2014-06-05 20:03:14

ക്രൈസ്തവൈക്യം അനിവാര്യമെന്ന്
പാപ്പാ സഭൈക്യസമ്മേളനത്തോട്


5 ജൂണ്‍ 2014, വത്തിക്കാന്‍
മതസ്വാതന്ത്ര്യം എവിടെയും മാനിക്കപ്പെടണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. കിഴക്കന്‍ യൂറോപ്പിലെ ബലറൂസില്‍ സമ്മേളിച്ചിരിക്കുന്ന യൂറോപ്യന്‍ കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭൈക്യസമ്മേളനത്തിന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ വഴി ജൂണ്‍ 5-ാം തിയതി വ്യാഴാഴ്ച അയച്ച ഹ്രസ്വസന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
യൂറോപ്പിന്‍റെ നവമായ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ക്ക് ആദരവും മാന്യതയുമുള്ള ജീവിതചുറ്റുപാടുകള്‍ ലഭിക്കേണ്ടത് ആവശ്യമാണെന്നും, വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ സൗഹൃദത്തിലും കൂട്ടായ്മയിലും ജീവിച്ചുകൊണ്ട് സുവിശേഷമൂല്യങ്ങള്‍ക്ക് സാക്ഷൃമേകേണ്ടത് കലുഷിതമായ ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ പരസരത്തില്‍ അനിവാര്യമാണെന്നും പാപ്പാ സന്ദേശത്തിലൂടെ ചൂണ്ടിക്കാട്ടി.
‘മത സാംസ്ക്കാരിക വൈരുധ്യങ്ങളില്‍ - യൂറോപ്പിലെ ക്രൈസ്തവ സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍’
എന്ന പ്രമേയവുമായിട്ടാണ് നാലാമത് യൂറോപ്യന്‍ കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭൈക്യ സമ്മേളനം
ജൂണ്‍ 2-മുതല്‍ 6-വരെ തിയതികളില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ബലറൂസിലെ മിന്‍സ്ക്കില്‍ സംഗമിച്ചിരിക്കുന്നത്.

യൂറോപ്പിലെ ഓര്‍ത്തഡോക്സ്-കത്തോലിക്കാ വിഭാഗങ്ങളുടെ മേല്‍അദ്ധ്യക്ഷന്മാരാണ് സമ്മേളനത്തിന് നേതൃത്വംനല്‍കുന്നത്. യൂറോപ്പിന്‍റെ ഇന്നിന്‍റെയും നാളെയുടേതുമായ ധാര്‍മ്മികനിലനില്പ്, മാനവികതയുടെ ആത്മീയ സാംസ്ക്കാരിക മേന്മ എന്നിവ ലക്ഷൃമിട്ടുകൊണ്ട് 2008-ല്‍ തുടക്കമിട്ട സഭൈക്യ പ്രസ്ഥാനമാണ് European Catholic-Orthodox Forum.

2008- സമ്മേളനം ഇറ്റലിയില്‍ കുടുംബങ്ങളുടെ ജീവിതമേന്മയെക്കുറിച്ചും, 2010- ല്‍ ഗ്രീസില്‍വച്ച് സഭയും
രാഷ്ട്രവും തമ്മിലുള്ള പരസ്പരബന്ധങ്ങളെക്കുറിച്ചും, 2012-ല്‍ പോര്‍ച്ചുഗലില്‍വച്ച് - ലോകത്തെ സാമ്പത്തിക മാന്ദ്യവും ദാരിദ്ര്യവും എന്ന വിഷയത്തെ ആസ്പദമാക്കിയുമാണ് സമ്മേളിച്ചത്.

ബെലറൂസിന്‍റെ പാത്രിയാര്‍ക്കിസ് മെട്രോപ്പോളിറ്റന്‍ പവേല്‍, സാസ്സിമായിലെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ജെന്നാദിയോസ്, മോസ്ക്കോയുടെ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് ഹിലാരിയോന്‍, ഗ്രീസ് ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കിസ് വസീലിയോസ് കോണ്‍സ്റ്റാന്‍സിയ തുടങ്ങിയവര്‍ ഓര്‍ത്തഡോക്സ് നേതൃത്വത്തില്‍നിന്നും... യുറോപ്പിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും ബുഡാപ്പെസ്റ്റ് അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ പീറ്റര്‍ ഏര്‍ഡും, യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ മെത്രാന്‍ സംഘങ്ങളുടെ തലവാന്മാരും, കത്തോലിക്കാ സഭയുടെ സന്ന്യസ്തരുടെയും അല്‍മായരുടെയും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ജൂണ്‍ 2-ന് ആരംഭിച്ച സമ്മേളനം 6-ാം തിയതി വെള്ളിയാഴ്ച സമാപിക്കും.








All the contents on this site are copyrighted ©.