2014-05-05 16:49:30

സത്യസന്ധമായി ക്രിസ്തുവിനെ അനുഗമിക്കുക: മാർപാപ്പ


05 മെയ് 2014, വത്തിക്കാൻ

പേരിനും പ്രശസ്തിക്കും, പണത്തിനും അധികാരത്തിനും വേണ്ടി ക്രിസ്തുവിനെ അനുഗമിക്കുന്നവർ സഭയിലുണ്ടെന്ന് മാർപാപ്പ. തിങ്കളാഴ്ച രാവിലെ പേപ്പൽ വസതിയായ സാന്താ മാർത്താ മന്ദിരത്തിൽ ദിവ്യബലി മധ്യേ വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. മറ്റൊരു ലക്ഷ്യവും കൂടാതെ, സത്യസന്ധമായ സ്നേഹത്തെ പ്രതിമാത്രം ക്രിസ്തുവിനെ അനുഗമിക്കാൻ വേണ്ട കൃപ നൽകണമേയെന്ന പ്രാർത്ഥനയും പാപ്പ തദവസരത്തിൽ സഭാംഗങ്ങളോട് പങ്കുവയ്ച്ചു.
അപ്പവും മീനും ഭക്ഷിച്ച് തൃപ്തരായതുകൊണ്ടു മാത്രം തന്നെ അനുഗമിക്കുന്ന ജനത്തെ യേശു ശകാരിക്കുന്ന വചന ഭാഗം ആസ്പദമാക്കിയായിരുന്നു പാപ്പായുടെ വചന സന്ദേശം. ദൈവത്തെ അനുഗമിക്കാനും ദൈവാന്വേഷണത്തിനും വിഘാതമാകുന്ന മൂന്ന് ഘടകങ്ങളെക്കുറിച്ച് പാപ്പ വചനസന്ദേശത്തിൽ വിശദീകരിച്ചു. പൊങ്ങച്ചം,ധനമോഹം, അധികാര ഭ്രമം എന്നിവയാണവ.

മറ്റുള്ളവരെ കാണിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയും സത്പ്രവർത്തികൾ ചെയ്യുകയും ചെയ്യുന്ന നിയമജ്ഞരെക്കുറിച്ച് സുവിശേഷത്തിൽ പരാമർശിക്കുന്നുണ്ട്. അന്യർക്കു മുമ്പിൽ മേന്മ നടിക്കുന്നത് അവർക്ക് സന്തോഷകരമായിരുന്നു. പീലിവിടർത്തിയാടുന്ന മയിലിനെപ്പോലെ അവർ അഭിമാനിച്ചു! ഈ മനോഭാവം തെറ്റാണെന്ന് ക്രിസ്തു തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ചിലപ്പോഴൊക്കെ നാമും പൊങ്ങച്ചത്തിന്‍റെ പിടിയിലകപ്പെട്ടു പോയേക്കാം, സൂക്ഷിക്കണം. കാരണം അവിടെ അപകടം പതിയിരിക്കുന്നുണ്ട്. പൊങ്ങച്ചത്തിൽ നിന്ന് അഹങ്കാരത്തിലേക്ക് വഴുതി വീഴാൻ എളുപ്പമാണ്. അഹങ്കാരം നാശത്തിലേക്കു നയിക്കും. അതിനാൽ നമുക്ക് സ്വയം ചോദിക്കാം, എന്‍റെ ജീവിതം എങ്ങനെയാണ്? ഞാനെങ്ങനെയാണ് ക്രിസ്തുവിനെ അനുഗമിക്കുന്നത്? മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാണോ ഞാൻ നല്ല കാര്യങ്ങൾ ചെയ്യുന്നത്? ഞാൻ ചെയ്യുന്ന നല്ല കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാറുണ്ടോ?
വൈദികർ പോലും ഈ തെറ്റിൽ വീണുപോയേക്കാമെന്നും പാപ്പ പറഞ്ഞു, “ഔദ്ധത്യമുള്ള ഇടയൻമാരെക്കൊണ്ട് ദൈവജനത്തിന് ഗുണമുണ്ടാകില്ല. സ്വയം മേനിനടിച്ചു ജീവിക്കുന്നവർ, അത് ആരുമായിക്കൊള്ളട്ടെ, വൈദികനോ മെത്രാനോ ആയാൽ പോലും, ആ വ്യക്തി ക്രിസ്തുവിനെയല്ല അനുഗമിക്കുന്നത്.”

യേശു ശക്തമായ മുന്നറിയിപ്പു നൽകുന്ന മറ്റൊരു ഘടകം അധികാര ഭ്രമമാണ്. പൂർണ്ണബോധ്യത്തോടെയാകില്ല പലരും ഈ കെണിയിൽ വീഴുന്നത്. അതാണ് സെബദീ പുത്രൻമാരായ യാക്കോബിനും യോഹന്നാനും സംഭവിച്ചത്. ദൈവരാജ്യത്തിൽ, യേശുവിന്‍റെ ഇടതും വലതും ഇരിപ്പിടം നേടണമെന്ന്, ബഹുമാന്യമായ സ്ഥാനം നേടണമെന്ന് അവർ മോഹിച്ചു. ഉയർച്ച ആഗ്രഹിക്കുന്നവർ ഇന്നും സഭയിലുണ്ട്. ഉയർന്ന സ്ഥാനമാനങ്ങൾ മോഹിക്കുന്ന അധികാരാസക്തർ! “സഭയിൽ ഉയർച്ചയുടെ ചവിട്ടുപടികൾ അന്വേഷിക്കുന്നതിനു പകരം, പർവ്വതാരോഹണത്തിനു പോകുന്നതായിരിക്കും അവർക്ക് കൂടുതൽ ആരോഗ്യകരം!” എന്ന് പാപ്പ അഭിപ്രായപ്പെട്ടു. സഭയിൽ സ്ഥാനമാനങ്ങൾ അന്വേഷിക്കുന്ന ഇത്തരം വ്യക്തികളെ യേശു കഠിനമായി ശകാരിക്കുന്നു.
ക്രൈസ്തവ ജീവിതം നയിക്കുന്ന നാം ഓരോരുത്തരും ആത്മ പരിശോധന ചെയ്യണം; ഞാനെങ്ങനെയാണ് ക്രിസ്തുവിനെ അനുഗമിക്കുന്നത്? കുരിശു മരണത്തോളം അവിടുത്തെ അനുഗമിക്കാൻ ഞാൻ സന്നദ്ധനാണോ? അധികാരമോഹത്തോടെയാണോ ഞാൻ ക്രിസ്തുവിനെ അനുഗമിക്കുന്നത്? സഭയെ, ക്രിസ്തീയ സമൂഹത്തെ, ഇടവകയെ, രൂപതയെയൊക്കെ അധികാര നേട്ടത്തിനുവേണ്ടി ഞാൻ ഉപയോഗിക്കുന്നുണ്ടോ?

നമ്മുടെ ഉദേശ ശുദ്ധി കളങ്കപ്പെടുത്തുന്ന മൂന്നാമത്തെ ഘടകമാണ് ധനാസക്തി. ധനലാഭത്തിനുവേണ്ടി ക്രിസ്തുവിനെ അനുഗമിക്കുന്നവരുണ്ട്. ക്രൈസ്തവ സമൂഹത്തിൽ നിന്നോ, ഇടവകകളിൽ നിന്നോ, ആശുപത്രികളോ കോളേജുകളോ വഴിയോ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ. ആദിമ ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങളായിരുന്ന അനനിയാസ്, സഫീറ, ശിമയോൻ എന്നിവർ ഈ പ്രലോഭനത്തിൽ വീണുപോയത് നാം ഓർക്കണം. ആദിമ കാലം മുതലേ പണത്തോടുള്ള പ്രലോഭനം അതിശക്തമായിരുന്നു. ‘സഭയ്ക്ക് വലിയ സംഭാവനകൾ ചെയ്തു’ എന്ന് നാം കൊട്ടിഘോഷിച്ച ചില സത്യ ക്രിസ്ത്യാനികളും, കത്തോലിക്കരും, വലിയ അഭ്യുദയകാംക്ഷികളുമൊക്കെ സ്വന്തം ലാഭം ലക്ഷ്യമിട്ടാണ് അതൊക്കെ ചെയ്തിരുന്നത് എന്ന സത്യം പിന്നീട് പുറത്തു വന്നിട്ടുണ്ട്. വഴിവിട്ട മാർഗങ്ങളിലൂടെ പണമുണ്ടാക്കുകയായിരുന്നു സഭയുടെ അഭ്യുദയകാംക്ഷികളെന്ന പേരിൽ ആദരിക്കപ്പെട്ട അവരിൽ ചിലർ.

പൊങ്ങച്ചം,ധനമോഹം, അധികാര ഭ്രമം എന്നിവയൊക്കെ വിട്ടുപേക്ഷിച്ചുകൊണ്ട്, ഹൃദയനൈർമ്മല്യത്തോടെ ക്രിസ്തുവിനെ അനുഗമിക്കാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാൻ പാപ്പ വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.