മത്തായി 28, 16-20 യേശു
നിര്‍ദ്ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേയ്ക്കു പോയി. അവിടുത്തെ
കണ്ടപ്പോള്‍ അവര്‍ ആരാധിച്ചു. എന്നാല്‍, ചിലര്‍ സംശയിച്ചു. യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു.
സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍
നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും
നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍
അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
‘രാജാവിന്‍റെ
ഭരണപാടവവും ആത്മീയനന്മകളും തന്‍റെ വ്യക്തിത്വത്തില്‍ സമന്വയിപ്പിച്ച വീരപുരുഷനായിരുന്നു
അദ്ദേഹം!’ ആരെക്കുറിച്ചാണ് സ്വതന്ത്രചിന്തകനും വിമര്‍ശകനുമായ വാള്‍ട്ടയര്‍ ഇങ്ങനെ പ്രസ്താവിച്ചത്
എന്നോര്‍ക്കുന്നില്ലേ? ഫ്രാന്‍സ് ഭരിച്ച ലൂയി ഒമ്പതാമന്‍ രാജാവിനെക്കുറിച്ച്!!. പതിനൊന്നാമത്തെ
വയസ്സില്‍ (1226-ല്‍) ഫ്രാന്‍സിന്‍റെ രാജ്യഭാരം ഏറ്റെടുത്ത അദ്ദേഹം നാല്പതു വര്‍ഷം
രാജ്യം ഭരിച്ചു. ഫ്രാന്‍സിലെ റെയിംസ് എന്ന സ്ഥലത്താണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.
എന്നാല്‍, രാജചിഹ്നത്തിനു താഴെ എല്ലായ്പ്പോഴും പോസ്സിയിലെ ലൂയി, Louis of Possy എന്നെഴുതിയ
രാജാവിനോട് വിദൂഷകന്‍ കാരണമന്വേഷിച്ചു. രാജാവു മറുപടി പറഞ്ഞു, “ജീവിതത്തിലെ ഏറ്റവും വലിയ
ബഹുമാനം എനിക്കു ലഭിച്ചത് പോസിയില്‍ വച്ചാണ്.” വിദൂഷകന്‍ തിരുത്തിക്കൊണ്ട് പറഞ്ഞു. “തിരുമേനീ,
അല്ല, അങ്ങ് ഉദ്ദേശിച്ചത് റെയിംസ് ആയരിക്കുമോ?” രാജാവ് പറഞ്ഞു, “അല്ല, പോയ്സ്സിതന്നെ!
അവിടെവച്ചാണ് ഞാന്‍ ജ്ഞാനസ്നാനം സ്വീകിരിച്ചത്. അവിടെവച്ചാണ് എനിക്ക് ദൈവരാജ്യത്തിന്‍റെ
അംഗത്വം ലഭിച്ചത്.”
റെയിംസിലെ രാജത്വത്തെക്കാള്‍ പോസ്സിയിലെ പൗരത്വമാണ് ലൂയി
ഒന്‍പതാമന്‍ രാജാവ് വിലമതിച്ചത്. സ്വര്‍ഗ്ഗത്തിന്‍റെ പൗരന്‍ ഭൂമിയില്‍വന്ന് മനുഷ്യര്‍ക്കെല്ലാവര്‍ക്കും
സ്വര്‍ഗ്ഗരാജ്യത്തിന്‍റെ പൗരത്വം നല്കിയതിനുശേഷം തിരിച്ച് സ്വര്‍ഗ്ഗംപൂകിയ സംഭവമാണല്ലോ
സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍.
യഹൂദരുടെ സുപ്രീംകോടതിയാണ് സെന്‍ഹേദ്രിന്‍. അതിന്‍റെ
തലവനായ പ്രധാന പുരോഹിതന്‍ കയ്യഫാസ് യേശുവിനോടു ചോദിച്ചു. “ജീവിക്കുന്ന ദൈവത്തിന്‍റെ നാമത്തില്‍
ഞാന്‍ ആണയിട്ടു നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ ക്രിസ്തുവാണോ.”
യേശു അയാളോടു
പറഞ്ഞു. “നീ പറഞ്ഞുവല്ലോ, ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനാകും.”
(മത്തായി 26, 63-64). ശക്തിയുടെ വലത്തുഭാഗത്ത് മനുഷ്യപുത്രന്‍ ഉപവിഷ്ടനായതിന്‍റെ മറ്റൊരു
വിവരണമാണ്, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും അവിടുത്തേയ്ക്കു നല്കപ്പെട്ടിരിക്കുന്നു
എന്ന ക്രിസ്തുവിജ്ഞാനീയ പ്രസ്താവത്തിലുള്ളത്. മരുഭൂമിയില്‍ ക്രിസ്തു നേരിട്ടത് മൂന്നു
പരീക്ഷണങ്ങളാണെന്ന് ഓര്‍ക്കുന്നുണ്ടാകും. മൂന്നാമത്തെ പരീക്ഷ, (മത്തായിയില്‍) വളരെ ഉയര്‍ന്ന
മലയിലേയ്ക്ക് അവിടുത്തെ പിശാച് കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ സകല രാജ്യങ്ങളും അവയുടെ
മഹത്ത്വവും അവനെ കാണിച്ചുകൊണ്ട് പറഞ്ഞു, “ഇവയെല്ലാം ഞാന്‍ നിനക്കു തരാം.” “സാത്താനെ
ദൂരെപ്പോകുക,” എന്നാണ് ക്രിസ്തു പറഞ്ഞത്, അന്ന് രാജ്യവും രാജത്വവും നിഷേധിച്ച ക്രിസ്തു
ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലരാജ്യവും ഗലീലിയിലെ മലമുകളില്‍നിന്നുകൊണ്ട്
(മത്തായി 28, 16) അവകാശപ്പെടുന്നു. എന്താണ് ഇടയ്ക്ക് സംഭവിച്ചത്?
തിന്മയുമായി
പൊരുത്തമുണ്ടാക്കുകയാണെങ്കില്‍, രാജ്യം തരാം എന്നതായിരുന്നു പ്രലോഭനം. അതു യേശു നിഷേധിച്ചു.
മറിച്ച് യഹൂദരുടെ രാജാവ്, ഇതാ കുരിശില്‍ തൂങ്ങിക്കിടക്കുന്നു (മത്തായി 27, 37). തിന്മയുടെ
ശക്തികളുമായി ഒത്തുതീര്‍പ്പിനു തയ്യാറല്ലാത്തതുകൊണ്ടുതന്നെ, കുരിശുമരണത്തിലൂടെ നേടിയ
രാജത്വം യേശു സ്വീകരിക്കുന്നു. സാത്താന്‍ മുന്നോട്ടുവച്ച അധികാരത്തിന്‍റെ രാജ്യം നിരാകരിക്കുന്നു.
കുരിശിലൂടെ നേടിയ വിജയത്തിലൂടെ സ്വര്‍ഗ്ഗത്തിന്‍റെ വലത്തുഭാഗത്ത് അവിടുന്ന് ഉപവിഷ്ടനായിരിക്കുന്നു.
ഈ രാജ്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. തിന്മയുടെ ശക്തികള്‍ മുന്നോട്ടു വയ്ക്കുന്ന
രാജ്യം അധികാര പ്രയോഗത്തിന്‍റെ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നു, അവര്‍ മറ്റുള്ളരുടെമേല്‍
മെക്കിട്ടുകയറുന്നു. കുരിശിലൂടെ നേടിയ രാജ്യം തോറ്റുപോയവന്‍റേതാണ്. എന്നാല്‍ മറ്റുള്ളവരെ
മുഴുവന്‍ സ്നേഹിച്ചവന്‍റേതുമാണ്. മനുഷ്യന് ദിവ്യത്വം പ്രാപ്തമാക്കിക്കൊടുക്കുന്ന സ്നേഹമാണത്.
മനുഷ്യരാശിയെ അഗാധമായി സ്നേഹിക്കുന്ന ഒരാത്മീയ രാജ്യമാണ് കുരിശിലൂടെ ക്രിസ്തു നേടിയത്.
നമ്മളും സഹോദരങ്ങള്‍ക്കുവേണ്ടി ജീവന്‍ പരിത്യജിച്ച്, (1 യോഹ. 3, 16) ശക്തിയുടെ വലത്തു
ഭാഗത്തിരിക്കാന്‍ തയ്യാറാകണം. തിന്മയുമായി ഒത്തുതീര്‍പ്പില്ലാത്ത compromise ജീവിതമാണത്.
സ്നേഹം ജീവിക്കുന്നു, കാരുണ്യം വര്‍ഷിക്കപ്പെടുന്നു – ദൈവിക കാരുണ്യം എന്നും നിലനില്ക്കുന്നു
എന്നതാണ് ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണ സന്ദേശം. കല്ലറയിലെത്തിയപ്പോള്‍ അത് ശൂന്യമായിരിക്കുന്നതു
കണ്ട ക്രിസ്തുവിന്‍റെ ശിഷ്യഗണത്തില്‍പ്പെട്ട സ്ത്രീകള്‍ ഉത്ഥിതന്‍റെ സ്നേഹം മനസ്സിലാക്കി
(ലൂക്കാ 24, 4)!
തിന്മയെയും മരണത്തെയുംകാള്‍ ശക്തമാണ് ദൈവസ്നേഹം - എന്നാണ് ഇതിനര്‍ത്ഥം.
ദൈവസ്നേഹത്തിന് നമ്മുടെ ജീവിതങ്ങളെ പരിവര്‍ത്തനംചെയ്യാമെന്നും, പാപത്താല്‍ വിജനമായ നമ്മുടെ
ഹൃദയങ്ങളില്‍ സുകൃതിപൂക്കള്‍ വിരിയിക്കാമെന്നും അതിനര്‍ത്ഥമുണ്ട്. അതേ, ദൈവസ്നേഹം
അപാരമാണ്. താഴ്മയിലും മരണത്തിന്‍റെ ത്യാഗത്തിലും, ദൈവത്തില്‍നിന്നും മനുഷ്യനെ വേര്‍പെടുത്തുന്ന
തിന്മയുടെ അതിരുകളിലേയ്ക്കാണ് മനുഷ്യപുത്രന്‍ ദൈവസ്നേഹവുമായി കടന്നുവന്നത്. ആ ദൈവിക സ്നേഹംതന്നെയാണ്
ക്രിസ്തുവിന്‍റെ മൃതഗാത്രത്തെ രൂപാന്തരപ്പെടുത്തി, ഉയിര്‍പ്പിച്ച് നിത്യതിയിലേയ്ക്ക്
ആനയിച്ചത് – അവിടുന്ന് സ്വര്‍ഗ്ഗാരോഹിതനായത്.
ഉത്ഥാനാനന്തരം ക്രിസ്തു ഭൂമിയിലേയ്ക്കു
മടങ്ങിയില്ല, ദൈവമഹത്വം പുല്‍കുകയായിരുന്നു. അവിടുന്ന് നമുക്കായി പ്രത്യാശയുടെ ഭാവി തുറക്കുകയായിരുന്നു.
മനുഷ്യഭാവത്തിലാണ് അവിടുന്ന് സ്വര്‍ഗ്ഗീയ മഹത്വം പൂകിയത്. സ്വര്‍ഗ്ഗാരോഹണത്തിന്‍റെ പൊരുള്‍
ഇതാണ്: അതൊരു പുറപ്പാടാണ്. തിന്മയുടെയും പാപത്തിന്‍റെയും അടിമത്വത്തില്‍നിന്നും സ്നേഹത്തിലേയ്ക്കും
നന്മയിലേയ്ക്കുമുള്ള കടന്നുപോക്കും, പുറപ്പാടുമാണത്. കാരണം ദൈവം ജീവനാണ്, അവിടുന്ന് നിത്യജീവനാണ്.
ദൈവിക ജീവന്‍ മനുഷ്യരില്‍ അധിവസിക്കുന്നു (ഇറനേവൂസ്, പാഷണ്ഡതകള്‍ക്കെതിരെ 4, 20, 5-7).
ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണം നമ്മെ ദൈവിക ജീവനില്‍ പങ്കുകാരാക്കുന്നു.
തിന്മയുടെ
അടിമത്വത്തില്‍നിന്നും നന്മയുടെ സ്വാതന്ത്ര്യത്തിലേയ്ക്കു നമ്മെ നയിക്കുന്ന ഈ ഉത്ഥാനപ്രഭയും
കടന്നുപോക്കും എല്ലായുഗങ്ങളിലും എക്കാലവും അനുദിനജീവിത മേഖലകളില്‍ യാഥാര്‍ത്ഥ്യമാകേണ്ടതാണ്.
എത്രയോ മരുഭൂമികളാണ് മനുഷ്യര്‍ക്ക് ഇനിയും മറികടക്കാനുള്ളത്! സര്‍വ്വോപരി, ഹൃദയാന്തരാളത്തില്‍
ദൈവസ്നേഹമില്ലായ്മയുടെയും സഹോദര സ്നേഹമില്ലായ്മയുടെയും വരള്‍ച്ച വ്യാപിക്കുമ്പോള്‍ നാമാണ്
ദൈവം ഭരമേല്പിച്ച സൃഷ്ടിയുടെയും, അവിടുന്ന് ലോകത്ത് വര്‍ഷിക്കുന്ന നന്മകളുടെയും സംരക്ഷകര്‍
എന്നു മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നു. മരുഭൂമിയില്‍ മരുപ്പച്ച വിരിയിക്കുവാനും,
ഉണങ്ങിയ അസ്ഥികള്‍ക്ക് ജീവന്‍ നല്കുവാനും ദൈവികകാരുണ്യത്തിനു കഴിയും (എസേക്കിയ 37, 1-14).
അറിവിനെ അതിശയിപ്പിക്കുന്ന കൃപയാണ് ജ്ഞാനം. പണ്ഡിതന്മാരെയെല്ലാം ജ്ഞാനികള്‍ എന്നു
വിശേഷിപ്പിക്കാനാവില്ല. ജന്മ നക്ഷത്രത്തിന്‍റെ പ്രഭയില്‍ അകക്കണ്ണ് തുറന്നവര്‍ പാല്‍മണമുള്ള
ഇത്തിരിപ്പോന്ന കുഞ്ഞില്‍ വരുംകാലങ്ങളില്‍ ഭൂമിയെ കീഴ്പ്പെടുത്തേണ്ട ഒരാളെ തിരിച്ചറിഞ്ഞു.
അവന്‍റെ പാദങ്ങളില്‍ രാജത്വത്തിന്‍റെ അടയാളമായി അവര്‍ പൊന്നു സമര്‍പ്പിച്ചു. രണ്ടാമത്തെ
കൂട്ടര്‍ കുഞ്ഞുങ്ങളുടെ നൈര്‍മ്മല്യവും സരളതയുമുള്ള മനുഷ്യരാണ്. കഴുതപ്പുറത്തെത്തിയ മനുഷ്യനില്‍
പ്രവാചക വചനങ്ങളുടെ പൂര്‍ണ്ണിമ കണ്ട ജരൂസലേം ജനതയാണ്. വൃക്ഷങ്ങളില്‍നിന്ന് ചില്ലകള്‍
മുറിച്ച് വഴികളില്‍നിരത്തി അവന്‍റെ മുമ്പിലും പിന്നിലും നടന്ന് അവര്‍ ആര്‍ത്തു വിളിച്ചു.
“ദാവീദിന്‍റെ പുത്രനു ഹോസാന!” നിര്‍മ്മല ഹൃദയങ്ങളുടെ രാജാവാണവിടുന്ന്. ഒടുവിലത്തെ നിമിഷത്തിലും
അവിടുത്തെ രാജാവായി തിരിച്ചറിയാന്‍ ഭാഗ്യം ലഭിച്ച ഒരാളുണ്ട്, അകൃത്യങ്ങളുടെ പേരില്‍ ക്രിസ്തുവിനോടൊപ്പം
കുരിശിലേറ്റപ്പെട്ടവന്‍. ഗാഢമായ മാനസാന്തര അനുഭവത്തിലേയ്ക്ക് ഉയര്‍ന്ന മനുഷ്യനാണ്, “യേശുവേ,
അങ്ങേ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ,” എന്നു പ്രാര്‍ത്ഥിച്ചത്.
ചുരുക്കത്തില്‍
ക്രിസ്തു കാണിച്ച ദൈവരാജ്യത്തെ തിരിച്ചറിയണമെങ്കില്‍ നമുക്ക് ഈ മൂന്ന് അനുഭവങ്ങളിലേതെങ്കിലും
ഒന്നിന്‍റെ പിന്‍ബലം വേണ്ടിയിരിക്കുന്നു. ജ്ഞാനത്തിന്‍റെയോ ഹൃദയനൈര്‍മ്മല്യത്തിന്‍റെയോ
ഗാഢമായ മാനസാന്തരാനുഭത്തിന്‍റെയോ – ബലം! ആകയാല്‍ പുനരുത്ഥാനത്തിന്‍റെയും സ്വര്‍ഗ്ഗാരോഹണത്തിന്‍റെയും
കൃപാസ്പര്‍ശം നാം ഏവരും സ്വീകരിക്കണം! ദൈവിക കാരുണ്യത്താല്‍ നമുക്ക് നവീകൃതരാകാം. ഉത്ഥിതന്‍റെ
സ്നേഹത്തില്‍ നമുക്കു വളരാം! അവിടുത്തെ സ്നേഹത്തിന്‍റെ ശക്തി നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുകയും,
ദൈവം ഭൂമിയെ നനച്ച് സൃഷ്ടിയെ സംരക്ഷിക്കാന്‍ പോരുന്ന വിധത്തില്‍ സമാധാനവും നീതിയും ഈ
ഭൂമുഖത്ത് സമൃദ്ധമാകട്ടെ. വിദ്വേഷത്തെ സ്നേഹമായും, പകയെ ക്ഷമയായും, യുദ്ധത്തെ സമാധാനമായും
മാറ്റണമേ എന്ന് മരണത്തെ ജീവനാക്കി, ഉത്ഥിതനായി, പിന്നെ സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോഹിതനുമായ
ക്രിസ്തുവിനോട് യാചിക്കാം.