ശരണസങ്കീര്‍ത്തനങ്ങള്‍ (11) എണ്ണത്തിലുള്ള ക്രമീകരണ വ്യത്യാസം
സങ്കീര്‍ത്തനങ്ങളുടെ
പശ്ചാത്തല പഠനത്തില്‍ സാഹിത്യശൈലിയിലേയ്ക്ക് തുടര്‍ന്നു കടക്കുന്നതിനുമുന്‍പ്, സങ്കീര്‍ത്തനങ്ങളുടെ
എണ്ണത്തില്‍ കാണുന്ന വ്യത്യാസത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കാം. സങ്കീര്‍ത്തനങ്ങളുടെ
എണ്ണത്തില്‍ 150 എന്ന് നിജപ്പെടുത്തിയിരിക്കുമ്പോഴും, വിശുദ്ധ ഗ്രന്ഥത്തിന്‍റെ വിവിധ
പ്രസിദ്ധീകരണങ്ങളില്‍ അല്ലെങ്കില്‍ എഡിഷനുകളില്‍ അവയുടെ എണ്ണത്തില്‍ ചെറിയ വ്യത്യാസങ്ങള്‍
ശ്രദ്ധേയമാണ്. എപ്രകാരമാണ് എണ്ണത്തില്‍ ഈ വ്യത്യാസം കടന്നുകൂടിയിരിക്കുന്നതെന്ന് നമുക്ക്
മനസ്സിലാക്കാന്‍ പരിശ്രമിക്കാം.
സങ്കീര്‍ത്തനങ്ങള്‍ അറിയപ്പെടുന്നത് അവയുടെ എണ്ണം
അല്ലെങ്കില്‍ സംഖ്യാക്രമത്തെ ആധാരമാക്കിയാണല്ലോ. വിവിധ പരിഭാഷകളില്‍ സങ്കീര്‍ത്തനങ്ങളുടെ
സംഖ്യാക്രമീകരണത്തില്‍ വന്നിരിക്കുന്ന വ്യത്യാസം ശ്രദ്ധിക്കേണ്ടതാണ്. ഉദാഹരണത്തിന്, ചില
പരിഭാഷകളില്‍ 9-ാം സങ്കീര്‍ത്തനം എന്നത്, മറ്റൊരു പരിഭാഷയില്‍ 10 എന്ന് ക്രമീകരിച്ചിരിക്കുന്നത്
സാധാരണ വായനക്കാരില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മറ്റൊരുദാഹരണം, പ്രസിദ്ധമായി
22-ാം സങ്കീര്‍ത്തനം – കര്‍ത്താവ് എന്‍റെ ഇടയനാണ്, അത് 23-എന്ന് എണ്ണപ്പെട്ടു കാണുമ്പോഴും
സാധാരണക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഏതു തര്‍ജ്ജമയെടുത്താലും
സങ്കീര്‍ത്തനങ്ങള്‍ എണ്ണത്തില്‍ 150 മാത്രമേ ഉള്ളൂ എങ്കിലും, അവ ക്രമീകരിക്കുന്നതില്‍
വ്യത്യാസം കാണുന്നതിന് പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്. അവ നമുക്ക് മനസ്സിലാക്കാന്‍
ശ്രമിക്കാം.
ഹീബ്രു മൂലകൃതിയിലെ എണ്ണത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ഗ്രീക്കു
പരിഭാഷയും, വുള്‍ഗാത്ത എന്നറിയപ്പെടുന്ന വിശുദ്ധ ജറോമിന്‍റെ ലത്തീന്‍ പരിഭാഷയില്‍
അല്ലെങ്കില്‍ പ്ശീത്തായില്‍ വരുത്തിയിരിക്കുന്ന വ്യത്യാസങ്ങളാണ് എണ്ണത്തില്‍ മാറ്റംവരുന്നതിന്
കാരണമായിരിക്കുന്നത്. അങ്ങനെ മൂലകൃതിയില്‍ നിന്നും പ്രധാന പരിഭാഷകളായ ഗ്രീക്ക്, ലത്തീന്‍
എന്നിവയില്‍ വന്നിരിക്കുന്ന എണ്ണത്തിലെ മാറ്റങ്ങള്‍ നമുക്കിന്നു പഠിക്കാം.
a ആദ്യത്തെ ക്രമീകരണ വ്യത്യാസം : ഹൂബ്രു മൂലത്തിലുള്ള
9, 10 സങ്കീര്‍ത്തനങ്ങള്‍ കൂട്ടിയിണക്കി ഗ്രീക്ക് പരിഭാഷയില്‍ 9-ാം സങ്കീര്‍ത്തനം മാത്രമായി
ലോപിച്ചിരിക്കുന്നു. അതിനാല്‍ ഹീബ്രുവില്‍ 11 മുതല്‍ 113-വരെയുള്ള സങ്കീര്‍ത്തനങ്ങള്‍
10 മുതല്‍ 112-വരെയെന്ന്, ഒന്നു കുറച്ച് ഗ്രീക്കു പരിഭാഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
b ക്രമീകരണത്തിലെ രണ്ടാമത്തെ വ്യത്യാസം : ഹീബ്രു മൂലത്തിലെ 114, 115 സങ്കീര്‍ത്തനങ്ങള്‍
സംയോജിപ്പിച്ച് ഗ്രീക്കു പരിഭാഷയില്‍ 113-ാം സങ്കീര്‍ത്തനത്തിന് രൂപംകൊടുത്തിരിക്കുന്നു.
എന്നാല്‍ 116-ാം സങ്കീര്‍ത്തനം വിഭജിച്ച് 114, 115- സങ്കീര്‍ത്തനങ്ങള്‍ക്കും ഗ്രീക്കില്‍
രൂപംകൊടുത്തിരിക്കുന്നു. അതിനാല്‍ ഹീബ്രൂവിലെ 117-മുതല്‍ 146-വരെയുള്ള സങ്കീര്‍ത്തനങ്ങള്‍ക്കു
സമമായി, ഗ്രീക്കില്‍ 116-മുതല്‍ 145-വരെ എന്ന സംഖ്യാക്രമത്തിലേയ്ക്ക ലോപിച്ചിരിക്കുന്നു.
c
മൂന്നാമത്തെ ക്രമവ്യത്യാസം ഹീബ്രൂവിലെ 147-ാം സങ്കീര്‍ത്തനവുമായി ബന്ധപ്പെട്ടതാണ്.
ഹീബ്രൂ മൂലത്തിലെ 147 വിഭജിച്ച് ഗ്രീക്കില്‍ 146, 147 സങ്കീര്‍ത്തനങ്ങള്‍ക്ക് രൂപംകൊടുത്തിരിക്കുന്നു.
അവസാനത്തെ മൂന്നു സങ്കീര്‍ത്തനങ്ങള്‍ 148, 149, 150 എന്നിവ മൂന്നു ഭാഷാസ്രോതസ്സുക്കളിലും
– ഹീബ്രു, ഗ്രിക്ക്, ലത്തീന്‍ എന്നിവയില്‍ ഒന്നുതന്നെയാണ്. ചില വിവര്‍ത്തനങ്ങളില്‍ ബ്രാക്കറ്റില്‍
ഇട്ടിരിക്കുന്ന നമ്പര്‍ ഗ്രീക്കു ക്രമീകരണത്തെയാണു സൂചിപ്പിക്കുന്നത്. പൊതുവെ തര്‍ജ്ജമകള്‍
ഹീബ്രുക്രമീകരണം മാത്രമാണ് നല്കുന്നത്.
കേരളത്തില്‍ സാധാരണമായി ഉപയോഗിക്കുന്ന
പി.ഒ.സി. ബൈബിള്‍, ഗ്രീക്ക് മൂലത്തെ ആധാരമാക്കിയുള്ള പരിഭാഷയാകയാല്‍ മേല്‍ വിവരിച്ചതു
പ്രകാരമുള്ള വ്യത്യാസങ്ങള്‍ അതിലും ശ്രദ്ധേയമാണ്. ഈ ക്രമവ്യത്യാസങ്ങള്‍ ആരാധനക്രമ ഗ്രന്ഥങ്ങളില്‍,
വിശിഷ്യാ ദിവ്യബലിയുടെ വചനപാരായണ ഗ്രന്ഥങ്ങളില്‍ (Lectionaries) കടന്നുകൂടിയിട്ടുണ്ട്
എന്നതും മനസ്സിലാക്കിയിരിക്കേണ്ടതാണ്.
നിന്‍
ദൈവമെങ്ങു മനുജാ അതിരൂക്ഷമായി ചോദ്യം പരിഹാസമോലും കണ്ണീര്‍ ആരാഹമായിതനിശം പൊന്തീടുമോര്‍മ്മ
സ്മൃതിയില്‍ ആനന്ദദൃശ്യഗതികള്‍ നിരയാര്‍ന്നു മിന്നിടുന്നു, ആഹാ, നിറഞ്ഞു മനവും.
- നീര്‍ച്ചാലിനായി
കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം പഠിച്ചത് നന്ദിയുടെ സങ്കീര്‍ത്തനത്തെക്കുറിച്ചാണ്,
The Psalms of Thanksgiving. അത് സങ്കീര്‍ത്തനങ്ങളുടെ ആറാമത്തെ സാഹിത്യഗണമായിരുന്നല്ലോ.
ഇത്തവണ, ശരണ സങ്കീര്‍ത്തനങ്ങളെക്കുറിച്ചാണ് നാം പഠിക്കുന്നത്. വ്യക്തിഗത ശരണവും, സമൂഹത്തിന്‍റെ
ശരണ ഭാവവും സങ്കീര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നത് ഇക്കുറി നമുക്ക് മനസ്സിലാക്കാന്‍
ശ്രമിക്കാം.
ഭാവിയെ സംബന്ധിക്കുന്ന മനോഭാവമാണ് പ്രത്യാശ. കര്‍ത്താവ് തന്‍റെ വാഗ്ദാനങ്ങള്‍
നിറവേറ്റുമെന്നും, ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് തിന്മകള്‍ സര്‍വ്വതും അകറ്റി, നന്മ എന്നിലും
ഈ ലോകത്തും കൈവരിക്കാം എന്ന പ്രതീക്ഷയും, ഭാവിയെ സൂചിപ്പിക്കുന്ന ചിന്തയുമാണ് പ്രത്യാശയെന്നു
പറയുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ ആവര്‍ത്തിച്ച് ഉയരുന്ന വികാരമാണ് പ്രത്യാശയുടേതെന്ന്
ഓര്‍ക്കുക. കാരണം അത് അടിസ്ഥാനപരമായി മാനുഷിക മനോഭാവമാണ്, വികാരമാണ് ചിത്രീകരിക്കുന്നത്.
മനുഷ്യന്‍ പതറിപ്പോകാതെ ജീവിതയാത്രയില്‍ മുന്നേറാന്‍ സഹായിക്കുന്നത് ദൈവത്തിലുള്ള പ്രത്യാശതന്നെയാണെന്നും
മനസ്സിലാക്കാം.
42-ാം സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരമാണ് ശരണസങ്കീര്‍ത്തനത്തിന്
മാതൃകയായി ഉപയോഗിക്കുന്നത്. ഫാദര്‍ മാത്യു മുളവന – ജെറി അമല്‍ദേവ് സംഘത്തിന്‍റെ സൃഷ്ടിയാണിത്.
ആലാപനം എലിസബത്ത് രാജുവും സംഘവും.
Musical Link Versification of Ps. 42 നീര്‍ച്ചാലിനായി
ഹരിണി....
6, വ്യക്തിയുടെ ശരണ സങ്കീര്‍ത്തനങ്ങള്‍ അവയുടെ
സവിശേഷതകള്‍
ശരണത്തിന്‍റെ ആശയം കൂടുതലായുള്ള സങ്കീര്‍ത്തനങ്ങളാണ് ഇവ. ഉദാഹരണത്തിന്
‘കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാര്‍ അങ്ങില്‍ ശരണപ്പെട്ടു. അവര്‍ ശരണപ്പെട്ടു. നീ അവരെ
രക്ഷിക്കുകയുംചെയ്തു. നിന്നോടവര്‍ നിലവിളിച്ചു. അവര്‍ രക്ഷിക്കപ്പെടുകയും ചെയ്തു. നിന്നിലവര്‍
ശരണപ്പെട്ടു. അവര്‍ ലജ്ജിതരായില്ല’ 22, 4-5. വിലാപസങ്കീര്‍ത്തനങ്ങളിലും ശരണത്തിന്‍റെ
ആശയങ്ങള്‍ ധാരാളമായി കാണാവുന്നതാണ്. അവയുടെ സ്വഭാവ വിശേഷതകള്‍ എല്ലാം തന്നെ ശരണ സങ്കീര്‍ത്തനങ്ങള്‍ക്കുമുണ്ട്.
ശരണമാണ്, മുന്നിട്ടു നില്ക്കുന്നതെന്നു മാത്രം.
സുരക്ഷിതത്വത്തിന്‍റെയും സമാധാനത്തിന്‍റെയും
ആശയങ്ങള്‍ അതില്‍ കാണാം. (4, 9, 16, 8). ദേവാലയവുമായി ബന്ധപ്പെട്ട സന്തോഷത്തിന്‍റെ ആശയവും
ശരണസങ്കീര്‍ത്തനങ്ങളില്‍ കാണാം. ഇവിടെയാണ് ദൈവം സ്വയം വെളിപ്പെടുത്തുന്നത്. വിശ്വാസികളുടെ
പ്രാര്‍ത്ഥന കേള്‍ക്കുന്നത് (11, 7.. 3, 5... 27, 4). ശരണകീര്‍ത്തനങ്ങള്‍ മറ്റേതു സങ്കീര്‍ത്തനങ്ങളെക്കാളും
വ്യക്തിപരമാണ്. കര്‍ത്താവിലുള്ള സന്തോഷം, കര്‍ത്താവിന്‍റെ നായകത്വം, ദൈവിക സാന്നിദ്ധ്യത്തിലുള്ള
വാസം തുടങ്ങിയ വിഷയങ്ങളും ശരണ സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുനില്ക്കുന്നു. ശരണ സങ്കീര്‍ത്തനങ്ങള്‍ക്ക്
ഉദാഹരണങ്ങള്‍ ... 3, 4, 11, 16, 23, 71 ... (27) (62), (121), (131).
9 സമൂഹത്തിന്‍റെ ശരണസങ്കീര്‍ത്തനങ്ങളും
അവയുടെ സവിശേഷതകളും ഇവിടെ സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടിയുള്ള സഹായങ്ങളാണു പ്രതീക്ഷിക്കുക,
വിശുദ്ധഗ്രന്ഥത്തിന്‍റെ പശ്ചാത്തിലത്തില്‍ ആകമാനം, ശരണം ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നതാണ്
(ഏശ. 30, 15). മറ്റു സഹായങ്ങള്‍ ഒന്നും പരിഗണിക്കുന്നില്ല, (31,1... 40, 5). ജീവിതത്തിലെ
സാധാരണ സാഹചര്യങ്ങളിലും പ്രത്യേക അവസരങ്ങളിലും ദൈവത്തില്‍ സമൂഹം, അല്ലെങ്കില്‍ ദൈവജനം
അര്‍പ്പിക്കുന്ന അചഞ്ചലമായ ശരണമാണിത്. സമാധാനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ഉറവിടവും,
സുരക്ഷിതത്ത്വത്തിന്‍റെ ഉറച്ച കോട്ടയുമായ ദൈവത്തില്‍ പൂര്‍ണ്ണമായി ശരണപ്പെടുവാന്‍ ഈ സങ്കീര്‍ത്തനങ്ങള്‍
ആഹ്വാനംചെയ്യുന്നതായി നമുക്കു കാണാം (125, 1-5... 129, 8,...115, 5).
സമൂഹത്തിന്‍റെ
ശരണ സങ്കീര്‍ത്തനങ്ങള്‍ക്ക് നല്ല ഉദാഹരണങ്ങളാണ് 115, 125, 129 എന്നിവ.
നിങ്ങള്‍ ശ്രവിച്ച 42-ാം സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരം
നിര്‍വ്വഹിച്ചത് ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവുമാണ്. ആലാപനം എലിസബത്ത് രാജുവും
സംഘവും.