2014-06-12 19:37:25

വിശുദ്ധപദ പ്രഖ്യാപനം
നവംബര്‍ ഇരുപത്തിമൂന്നിന്


12 ജൂണ്‍ 2014, വത്തിക്കാന്‍
ജൂണ്‍ 12-ാം തിയതി പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
കര്‍ദ്ദിനാള്‍ സംഘമാണ് കേരളത്തിന്‍റെ വാഴ്ത്തപ്പെട്ടവരായ
ചാവറ ഏലിയാസ് കുരിയാക്കോസച്ചന്‍റെയും യൂപ്രേസ്യാമ്മയുടെയും ഉള്‍പ്പെടെ, ആഗോള സഭയിലെ 6 വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദപ്രഖ്യാപനം നവംബര്‍ 23-ാം തിയതി ഞായറാഴ്ച, ക്രിസ്തുരാജന്‍റെ തിരുനാളില്‍ വത്തിക്കാനില്‍വച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചത്.

വിശുദ്ധപദപ്രഖ്യാപനത്തിന്‍റെ തിയതി പാപ്പാ ഫ്രാന്‍സിസ് നിശ്ചയിച്ച സന്ദര്‍ഭത്തില്‍ വത്തിക്കാനില്‍ സന്നിഹിതനായിരുന്ന സി.എം.ഐ. സഭയുടെ പ്രിയോര്‍ ജനറാള്‍ ഫാദര്‍ പോള്‍ അച്ചാണ്ടി ഇങ്ങനെയാണ് പ്രതികരിച്ചത്.

ഫാദര്‍ പോണ്‍ അച്ചാണ്ടി, പ്രിയോര്‍ ജനറല്‍ : (Voice over …)
ഒത്തിരി സന്തോഷമുണ്ട്. നാളുകളായിട്ട് കേരളജനത, സിഎംഐ കുടുംബാംഗങ്ങള്‍ വളരെ ആകാംക്ഷയോടെ കാത്തിരുന്ന പൊന്‍സുദിനമാണ് നവംബര്‍ 23. ചാവറയ്ച്ചന്‍ യൂപ്രേസിയാമ്മ – രണ്ടു കര്‍മ്മലത്താ കുടുംബാംഗങ്ങള്‍ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്, വലിയ ആത്മീയ ഉല്‍പക്ഷത്തിന് ഇടയാക്കുന്ന അവസരമാണ്. കേരളക്കരയുടെ ചരിത്രം തന്‍റെ ഒരാത്മീയ നിയോഗമാക്കി മാറ്റിയ വ്യക്തിയാണ് ചാവറപ്പിതാവ്.......

വത്തിക്കാനിലെ വിശുദ്ധ പദപ്രഖ്യാപന കര്‍മ്മങ്ങളെ തുടര്‍ന്ന് കേരളസഭയിലും നവവിശുദ്ധരുടെ അനുസ്മരണാഘോഷങ്ങള്‍ പ്രാദേശീക സഭയോട്, കെസിബിസിയോടു ചേര്‍ന്ന് സംഘടിപ്പിക്കുമെന്നും പ്രിയോര്‍ ജനറല്‍ ഫാദര്‍ പോള്‍ അച്ചാണ്ടി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

വാഴ്ത്തപ്പെട്ടവരുടെ മാദ്ധ്യസ്ഥ്യത്തില്‍ നടന്ന അത്ഭുത രോഗശാന്തികള്‍ ശരിയും സത്യവുമെന്ന് രേഖകളുടെയും പഠനങ്ങളുടെയും, സര്‍വ്വോപരി വിശ്വാസത്തിന്‍റെയും വെളിച്ചത്തില്‍ അംഗീകരിച്ചുകൊണ്ടുള്ള ഡിക്രിയില്‍ പാപ്പാ ഫ്രാന്‍സിസ് കഴിഞ്ഞ ഏപ്രില്‍ 3-ാം തിയതി ഒപ്പുവച്ചതിനെ തുടര്‍ന്നാണ് ജൂണ്‍ 12-ാം തിയതി വ്യാഴാഴ്ച രാവിലെ കര്‍ദ്ദിനാള്‍ സംഘത്തന്‍റെ സമ്മേളനത്തില്‍ വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള തിയതി പാപ്പാ പ്രഖ്യാപിച്ചത്.

കേരളത്തിലെ Carmelites of Mary Immaculate, cmi, Congregation of the Mother of Carmel, cmc എന്നീ സന്ന്യാസ സഭകളുടെ സ്ഥാപകനും ആത്മീയ പിതാവുമായിരുന്ന വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസച്ചന്‍റെയും, ചാവറയച്ചന്‍ സ്ഥാപിച്ച സിഎംസി സഭാംഗമായ യൂപ്രേസിയാമ്മയുടെയും വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള ദിവസത്തിനായി കേരള സഭമാത്രമല്ല, ഭാരതത്തിലെ വിശ്വാസികള്‍ കാത്തിരിക്കുകയായിരുന്നു.

വാഴ്ത്തപ്പെട്ട ചാവറയച്ചന്‍
കുട്ടനാട്ടിലെ കൈനകരി ഗ്രാമത്തില്‍ 1803-ല്‍ ജനിച്ചു. നിഷ്പ്പാദുക കര്‍മ്മലീത്താ സഭാംഗമായി
(Order of Carmelites Discalceated) പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം നലംതികഞ്ഞ ആത്മീയതയും പ്രേഷിതപ്രവര്‍ത്തനങ്ങളുംകൊണ്ട് സമര്‍പ്പണജീവിതത്തിലൂടെ വിശുദ്ധിയുടെ പടവുകള്‍ കയറിയ കര്‍മ്മയോഗിയാണ്. കേരളത്തില്‍ ചാവറയച്ചന്‍ തുടക്കമിട്ട ആത്മീയ വിദ്യാഭ്യാസ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ അനേകരുടെ ആത്മരക്ഷയ്ക്കും അദ്ദേഹത്തിന്‍റെ വ്യക്തിഗതവിശുദ്ധിക്കും വഴിവിളക്കായി.
1871-ല്‍ ജനുവരി 3-ാം തിയതി കൊച്ചി നഗരപ്രാന്തത്തിലെ കൂനമ്മാവ് അന്നുണ്ടായിരുന്ന കര്‍മ്മലീത്താ (ocd) ആശ്രമത്തിലാണ് പുണ്യശ്ലോകനായ ഈ കര്‍മ്മലീത്തന്‍ അന്തരിച്ചത്.

വാഴ്ത്തപ്പെട്ട യൂപ്രേസ്യാമ്മ
വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ സ്ഥാപിച്ച സി.എം.സി. കര്‍മ്മലീത്താ സന്ന്യാസനീ സമൂഹത്തിലെ അംഗമായിരുന്നു യൂപ്രേസിയാമ്മ. തൃശൂരിനടുത്ത് കാട്ടൂര്‍ ഗ്രാമത്തില്‍ എലുവത്തിങ്കല്‍ കുടുംബാംഗമായി 1877-ല്‍ ജനിച്ചു. ധനിക കുടുംബത്തിലെ സുഖസൗകര്യങ്ങളും വിവാഹജീവിതവും വേണ്ടെന്നുവച്ച് 1897-ല്‍ കര്‍മ്മലീത്ത സഭയില്‍ച്ചേര്‍ന്നു. കൂനമ്മാവുള്ള കര്‍മ്മലീത്താ മഠത്തിലായിരുന്നു തുടക്കമെങ്കിലും പിന്നീട് അമ്പഴക്കാടും ഒല്ലൂരുമുള്ള കന്യാകാലയങ്ങളിലെ ജീവിതവും പ്രേഷിതവൃത്തിയും യൂപ്രേസിയ എന്ന നാമം സ്വീകരിച്ച റോസ് എലുവത്തിങ്കലിന് ജീവിത വിശുദ്ധിയുടെ തട്ടുകമായി മാറി.
ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ലാളിത്യമാര്‍ന്ന ആത്മസമര്‍പ്പണത്തിലൂടെ ക്രിസ്തുവിന്‍റെ സ്നേഹഗായികയായി മാറിയ കര്‍മ്മലവാടിയിലെ വിശുദ്ധിയുടെ നറുസൂനമാണ് വാഴ്ത്തപ്പെട്ട യൂപ്രേസിയാമ്മ.








All the contents on this site are copyrighted ©.