2014-04-10 17:30:07

അറിവ് ജീവല്‍ബന്ധിയാക്കണമെന്ന്
പാപ്പാ വിദ്യാര്‍ത്ഥികളോടും പ്രഫസര്‍മാരോടും


10 ഏപ്രില്‍ 2014, വത്തിക്കാന്‍
അറിവിനെ ജീവല്‍ബന്ധിയാക്കേണ്ടത് ഇന്നിന്‍റെ വെല്ലുവിളിയാണെന്നും, ദൈവശാസ്ത്ര തത്വശാസ്ത്ര പഠനങ്ങളിലൂടെ വ്യക്തികള്‍ നിരവധി വര്‍ഷത്തെ പഠനത്തിലൂടെ നേടുന്ന അറിവ് ജീവിതത്തോട് ബന്ധമുള്ളതും അനുദിനം ജീവിക്കുന്ന ആത്മീയതയുമാക്കി മാറ്റണമെന്നും റോമിലെ ഗ്രിഗോറയന്‍ യൂണിവേഴ്സിറ്റിയിലും അതുമായി ബന്ധപ്പെട്ടിരിക്കുന്ന ബിബ്ലിക്കും, പൗരസ്ത്യ വിദ്യാപീഠം എന്നിവയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തോടും അവരുടെ പ്രഫസര്‍മാരോടും പാപ്പാ ആഹ്വാനംചെയ്തു.

ഏപ്രില്‍ 10-ാം തിയതി വ്യാഴാഴ്ച രാവിലെയായിരുന്നു യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായുള്ള പാപ്പായുടെ കൂടിക്കാഴ്ച. ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്‍റും ഈശോ സഭയുടെ ജനറലുമായ ഫാദര്‍ അഡോള്‍ നിക്കോളെ പാപ്പായ്ക്ക് ആശംസകള്‍ ആര്‍പ്പിച്ചു.
ഈശോ സഭാംഗമായ പാപ്പാ അദ്ദേഹത്തെ സ്വീകരിച്ച് ആശ്ലേഷിച്ചു.

ലോകത്തെയും മനുഷ്യരെയും അവരുടെ ജീവത പരിസരങ്ങളെയും ശരിയായി മനസ്സിലാക്കുവാന്‍ ഇന്നത്തെ സമൂഹത്തില്‍ വിശ്വാസവും യുക്തിയും കലര്‍ത്തിയാല്‍ മാത്രം പോരാ, അവയ്ക്ക് വ്യക്തിപരമായ സുവിശേഷവ്യാഖ്യാനം നല്കുന്നവാനും ഓരോരുത്തര്‍ക്കും സാധിക്കേണ്ടതാണെന്നും ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നെത്തിയ സംഘത്തോട് പാപ്പാ ആഹ്വാനംചെയ്തു.

ബുദ്ധിയെ ബലപ്പെടുത്തുകയും മനസ്സിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന പഠനങ്ങള്‍ ഫലദായകമാകുന്നത് ദൈവത്തോടും സഹോദരങ്ങളോടും സത്യസന്ധമായ തുറവിന്‍റെ സമീപനം സ്വീകരിക്കുമ്പോള്‍ മാത്രമായിരിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വ്യക്തിജീവിതം, സമൂഹജീവിതം, പ്രേഷിതദൗത്യം, സാഹോദര്യം, പാവങ്ങളോടു പ്രതിപത്തി, ആത്മീയത, ക്രിസ്തുവിനോടുള്ള വ്യക്തിബന്ധം, പഠിക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്യുന്ന സ്ഥാപനത്തോടുള്ള ആത്മാര്‍ത്ഥത, കൂറ്... എന്നിവയുടെ സമഗ്രതയായിരിക്കണം കത്തോലിക്കാ യൂണിവേഴ്സിറ്റികളിലെ രൂപീകരണമെന്നും, അത് കുടുബത്തിലെന്നപോലെ വളര്‍ത്തിയെടുക്കേണ്ടതാണെന്നും പാപ്പാ ആരാഞ്ഞു.

പഠിക്കുന്ന പരസരത്തിന്‍റെ മേന്മയും നന്മയും ഉപയോഗപ്പെടുത്തിക്കൊണ്ടുവേണം ജീവതം മുന്നോട്ടു നയിക്കാനെന്നും, അത് ജീവിതത്തില്‍ കാണിക്കണമെന്നും, സഭയുടെ ആസ്ഥാനമായ വത്തിക്കാനോടു വളരെ അടുത്തു പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടുമായി പാപ്പാ ഉദ്ബോധിപ്പിച്ചു.

വിശ്വാസത്തിന്‍റെ ചരിത്രവും ആനുകാലിക സംഭവങ്ങളും വേരോടുന്ന മണ്ണിലാണ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റികളുടെ നിലനില്പും അവരുടെ പഠനവും നടക്കുന്നത്, എന്ന വസ്തുത സമ്മേളനത്തെ പാപ്പാ അനുസ്മരിപ്പിച്ചു. അപ്പസ്തോലന്മാരുടെയും രക്തസാക്ഷികളുടെയും സഭാ പിതാക്കന്മാരുടെയും മണ്ണിലാണ് അവര്‍ ജീവിക്കുന്നതെന്നും, ഒപ്പം ഇന്നും സ്നേഹത്തിലും ശുശ്രൂഷയിലും സജീവവും സംഭവബഹുലയുമാകുന്ന സഭയുടെ ആഗോള ഐക്യവും വിസ്തൃതിയുമുള്ള മാതൃസ്ഥാനത്തിന്‍റെ സവിശേഷതയും അവരുടെ സ്ഥാപനത്തിനുണ്ടാകണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

യാഥാര്‍ത്ഥ്യ ബോധനത്തോടെ കഠിനാദ്ധ്വാനംചെയ്തു മുന്നേറണമെന്ന വാക്കുകളോടെ
അറിവിന്‍റെ അമ്മയായ കന്യകാനാഥയ്ക്ക് ഏവരെയും സമര്‍പ്പിച്ചുകൊണ്ട് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു.








All the contents on this site are copyrighted ©.