കൊറിയയുടെ യുവത്വമാര്‍ന്ന സഭയ്ക്ക് പാപ്പായുടെ സാന്നിദ്ധ്യം നവോര്‍ജ്ജമേകും
30 ജൂലൈ 2014, വത്തിക്കാന്‍ കൊറിയയില്‍ വിശ്വാസം വളരുന്നുവെന്ന് വത്തിക്കാന്‍റെ പ്രസ്താവന
വ്യക്തമാക്കി. കൊറിയയിലെ സഭ അതിന്‍റെ യൗവ്വനത്തിലാണെന്നും, കൊറിയന്‍ മണ്ണില്‍ വിശ്വാസം
വളര്‍ന്നിട്ട് രണ്ടു ശതാബ്ദങ്ങള്‍ മാത്രമെ കഴിഞ്ഞിട്ടുള്ളുവെന്നും വത്തിക്കാന്‍റെ പ്രസ്താവന
വെളിപ്പെടുത്തി.
ആഗസ്റ്റ് 13-മുതല്‍ 18-വരെ തിയതികളില്‍ അരങ്ങേറുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ
കൊറിയ സന്ദര്‍ശനത്തിന് ഒരുക്കമായി ഇറക്കിയ പഠനത്തിലാണ് ദേശീയ സഭയുടെ വളര്‍ച്ചയെക്കുറിച്ചുള്ള
വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടത്.
18-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍
കൊറിയയുടെ രാഷ്ട്രീയ സമൂഹ്യവളര്‍ച്ചയ്ക്ക് നവമാനം തേടിയ ഏതാനും ജനനേതാക്കള്‍ക്കളെ ക്രിസ്തീയ
മൂല്യങ്ങള്‍ സ്പര്‍ശിച്ചതാണ് കൊറിയയിലെ വിശ്വാസവളര്‍ച്ചയുടെ അടിത്തറയെന്നും വത്തിക്കാന്‍റെ
പ്രസ്താന ചൂണ്ടിക്കാട്ടി.
കൊറിയന്‍ പ്രതിനിധി സംഘത്തില്‍ അംഗമായി അക്കാലത്ത്
ചൈനയിലെത്തിയ യീ-സ്യൂങ്-ഹൂണാണ് (1756-1801) അവിടെയുണ്ടായിരുന്ന ഈശോസഭാ വൈദികരില്‍നിന്നും
വിശ്വാസവും ജ്ഞാനസ്നാനവും സ്വീകരിച്ചത്.
യീ-സ്യൂങ്-ഹൂണ്‍ ഒരുവര്‍ഷത്തിനുശേഷം
നാട്ടില്‍വന്ന് തന്‍റെ കൂട്ടുകാര്‍ക്കും സമൂഹത്തിലും വിശ്വാസത്തിന്‍റെ അടിത്തറ പാകിയെന്ന്
ചരിത്രം വെളിപ്പെടുത്തുന്നു. ക്രിസ്തുവിശ്വാസം വളര്‍ത്താന്‍ ശ്രമിച്ച കുറ്റത്തിന് യീ-സ്യൂങ്-ഹൂണിനെ
1801-ല്‍ അന്നത്തെ ഭരണകൂടെ വകവരുത്തി.
കൊറിയിയില്‍ ജപ്പാന്‍റെ ആധിപത്യം വളര്‍ന്ന
കാലത്ത് ക്രിസ്തുമതം നിശ്ശബ്ദമാക്കപ്പെട്ടു. കണ്‍ഫൂച്യനിസം ദേശീയ മതമായി അംഗീകരിച്ചിരുന്ന
അവിഭക്ത കൊറിയയില്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1945-ലെ സ്വാതന്ത്ര്യ ലബ്ദിക്കുശേഷമാണ്
മതസ്വാതന്ത്ര്യം മാനിക്കപ്പെടുന്നതും ക്രിസ്തീയ വിശ്വാസം വളരുന്നതും. എന്നാല്‍ കൊറിയയെ
വടക്കും തെക്കുമായി ഭാഗിച്ചതോടെ വിശ്വാസസമൂഹങ്ങളും വിഭജിക്കപ്പെട്ടു. വടക്കെ കൊറിയയിലെ
കമ്യൂണിസ്റ്റ് മേല്‍ക്കോയ്മയില്‍ നിലവിലുണ്ടായിരുന്ന വിശ്വാസസമൂഹങ്ങള്‍ നശിച്ച് ഇല്ലാതായി.
അവിടത്തെ ക്രൈസ്തവരെക്കുറിച്ചു വിശ്വാസ ജീവിതത്തെക്കുറിച്ചുമുള്ള അറിവ് തുലോം നിസ്സാരമാണ്.
തെക്കന്‍
കൊറിയയില്‍ സഭ വളര്‍ന്ന് ഇന്ന് ജനസംഖ്യയുടെ 10 ശതമാനത്തിലാധികമാണെന്ന് (52,127,386) സ്ഥിതിവിവരക്കണക്കുകള്‍
വെളിപ്പെടുത്തുന്നു.