25 മാർച്ച് 2014, വത്തിക്കാൻ നമ്മോടൊപ്പം സഞ്ചരിക്കുന്ന ക്രിസ്തു നമ്മുടെ കഠിനഹൃദയത്തെ
ആർദ്രമാക്കുന്നുവെന്ന് മാർപാപ്പ. പാപം ചെയ്ത് ദൈവത്തിൽ നിന്നകന്ന നമ്മെ കൈവിടാതെ നമ്മോടൊത്ത്
സഞ്ചരിക്കുന്ന ക്രിസ്തുനാഥന്‍റെ അനന്തമായ കൃപാതിരേകത്തെക്കുറിച്ച് പാപ്പ വിശ്വാസ സമൂഹത്തെ
ഓർമ്മിപ്പിച്ചത്, സാന്താ മാർത്താ മന്ദിരത്തിലെ കപ്പേളയിൽ ചൊവ്വാഴ്ച രാവിലെ പരിശുദ്ധ കുർബ്ബാന
മധ്യേ നൽകിയ വചന സന്ദേശത്തിലാണ്. മംഗലവാർത്താ തിരുന്നാൾ ദിനമായ മാർച്ച് 25ന് പരിശുദ്ധ
മറിയത്തിന്‍റെ മാതൃകയെക്കുറിച്ചും പാപ്പ വചന സന്ദേശത്തിൽ പരാമർശിച്ചു. പ.മറിയത്തെപ്പോലെ
എളിമയാർന്ന ഹൃദയത്തോടെ മാത്രമേ നമുക്ക് ദൈവത്തെ സമീപിക്കാനാവൂ. പണം കൊടുത്തു വാങ്ങാവുന്ന
ഒരു വിൽപന ചരക്കല്ല മനുഷ്യരക്ഷ. ദൈവം മനുഷ്യനു നൽകുന്ന സമ്മാനമാണത്. പ.മറിയത്തെപ്പോലെ,
എളിമയും വിനയവും അനുസരണവുമുള്ള ഹൃദയത്തോടെ മാത്രമേ ദൈവം നൽകുന്ന രക്ഷയിലേക്ക് നമുക്ക്
പ്രവേശിക്കാനാകൂ എന്ന് മാർപാപ്പ വിശ്വാസ സമൂഹത്തെ ഉത്ബോധിപ്പിച്ചു.