2014-08-06 18:35:46

മുലപ്പാലിലൂടെ പകര്‍ന്നുനല്കുന്ന
വിശ്വാസത്തെക്കുറിച്ച്
പാപ്പാ ഫ്രാന്‍സിസ്


6 ആഗസ്റ്റ് 2014, വത്തിക്കാന്‍
ദൈവത്തിന്‍റെ പ്രതിച്ഛായ നിഴലിക്കുന്ന വളരെ നിഗൂഢമായ രഹസ്യമാണ് കുടുംബമെന്നും, അതിന്‍റെ ആഴമുള്ളതും യഥാര്‍ത്ഥവുമായ മാനുഷികബന്ധങ്ങളിലാണ് ദൈവസ്നേഹം പ്രതിഫലിക്കുന്നതെന്നും പാപ്പാ പ്രസ്താവിച്ചു.

പനാമയില്‍ ആഗസ്റ്റ് 4-ന് ആരംഭിച്ച ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മെത്രാന്‍ സമിതികളുടെ സംയുക്ത സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ്
കുടുംബത്തെയും വിശ്വാസജീവിതത്തെയും കുറിച്ച് പാപ്പാ ഇങ്ങനെ പരാമിര്‍ശിച്ചത്.

1. എന്താണ് കുടുംബമെന്ന് അദ്യംതന്നെ സന്ദേശത്തില്‍ പാപ്പാ വിവരിച്ചു.
അനുദിന ജീവിത വ്യഗ്രതകള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയിലും സ്നേഹത്തിന്‍റെ സ്രോതസ്സാണ് കുടുംബം. സ്നേഹജീവിതത്തിന്‍റെ കേന്ദ്രമാണത്. ചുറ്റുംകാണുന്ന അധികാരപ്രമത്തതയുടെയും കീഴ്പ്പെടുത്തലുകളുടെയുമെല്ലാം അനുഭവങ്ങള്‍ക്ക് അതീതമായി കുടുംബം പരസ്പരാദരവിന്‍റെയും കൂട്ടായ്മയുടെയും വേദിയാണ്. സമൂഹജീവിതത്തില്‍ പൊതുവെ കാണുന്ന സംഘട്ടനത്തിനും സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്കും അപ്പുറം വ്യക്തി സമഗ്രമായി ഉള്‍ച്ചേരുകയും ഉള്‍ച്ചേര്‍ക്കപ്പെടുകയും ചെയ്യുന്ന സ്നേഹത്തിന്‍റെ വേദിയാണ് കുടുംബം.
കുടുംബത്തില്‍ നാം ആരെയും തള്ളിക്കളയുന്നില്ല. ചെറുതും വലുതും, മൂത്തതും ഇളയതും - എല്ലാവരെയും, ചിലപ്പോള്‍ എന്തെങ്കിലും കുറവുള്ള മകനെയും മകളെയുംപോലും കുടുംബം സ്വീകരിക്കുന്നു, തള്ളിക്കളയുന്നില്ല. അങ്ങനെ കൂട്ടായ്മയുടെയും സംവാദത്തിന്‍റെയും തുറവിയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ആത്മീയവേദിയാണ് കുടുംബം. ഇതുകൊണ്ടാണ് സമൂഹത്തിന്‍റെ അടിസ്ഥാനവും സമ്പത്തുമാണ് കുടുംബമെന്ന് മുന്‍പാപ്പാ ബനഡിക്ട് ‘സത്യത്തില്‍ സ്നേഹം’ Caritas in Veritate എന്ന തന്‍റെ ചാക്രികലേഖനത്തില്‍ വിശേഷിപ്പിച്ചത്. അങ്ങനെയെങ്കില്‍ സുസ്ഥിതിയും ഫലപ്രാപ്തിയും കുടുംബത്തിന്‍റെ അടിസ്ഥാന സംഭാവനകളായിരിക്കണമെന്ന് കൂട്ടിച്ചേര്‍ക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു, എന്നും പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു.

2. വൈവാഹിക ജീവിതത്തിന്‍റെയും, അതില്‍നിന്നും ഉടലെടുക്കുന്ന പിതൃത്വത്തിന്‍റെയും, പുത്രസ്ഥാനത്തിന്‍റെയും സഹോദര്യത്തിന്‍റെയും മരണംവരെ നിലനില്ക്കേണ്ട ബന്ധങ്ങള്‍ ജീവിക്കാന്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും കുടുംബത്തില്‍ മാത്രമാണ്. കുടുംബജീവിതത്തിലെ ഈ പരസ്പര ബന്ധങ്ങളാണ് സമൂഹത്തിന്‍റെ സുസ്ഥിതിക്കും കൂട്ടായ്മയ്ക്കും അടിത്തറയാകുന്നത്. മനുഷ്യബന്ധങ്ങളുടെ മേഖലയില്‍ ഹൃദയങ്ങള്‍ ശിഥിലമാവുകയും, ഒരു സമൂഹത്തിന്‍റെ ഭാഗമാകാന്‍ നിങ്ങള്‍ക്കു സാധിക്കാതെയും വരുന്നത് പരസ്പരം സ്നേഹിച്ചു ജീവിക്കുവാനും, കുറവുള്ളവരെ അംഗീകരിക്കുവാനും സഹായിക്കുവാനും വേണ്ട മനസ്സ് നമ്മില്‍ ഇല്ലാതാകുന്നതുകൊണ്ടാണ്. കുടുംബം ഫലദായകമാകുന്നത്, അവിടെ ജീവന്‍ ഉടലെടുക്കുന്നതുകൊണ്ടു മാത്രമല്ല, ജീവിതനൈരാശ്യത്തിന്‍റെയും പരാജയത്തിന്‍റെയും കരിനിഴലുകള്‍ക്കപ്പുറം അത് മനുഷ്യാസ്തിത്വത്തിന്‍റെ പുതിയ ചക്രവാളങ്ങള്‍ തുറന്നുതരുകയും പരസ്പരബഹുമാനത്തിലും ആത്മവിശ്വാസത്തിലും നമുക്കു ചുറ്റും ‘പുതിയാകാശവും പുതിയ ഭൂമിയും’ സൃഷ്ടിക്കുന്നതുകൊണ്ടുമാണ്.
3. അവസാമനായി, പാപ്പാ കുടുംബസ്നേഹത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
ദൈവം നമ്മുടെ പിതാവാണെന്ന അവബോധത്തില്‍ വ്യക്തികള്‍, കുഞ്ഞുങ്ങള്‍ വളരുന്നത് സ്നേഹമുള്ള കുടുംബങ്ങളിലാണ്. അങ്ങനെ കുടുംബങ്ങളില്‍ പ്രബലപ്പെടുന്ന ദൈവസ്നേഹത്തിന്‍റെയും സഹോദസ്നേഹത്തിന്‍റെയും ജീവിതങ്ങളാണ് നമുക്കു ചുറ്റും വളരേണ്ടത്. അതിനാല്‍ നമുക്കു പറയാം, കുടുംബങ്ങള്‍ സുവിശേഷവത്ക്കരണത്തിന്‍റെ ലക്ഷൃസ്ഥാനങ്ങള്‍ മാത്രമല്ല, അതിന്‍റെ പ്രായോജകര്‍കൂടെയാണ്. ദൈവസ്നേഹത്തിന്‍റെ ആഴമുള്ള രഹസ്യമാണ് കുടുംബം. അതില്‍നാല്‍ കുടുംബത്തിന്‍റെ ആഴമുള്ള പരസ്പരബന്ധങ്ങളില്‍ ദൈവസ്നേഹമാണ് പ്രതിഫലിക്കുന്നത്. അങ്ങനെ ദൈവസ്നേഹത്തിന്‍റെ സ്രോതസ്സായി കുടുംബങ്ങള്‍ പരിണമിക്കുന്നു. അതുകൊണ്ട് പാപ്പാ പ്രസ്താവിക്കുന്നു വിശ്വാസം മുലപ്പാലിലൂടെ പകര്‍ന്നു നല്കപ്പെടുന്ന വേദികളുമായിത്തീരണം നമ്മുടെ കുടുംബങ്ങളെന്ന്.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മെത്രാന്‍ സമിതികളുടെ സംയുക്ത സമ്മേളനം (CELAM) സംഘടിപ്പിക്കുന്ന കുടുംബജീവിതത്തെ കേന്ദ്രീകരിച്ചുള്ള പ്രഥമ കോണ്‍ഗ്രസ്സ് ആഗസ്റ്റ് 9-ന് സമാപിച്ചു.








All the contents on this site are copyrighted ©.