2014-07-15 10:00:41

കുട്ടികളുടെ ലൈംഗിക ചൂഷണം
സഭയിലെ കുഷ്ഠമാണെന്ന് പാപ്പാ


15 ജൂലൈ 2014, വത്തിക്കാന്‍
ജൂലൈ 13-ാം തിയതി ഞായറാഴ്ച ഇറ്റലിയിലെ ദിനപത്രം La Republica-പ്രസിദ്ധപ്പെടുത്തിയ അഭിമുഖത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. La Republica-യുടെ പത്രാധിപര്‍ യൂജീനിയോ സ്കഫാരിയാണ് പാപ്പാ ഫ്രാന്‍സിസുമായി വത്തിക്കാനില്‍വച്ച് അഭിമുഖം നടത്തിയത്. വൈദികരില്‍ ചെറിയൊരു ശതമാനമാണ് കുട്ടികളുടെ ലൈംഗിക ചൂഷണത്തില്‍ വീണുപോകുന്നതെങ്കിലും, ഇത് സമൂഹജീവിതത്തിലും സഭാജീവിതത്തിലും ഒരുപോലെ അസ്വീകാര്യമാണെന്നും, അപലപനീയമായ തിന്മയാണെന്നും പാപ്പാ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

ലോകത്ത് എവിടെയും ഇറ്റലിയിലും പ്രബലപ്പെട്ടുവരുന്ന എല്ലാത്തരം അധോലോക പ്രവര്‍ത്തനങ്ങളെയും പാപ്പാ അഭിമുഖത്തില്‍ അപലപിച്ചു. മാതാപിതാക്കള്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് കുട്ടികളുടെ വിദ്യാഭ്യാസമെന്നും, കീടവും കരടും വന്നു ചെടിയെ നശിപ്പിക്കാതെയും, വളമിട്ടും കള പറിച്ചും പൂത്തട്ട് സംരക്ഷിക്കുന്നതുപോലെ, കുട്ടികളെ നല്ല പൗരന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ അനാസ്ഥകാണിക്കരുതെന്നും പാപ്പാ അഭിമുഖത്തില്‍ ആഹ്വാനംചെയ്തു.

എന്നാല്‍ La Republica-യിലെ അഭിമുഖത്തില്‍ കൃത്യതയില്ലെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തനത്തിന്‍റെ ചിട്ടയും ധാര്‍മ്മികതയും മാനിക്കാതെ, പാപ്പായുടെ വാക്കുകളെ സോഷ്യലിസ്റ്റ് പത്രത്തിന്‍റെ സ്വകാര്യതാല്പര്യങ്ങളിലേയ്ക്ക് സ്ക്കഫാരി വളച്ചൊടിച്ചിരിക്കുകയാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.

പാപ്പായുമായുള്ള അഭിമുഖം റെക്കോര്‍ഡു ചെയ്യുകയോ, എഴുതുയെടുക്കുകയോ ചെയ്യാതെ, ഓര്‍മ്മിയില്‍നിന്നും പിന്നീട് കോറിയിട്ട് പ്രസിദ്ധീകരിക്കുന്ന സ്ക്കഫാരിയുടെ ശാസ്ത്രീയമല്ലാത്ത പത്രപ്രവര്‍ത്തന രീതിമൂലം, പ്രസ്താവനകള്‍ വളച്ചൊടിക്കപ്പെടുന്നതും നിഷേധാത്മകവുമാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ La Republica-യെ കുറ്റപ്പെടുത്തി.








All the contents on this site are copyrighted ©.