2014-05-16 09:26:34

സഭയില്ലാതെ ക്രൈസ്തവരില്ലെന്ന്
പാപ്പായുടെ വചനസമീക്ഷ


15 മെയ് 2014, വത്തിക്കാന്‍
സഭയില്ലാതെ ക്രൈസ്തവരില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതിയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ദൈവം വരച്ചിട്ട രക്ഷാകരപദ്ധതിയുടെയും ചരിത്രത്തിന്‍റെയും ഭാഗമാണ് ക്രിസ്തുവെന്നും, അപ്പസ്തോലന്മാര്‍ ആദ്യം പഠിപ്പിച്ചത് ദൈവം ഒരുക്കിയ പദ്ധതികളും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണെന്ന് അപ്പസ്തോല നടപടിപ്പുസ്തകത്തെ ആധാരമാക്കി പാപ്പാ വ്യാഖ്യനിച്ചു (അപ്പ. 13, 13-25).

കാലത്തിന്‍റെ തികവില്‍ ലോകത്ത് അവതരിച്ച ക്രിസ്തുവില്‍ വിശ്വസിക്കുന്നവരും ഈ രക്ഷാകരപദ്ധതിയുടെയും ചരിത്രത്തിന്‍റെയും ഭാഗമാകുകയാല്‍ ക്രൈസ്തവന്‍ ഒരിക്കലും ഏകാകിയല്ലെന്നും, ദൈവജനത്തിന്‍റെയും സഭയുടെയും ഭാഗമാണെന്നും പാപ്പാ സുവിശേഷചിന്തയില്‍ സമര്‍ത്ഥിച്ചു. ആശയപരമായി ക്രൈസ്തവന് സഭയ്ക്കു പുറത്തും ജീവിക്കാമെങ്കിലും, ക്രൈസ്തവന്‍ ക്രൈസ്തവനാകുന്നത് സഭയിലെ സജീവഅംഗമായി ജീവിക്കുകയും ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവിന്‍റെ മൗതിക ശരീരത്തിലെ അവയവമായി തീരുമ്പോഴുമാണെന്ന് പാപ്പാ വ്യക്തമാക്കി.

ദൈവിക വാഗ്ദാനങ്ങള്‍ അനുസരിച്ചു, അത് ഹൃദയത്തിലേറ്റിയും അവയുടെ പൂര്‍ത്തീകരണത്തിനുവേണ്ടിയും ജീവിക്കുന്നവനാണ് ക്രൈസ്തവന്‍ - ജീവിക്കുന്നവരാണ് ക്രൈസ്തവര്‍. ദൈവികവാഗ്ദാനങ്ങളില്‍ അവര്‍ പ്രത്യാശയര്‍പ്പിക്കുകയും, അതിന്‍റെ പൂര്‍ത്തീകരണത്തിനും അത് പ്രാപിക്കുന്നതിനും വേണ്ടി അവ‍ര്‍ നിരന്തരമായി പരിശ്രമിക്കുകയും ചെയ്യുന്നു.

ദൈവത്തിലുള്ള പ്രത്യാശ, പ്രതീക്ഷയല്ല, അത് വെറും ശുഭാപ്തി വിശ്വാസവുമല്ല, മറിച്ച് ദൈവത്തിന്‍റെ വാഗ്ദാനങ്ങളുടെ നിരന്തരമായ നിറവേറ്റലും, അവ നിവര്‍ത്തിക്കാന്‍ ദൈവകൃപയോടു ചേര്‍ന്നുള്ള ത്യാഗസമര്‍പ്പണവുമാണ്. ക്രൈസ്തവ ജീവിതത്തിന്‍റെ നിറവും തികവുമാണ് ഈ വാഗ്ദാനമെന്നും പാപ്പാ വ്യാഖ്യാനിച്ചു.








All the contents on this site are copyrighted ©.