2014-08-27 19:09:05

ജോണ്‍ പോള്‍ ഒന്നാമന്‍
പൗരോഹിത്യജീവിതത്തിന് മാതൃക


27 ആഗസ്റ്റ് 2014, ഇറ്റലി
പൗരോഹിത്യസമര്‍പ്പണത്തിന്‍റെ പതറാത്ത മാതൃകയാണ്
മുന്‍പാപ്പാ ജോണ്‍പോള്‍ ഒന്നാമനെന്ന്, മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ബെനിയാമിനോ സ്തേലാ പ്രസ്താവിച്ചു.

മുന്‍പാപ്പാ ലൂച്ചിയാനോയുടെ സ്ഥാനാരോഹണത്തിന്‍റെ
36-ാം വര്‍ഷികനാളായ ആഗസ്റ്റ് 26-ാം തിയതി ചൊവ്വാഴ്ച, ജന്മനാടായ ഇറ്റലിയിലെ അഗോര്‍ദോയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ സ്തേലാ ഇങ്ങനെ പ്രസ്താവിച്ചത്.

ലാളിത്യമാര്‍ന്ന വ്യക്തിജീവിതംകൊണ്ടും തീക്ഷ്ണമായ അജപാലന സമര്‍പ്പണകൊണ്ടും സുവിശേഷത്തിന്‍റെ സത്ത സ്വായത്തമാക്കിയ
പാപ്പാ ലൂച്ചിയാനി, പാപ്പാ ഫ്രാന്‍സിസിനെ അനുസ്മരിപ്പിക്കുമാറ് പാവങ്ങളുടെ പാപ്പായായിരുന്നുവെന്നും, രൂപതാംഗമെന്ന നിലയിലും നാട്ടുകാരനെന്ന നിലയിലും ‘പുഞ്ചിരിയുടെ പാപ്പാ’യെ അടുത്തറിഞ്ഞ കര്‍ദ്ദിനാള്‍ സ്തേലാ അറിയിച്ചു.

അടുത്തറിയും മുന്‍പേ സ്ഥാനോരോഹണത്തിന്‍റെ 33-ാം ദിനത്തില്‍ മങ്ങാത്ത സ്മരണകള്‍ ലോകത്തിനും സഭയ്ക്കും നല്കിക്കൊണ്ട് 65-ാത്തെ വയസ്സില്‍ 1978 സെപ്റ്റംമ്പര്‍ 28-ാം തിയതി അദ്ദേഹം കാലയവനിയ്ക്കുള്ളില്‍ മറഞ്ഞു. വടക്കെ ഇറ്റലിയിലെ അഗോര്‍ദോ എന്ന ആല്‍പ്പൈന്‍ താഴ്വാര ഗ്രാമത്തിലെ ലൂചിയാനി കുടുംബത്തില്‍ 1912 ഒക്ടോബര്‍ 17-ാം തിയതി ആയിരുന്നു അല്‍ബീനോ ലൂചിയാനിയുടെ ജനനം.

1935-ല്‍ വടക്കെ ഇറ്റലിയിലെ ബെലൂനോ രൂപതയില്‍ പൗരോഹിത്യം സ്വീകരിച്ചു. രൂപതാ സെമിനാരി റെക്ടറായും സമര്‍ത്ഥനായ അദ്ധ്യാപകനുമായി സേവനംചെയ്യവെ 1958-ല്‍ ജോണ്‍ 23-ാമന്‍ പാപ്പ അദ്ദേഹത്തെ ബെലൂനോയുടെ മെത്രാനായി നിയോഗിച്ചു. 1969-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട ബിഷപ്പ് ലൂചിയാനിയെ 1978-ല്‍ പോള്‍‍ ആറാമന്‍ പാപ്പ വെനീസിലെ പാത്രിയര്‍ക്കിസായി നിയോഗിച്ചു. എളിമ (Humilitas) ജീവിത നിയമമാക്കിയ കര്‍ദ്ദിനാള്‍ ലൂച്ചിയാനി അജപാലന മേഖലയില്‍ ക്രിസ്തുവിന്‍റെ ഇടയരൂപവും സ്നേഹവും എവിടെയും പകര്‍ന്നു നല്കി.
സൈദ്ധാന്തിക ദൈവശാസ്ത്രം, ധാര്‍മ്മിക ദൈവശാസ്ത്രം, സഭാനിയമം, ക്രിസ്തീയകല എന്നീ വിഷയങ്ങളില്‍ ഡോക്ടര്‍ ബിരുദങ്ങളുണ്ടായിരുന്ന കര്‍ദ്ദിനാള്‍ ലൂച്ചിയാനി നല്ല അദ്ധ്യാപകനും വാഗ്മിയുമായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതബന്ധിയായ പ്രഭാഷണങ്ങളും പ്രസംഗങ്ങളും ജനപ്രീതി ആര്‍ജ്ജിച്ചു.

പോള്‍ ആറാമന്‍ പാപ്പായുടെ കാലവിയോഗത്തെ തുടര്‍ന്നാണ് വെനീസിലെ പാത്രിയര്‍ക്കിസായിരുന്ന കര്‍ദ്ദിനാള്‍ അല്‍ബീനോ ലൂച്ചിയാനിയെ 1978 ആഗസ്റ്റ് 26-ാം തിയതി വിശുദ്ധ പത്രോസിന്‍റെ 263-ാമത്തെ പിന്‍ഗാമിയായി കര്‍ദ്ദിനാള്‍ സംഘം തിരഞ്ഞെടുത്തത്. തന്‍റെ മുന്‍ഗാമിമാരായിരുന്ന പോള്‍ ആറാമന്‍റെ ഭരണപാടവവും, ജോണ്‍ 23-ാമന്‍റെ ലാളിത്യവും ജീവിതവിശുദ്ധിയും മാതൃകയാക്കികൊണ്ട്
‘ജോണ്‍ പോള്‍ ഒന്നാമന്‍’ എന്ന സങ്കരനാമം സഭാചരിത്രത്തില്‍ ഇദംപ്രഥമമായി പാപ്പാ ലൂചിയാനി സ്വീകരിച്ചു. 33 ദിവസങ്ങള്‍ മാത്രം പത്രോസിന്‍റെ പരമാധികാരത്തില്‍ സുസ്മേര വദനനായി ജീവിച്ച ജോണ്‍ പോള്‍ ഒന്നാമന്‍ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വകാല പാപ്പയായും, ‘പുരോഗമനവാദി’യെന്ന യാഥാസ്ഥിതികരുടെ ആരോപണവും പേറിക്കൊണ്ടാണ് കടന്നുപോയത്. ഏവരെയും എന്തിനെയും ചെറുപുഞ്ചിരിയോടെ സമീപിച്ച പാപ്പയ്ക്ക് ‘പുഞ്ചിരിയുടെ പാപ്പ’എന്ന ഓമനപ്പേരും ലഭിച്ചു.
എല്ലാ കാര്യങ്ങളിലും വ്യത്യസ്തനായ പുരോഗതിക്കാരനായിരുന്നു ജോണ്‍ പോള്‍ ഒന്നാമന്‍. അതുകൊണ്ടുതന്നെ വത്തിക്കാനിലും പുറത്തുമുള്ള സഭയിലെ യാഥാസ്ഥിതികരുടെ അപ്രീതിക്കും അവിശ്വാസ്യതയ്ക്കും ചുരുങ്ങിയ കാലയളവില്‍ത്തന്നെ പാത്രീഭൂതനായി.

മാനുഷികതയില്‍ അടിയുറച്ച ദൈവികത വെളിപ്പെടുത്തിയ ജോണ്‍ പോള്‍ ഒന്നാമന്‍ ‘നാം’ എന്ന പൂജകബഹുവചന സ്വാഭിസംബോധന മാറ്റി ‘ഞാന്‍’ എന്ന ലളിതമായ ഏകവചന പ്രയോഗം സ്ഥാനാരോഹണത്തിന്‍റെ പ്രഥമ പ്രഭാഷണത്തില്‍ പ്രയോഗിച്ചത് പലരേയും അമ്പരപ്പിച്ചു.
കിരീടധാരണകര്‍മ്മം വേണ്ടന്നുവച്ച് പകരം വളരെ ലളിതമായ സ്ഥാനോരോഹണ കര്‍മ്മം പുതിയ പാപ്പാ നടപ്പില്‍ വരുത്തി. പരമ്പരാഗതമായി പൊതുവേദികളിലേയ്ക്ക് പാപ്പായെ ചുമന്നുകൊണ്ടുപോകുന്ന അലംകൃതമായ പല്ലക്കുയാത്രയും ആദ്യമായി തിരസ്ക്കരിച്ചത് പാപ്പാ ലൂചിയാനിയാണ്. ആദ്യമായി ഇരട്ടനാമധേയം സ്വീകരിച്ച പാപ്പായും ജോണ്‍ പോള്‍ ഒന്നാമന്‍ തന്നെ.

കാലം കാതോര്‍ത്ത സ്നേഹപ്രവാചകനായിരുന്നു പാപ്പാ ലൂചിയാനി. ക്രിസ്തുവിന്‍റെ സഭാ തലവനായിരുന്ന പത്രോസിന്‍റെ പിന്‍ഗാമിയുടെ പദവിക്ക് പച്ചയായ മാനുഷികത പകര്‍ന്ന ജോണ്‍ പോള്‍ ഒന്നാമന്‍ 1978-ന്‍റെ സെപ്റ്റംമ്പര്‍ 29-ലെ പ്രഭാതത്തില്‍ തന്‍റെ കിടപ്പുമുറിയില്‍ അന്തിയുറങ്ങുന്നതായി കാണപ്പെട്ടത് ലോകത്തിന് അംഗീകരിക്കാനായില്ല. രക്തംകട്ടിയാകുന്ന ശാരീരിക ആലസ്യത്തിന് എന്നും മരുന്നു കഴിച്ചിരുന്ന പാപ്പാ കൊലചെയ്യപ്പെട്ടതാകാമെന്ന് അദ്ദേഹത്തിന്‍റെ നൂതനശൈലിയില്‍ ആകൃഷ്ടരായവരും മാധ്യമങ്ങളും ആരോപിക്കാന്‍ മടിച്ചില്ല.








All the contents on this site are copyrighted ©.