9 ഏപ്രില്‍ 2014, വത്തിക്കാന്‍ കുടിയേറ്റത്തിന്‍റെ ദുരന്തകഥകള്‍ പറയുന്ന കുരിശ് പാപ്പ
ആശീര്‍വ്വദിച്ചു നല്കി. ആഫ്രിക്കാ ഭൂഖണ്ഡത്തിലുനിന്നും ഇറ്റലിയിലേയ്ക്കും യൂറോപ്പിലേയ്ക്കുമുള്ള
അനധികൃത കുടിയേറ്റക്കാരുടെ ദുരത്തില്‍പ്പെട്ട് തകര്‍ന്ന ബോട്ടുകളില്‍നിന്നും എടുത്ത മരംകൊണ്ടു
നിര്‍മ്മിച്ച 6 അടി വലുപ്പമുള്ള കുരിശാണ് ഏപ്രില്‍ 9ാ-ാം തിയതി ബുധനാഴ്ച പൊതുകൂടിക്കാഴ്ചയുടെ
അന്ത്യത്തില്‍ പാപ്പാ ആശീര്‍വ്വദിച്ചു നല്കിയത്.
ലീബിയ പോലുള്ള ആഫ്രിക്കന്‍ തീരങ്ങളില്‍നിന്നും
അനധികൃതമായി യൂറോപ്പിലേയ്ക്ക് കുടിയേറവെ മെഡിറ്ററേനിയന്‍ തിരകളില്‍ ജീവന്‍പൊലിഞ്ഞ ഹതഭാഗ്യരായ
നൂറുകണക്കിന് കുടിയേറ്റക്കാരെയാണ് ഈ കുരിശ് അനുസ്മരിപ്പിക്കുന്നതെന്ന് സംഘാടകര്‍ക്കുവേണ്ടി
ഫ്രാന്‍ങ്കോ തൂച്ചി പ്രസ്താവിച്ചു.
കുടിയേറ്റയാതനയുടെ ‘കുരിശിന്‍റെവഴി’ ഇറ്റലി
മുഴുവന്‍ നടക്കുമെന്ന്, അതിന്‍റെ സംഘാടകരായ മിലാന്‍ കേന്ദ്രീകരിച്ചുള്ള കലാ-സാംസ്ക്കാരിക
സംഘടന അറിയിച്ചു. ജീവിത കദനത്തിന്‍റെ കഥ പറയുന്ന കുരിശ് ഇറ്റലിയിലെ ഇടവകകളിലൂടെ സഞ്ചരിച്ച്
മിലാനില്‍ അവസാനിക്കുന്ന വിധത്തിലാണ് ‘കുരിശിന്‍റെവഴി’ സംവിധാനം ചെയ്തരിക്കുന്നതെന്ന്,
സംഘാടകര്‍ക്കുവേണ്ടി ഫ്രാന്‍ങ്കോ തൂച്ചി വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റൊമാനോ’യെ
അറിയിച്ചു.
2013 ജൂലൈ 8-ാം തിയതി പാപ്പാ ഫ്രാന്‍സിസ് ലാംമ്പദൂസാ ദ്വീപ് സന്ദര്‍ശിച്ച്,
അവിടുത്തെ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും ദുരന്തത്തിലെപ്പെട്ട് മരണമടഞ്ഞവര്‍ക്കുവേണ്ടി
പ്രാര്‍ത്ഥിച്ചിരുന്നു. യുദ്ധത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും കാലാവസ്ഥയുടെയും കെടുതികളില്‍പ്പെട്ട്
ഉപജീവനം തേടിയെത്തുന്നവരെ കൈവെടിയരുതെന്നും, തിരിച്ചയക്കരുതെന്നും, പാപ്പാ പലവട്ടം ഇറ്റാലിയന്‍
ജനതയോടും അധികൃതരോടും അഭ്യര്‍ത്ഥിച്ചിണ്ട്.