൂന്നു കുട്ടികളുള്ള മിയാനോ ദമ്പതികള്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

പാപ്പാ ഫ്രാന്‍സിസ് ഒക്ടോബര്‍ 5 മുതല്‍ 19-വരെ തിയതികളില്‍ വിളിച്ചുകൂട്ടിയിരിക്കുന്ന കുടുംബങ്ങളുടെ പ്രത്യേക സിനഡുസമ്മേളനത്തില്‍ പങ്കെടുക്കുന്ന 14 കുടുംബങ്ങളില്‍ ഒന്നാണ് മിയാനോ ദമ്പതികള്‍.









All the contents on this site are copyrighted ©.