28 ജൂണ്‍ 2014, വത്തിക്കാന്‍ വത്തിക്കാനില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മഹോത്സവം.
ജൂണ്‍ 29- ഞായറാഴ്ച രാവിലെ പ്രദേശിക സമയം 9-മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കിയല്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടും. കോണ്‍സ്റ്റാന്‍റിനോപ്പിളില്‍നിന്നുമുള്ള
എക്യുമേനിക്കല്‍ സഭാ പ്രതിനിധികളും ദിവ്യബലിയില്‍ പങ്കെടുക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ
വചനപ്രഘോഷണം നടത്തും. പത്രോസ് പൗലോസ് ശ്ലീഹന്മാര്‍ റോമിന്‍റെ പ്രത്യേക മദ്ധ്യസ്ഥരാണ്. കിഴക്കന്‍
സഭകളുടെ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചു: പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍
പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയ കിഴക്കന്‍ സഭകളുടെ പ്രതിനിധികളെ ജൂണ്‍ 28-ാം തിയതി
ശനിയാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ്
സന്ദേശം നല്കി. സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍: ശ്ലീഹാന്മാരുടെ മഹോത്സവത്തില്‍
കിഴക്കിന്‍റെ സഭാ പ്രതിനിധികളെ സ്വീകരിക്കുക ഏറെ സന്തോഷദായകമാണ്. സഹോദരസഭയുടെ, വിശിഷ്യാ
കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ്, ബര്‍ത്തലോമ്യോ പ്രഥമന്‍റെ
പ്രതിനിധികളായെത്തിയവര്‍ക്ക് പാപ്പ അഭിവാദ്യങ്ങളും ഹൃദ്യമായ സ്വാഗതവും നേര്‍ന്നു. എക്യുമേനിക്കല്‍
പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനുമായി വിശുദ്ധ നാട്ടില്‍വച്ച് നടന്ന കൂടിക്കാഴ്ച
സന്തോഷത്തോടെ പാപ്പാ സന്ദേശത്തില്‍ അനുസ്മരിച്ചു. തങ്ങുടെ പുണ്യശ്ലോകരായ മുന്‍ഗാമികള്‍,
അത്തനാഗോറസ് പ്രഥമന്‍റെയും പോള്‍ ആറാമന്‍ പാപ്പായുടെയും ഊഷ്മളമായ സഭൈക്യ തീക്ഷ്ണതയുടെ
ആശ്ലേഷമാണ് വിശുദ്ധനാട്ടില്‍ ആവര്‍ത്തിക്കപ്പെട്ടത്. ദൈവത്തിന് നന്ദിപറയേണ്ട വളരെ നിര്‍ണ്ണായകമായ,
എന്നാല്‍ ഒരിക്കലും മങ്ങാത്ത സഭൈക്യകൂട്ടായ്മയുടെ പ്രവാചക ദൗത്യത്തിനാണ് അന്നവിടെ 50
വര്‍ഷങ്ങള്‍ക്കുമുന്‍പ് തുടക്കം കുറിച്ചത്. ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിത്തറയെന്നു
വിശേഷിപ്പിക്കാവുന്ന ക്രിസതുവിന്‍റെ കല്ലറയ്ക്കു മുന്നില്‍നിന്ന് ഒരുമിച്ചു പ്രാര്‍ത്ഥിക്കുവാന്‍
സാധിച്ചത് ദൈവത്തില്‍നിന്നും ലഭിച്ച പ്രത്യേക അനുഗ്രഹമായി പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു.
വീണ്ടും ഇവിടെ വത്തിക്കാനില്‍ അപ്പസ്തോല പ്രമുഖനായ പത്രോസിന്‍റെ കുടീരത്തില്‍ ഇസ്രായേല്‍
പലസ്തീന്‍ രാഷ്ട്രത്തലവന്മാരുമായി പ്രാര്‍ത്ഥിച്ചതും വീണ്ടും കൂട്ടായയ്മയുടെയും സാഹോദര്യത്തിന്‍റെയും
തീക്ഷ്ണത ഊട്ടിയുറപ്പിക്കുന്നതും നവീകരിക്കുന്നതുമായ അനുഭവമായിരുന്നു. ക്രിസ്തുവില്‍
നമ്മെ ഐക്യപ്പെടുത്തുവാന്‍ നാം സ്വപ്നംനംകാണുന്ന സമ്പൂര്‍ണ്ണ ഐക്യത്തിന്‍റെ സ്നേഹ പ്രകടനങ്ങള്‍ക്ക്
അവസരം തന്നത് ദൈവമാണെന്ന് പാപ്പാ പ്രസ്താവിച്ചു. വിശ്വാസത്തിന്‍റെ കണ്ണുകളാല്‍ നാം പരസ്പരം
വീക്ഷിക്കുകയാണെങ്കില്‍ ദൈവത്തിന്‍റെ അനന്തമായ പദ്ധതിയിലെ ഉപകരണങ്ങള്‍ മാത്രമാണ് സഭാനേതൃത്വം.
മനുഷ്യന്‍റെ ബലഹീനതകളില്‍ സൃഷ്ടിച്ചിട്ടുള്ള ചരിത്രപരമായ വിഭജനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ക്ക്
അതീതമായ ഐക്യം ദൈവിക സമ്മാനമാണ്, അത് പരിശുദ്ധാത്മാവിന്‍റെ ദാനത്താല്‍ ഉന്നതങ്ങളില്‍നിന്നും
ദുര്‍ബലരായ നാം ആര്‍ജ്ജിക്കേണ്ടതുമാണെന്ന് പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. അരൂപിയുടെ
പ്രചോദനങ്ങള്‍്ക്ക് വിധേയരായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും സാധിച്ചാല്‍, നമ്മുടെ
അനുദിന പ്രവര്‍ത്തനങ്ങളുടെയും ജീവിതങ്ങളുടെയും മേഖലകള്‍ സുഗമമാകുകയും, ഈ ഭൂമിയില്‍ സന്തോഷത്തോടും
ഐക്യത്തോടുംകൂടെ ജീവിക്കാന്‍ ഇടയാവുകയും ചെയ്യും. വിശ്വാസം സ്നേഹം ഉപവി എന്നിവയാല്‍
പ്രചോദിതരായി, ദൈവത്തിലും ദൈവാരൂപിയിലും പ്രചോദിതരായി പരസ്പരം കാണുവാന്‍ സാധിക്കുന്ന
അവസ്ഥ യഥാര്‍ത്ഥമായ ദൈവികവിജ്ഞാനമാണ്. അത് ദൈവത്തിന് തന്നെക്കുറിച്ചും നമ്മെക്കുറിച്ചുമുള്ള
സമ്പൂര്‍ണ്ണതയുടെ കാഴ്ചാപ്പാടുമാണെന്ന് പരിശുദ്ധ പിതാവ് വിശേഷിപ്പിച്ചു. സഭൈക്യ
പ്രസ്ഥാനവും, അന്തര്‍ദേശീയ ദൈവശാസ്ത്ര സംവാദവുമെല്ലാം ഒരിക്കലും കൂട്ടിയിണക്കാനാവാത്ത
നിലപാടുകള്‍ക്കായുള്ള റോമിലെ മെത്രാന്‍റെ വ്യര്‍ത്ഥമായ ബൗദ്ധികവ്യയവും പണ്ഡിത്യപരതയുമായി
കാണരുത്, മറിച്ച് അത് അനരഞ്ജത്തിനും കൂട്ടായ്മയ്ക്കുമായി ‘മുട്ടിന്മേല്‍ വീണും’ വിനയാന്വിതമായുമുള്ള
യഥാര്‍ത്ഥ പരിശ്രമമാണ്. ധൈര്യപൂര്‍വ്വം നാം പരിശുദ്ധാത്മാവിനോട് തുറവുള്ളവരാകണം. ഈ ആത്മീയ
കൂട്ടായ്മയില്‍ ക്രിസ്തുവിന്‍റെ കാഴ്ചപ്പാട്, ‘എല്ലാവരും ഒന്നായിരുക്കുന്നതിനുള്ള’ കാഴ്ചപ്പാടു
സ്വീകരിക്കാന്‍ അന്വോന്യം സാധിക്കട്ടെ. ക്രിസ്തുവിന് സാക്ഷൃംവഹിക്കാന്‍വേണ്ടി രക്തചിന്തയ
നിണസാക്ഷികള്‍, സഭൈക്യത്തിന്‍റെ രക്തസാക്ഷിത്വം യാഥാര്‍ത്ഥ്യമാക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ്
പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. ആദ്യം കിസ്തുവിനാല്‍ വിളക്കപ്പെടുവാന്‍ ഭാഗ്യമുണ്ടായ
കിഴക്കിന്‍റെ പ്രേഷിതന്‍ വിശുദ്ധ അന്ത്രയോസിന്‍റെയും, പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും,
ദൈവമാതാവിന്‍റെയും മദ്ധ്യസ്ഥ്യം പാപ്പാ പ്രത്യേകം പ്രാര്‍ത്ഥിച്ചു.