2014-03-01 09:31:05

വിപല്‍ജീവിതത്തില്‍
നിറയുന്ന കൃപാസമൃദ്ധി


RealAudioMP3
മലങ്കര റീത്തിലെ ആരാധനക്രമ പ്രകാരം ആരംഭിച്ച വിലയനോമ്പിന്‍റെ ആദ്യവാരം ഞായറാഴ്ചത്തെ സുവിശേഷ വിചിന്തനമാണിന്ന്.

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 2, 1-11

മൂന്നാം ദിവസം ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്‍റെ അമ്മ അവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ
വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍റെ അമ്മ അവിടുത്തോടു പറഞ്ഞു. അവര്‍ക്കു വീഞ്ഞില്ല.
യേശു അവളോടു പറഞ്ഞു. സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്‍റെ സമയം ഇനിയും ആയിട്ടില്ല. അവിടുത്തെ അമ്മ പരിചാരകരോടു പറഞ്ഞു. അവിടുന്നു നിങ്ങളോടു പറയുന്നതുപോലെ ചെയ്യുവിന്‍. യഹൂദരുടെ ശുദ്ധീകരണകര്‍മ്മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിനും രണ്ടോ മൂന്നോ അളവു വലുപ്പമുണ്ടായിരുന്നു. ഭരണികളില്‍
വെള്ളം നിറയ്ക്കുവിന്‍ എന്ന് യേശു അവരോടു കല്പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു. ഇനി പകര്‍ന്നു കലവറക്കാരന്‍റെ അടുത്തുകൊണ്ടു ചെല്ലുവിന്‍ എന്ന് അവിടുന്നു പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. വീഞ്ഞായി മാറിയ വെള്ളം കലവറക്കാകരന്‍ രുചിച്ചു നോക്കി. അത് എവിടെനിന്നാണെന്ന് അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു. അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു. എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചു കഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍ നിങ്ങള്‍ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ. യേശു തന്‍റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അത്ഭുതം. ശിഷ്യന്മാര്‍ അവിടുന്നില്‍ വിശ്വസിച്ചു.

1. ക്രിസ്തു തന്‍റെ ജീവിതത്തില്‍ ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി സുവിശേഷകന്മാര്‍ രേഖപ്പെടുത്തുന്നു. അവിടുത്തെ ആദ്യാത്ഭുതമാണ് വെള്ളം തൊട്ടു വീഞ്ഞാക്കിയ സംഭവം. അത് ‘ഗലീലിയായിലുള്ള കാനായിലെ’ കല്യാണ നാളിലായിരുന്നു. ക്രിസ്തുവിന്‍റെ അവസാനത്തെ അത്ഭുതമാകട്ടെ, അവിടുന്ന് വീഞ്ഞെടുത്തു വാഴ്ത്തിയപ്പോള്‍, അത് രക്തമായതാണ്. അത് സംഭവിച്ചത് അന്ത്യത്താഴ വിരുന്നിലുമാണ്.

സാധനങ്ങള്‍ ലേലംചെയ്യുന്ന കടയില്‍ എല്ലാം വലിയ വിലയ്ക്ക് വിളിച്ചു പോകുന്നുണ്ടായിരുന്നു. ഒടുവില്‍ അവശേഷിച്ചത് ഫിഡിലാണ്, വയലിന്‍. കമ്പികള്‍ പൊട്ടി, പൊടി പിടിച്ച് അനാകര്‍ഷകമായൊരു ഫിഡില്‍! നൂറുരൂപയിന്മേല്‍ വിളി ആരംഭിച്ചപ്പോള്‍, നൂറ്റിയന്‍പതെന്നോ, ഇരുന്നൂറെന്നോ കേറ്റിപ്പറയാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നു. ആരും വിളി കൂട്ടിപ്പറയാതെ വന്നവപ്പോള്‍, ലേലം കൊള്ളാന്‍ വന്നവരൊക്കെ മടങ്ങിപ്പോകാന്‍ തുടങ്ങി. കൂട്ടത്തില്‍നിന്നും പെട്ടന്ന് ഒരാള്‍ ലേലത്തട്ടില്‍ എത്തി. ഫിഡിലിന്‍റെ പൊടി തട്ടി, കമ്പി കെട്ടി, ബോയെടുത്ത് അയാള്‍ ഒരീണം മീട്ടാന്‍ തുടങ്ങി. സ്ഥലം വിട്ടുപോകാന്‍ തുടങ്ങിയവരൊക്കെ മെല്ലെ ലേലത്തിലേയ്ക്ക് തിരിച്ചുവരാനും, തടിച്ചുകൂടാനും തുടങ്ങി. എവിടെ നിന്നാണീ മാനോഹരമായ നാദലയം?!
നേരത്തെ തങ്ങള്‍ ഉപേക്ഷിച്ചു പോയ അതേ ഫിഡില്‍നിന്നും ഇത്ര മനോഹരമായ ഈണമോ?! സംഗീതം നിലച്ചപ്പോള്‍ ലേലം തുടര്‍ന്നു. ആയിരം രൂപാ! ഒരാള്‍ കൂട്ടി വിളിച്ചു. പതിനായിരം...!! പിന്നെ
ഇരുപതിനായിരം .....!!! സന്ധ്യമയങ്ങിയിട്ടും ലേലത്തുക നിര്‍ണ്ണയിക്കാനാവാത്ത വിധത്തില്‍ പഴയ വയിലുവേണ്ടിയുള്ള ലേലംവിളി മുറികിവന്നു. ആളുകള്‍ പരസ്പരം ചോദിച്ചു. എങ്ങനെയാണീ മാറ്റം സംഭവിച്ചത്. നേരത്തെ നൂറുരൂപാ വിലമതിക്കാതെപോയ ഉപകരണത്തിന് എങ്ങനെയാണ് ഇത്ര വലിയമൂല്യം ലഭിച്ചത്. കൂട്ടത്തില്‍ വൃദ്ധനായ മനുഷ്യന്‍ പറഞ്ഞു.
The master’s touch has made the difference, ഗുരുസ്പര്‍ശമാണ് മാറ്റമുണ്ടാക്കിയതെന്ന്... ദൈവം ചില ജീവിതങ്ങളെ തൊടുമ്പോള്‍ സംഭവിക്കുന്ന അത്ഭുതമാണിത്. വെള്ളം വീഞ്ഞാകുന്നതുപോലെ, വീഞ്ഞ് രക്തമാകുന്നതുപോലെ, ഗുരുസ്പര്‍ശ മേല്‍ക്കുമ്പോള്‍ ജീവിതത്തിന് പുതിയ സാന്ദ്രത സ്വന്തമാകുന്നു.

2. ജീവിതം ഒരു ക്രമീകരണത്തിനും വിധേയമാകുമില്ലെന്നു നാം കരുതുന്നുണ്ടോ?
കെട്ടിടം പണിയുന്നതുപോലെ ചിട്ടപ്പെടുത്തിയ പ്ലാനില്‍ കെട്ടി ഉയര്‍ത്താവുന്നതാണ് ജീവിതമെന്ന് നാം തെറ്റിദ്ധരിക്കുന്നു. എന്നാല്‍ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിച്ച് ചില നേരങ്ങളില്‍ ജീവിതത്തിന്‍റെ വീഞ്ഞില്ലാതെ പോകുന്നു. വിരുന്നിനെത്ര പേരെത്തുമെന്നും, എത്ര പേര്‍ക്ക് എന്തൊരുക്കണം എന്നുമൊക്കെ വളരെ വ്യക്തതയും catering സംവിധാനങ്ങളുമൊക്കെ ഉണ്ടായിരുന്നിട്ടും, വീഞ്ഞില്ലാതെ പോകുമ്പോളറിയണം – അത് ജീവിതവുമായി ബന്ധപ്പെട്ട പാഠമാണെന്ന്. പട്ടം പറപ്പിക്കുന്ന പയ്യന്‍റെ അഹന്തയാണ് ചിലപ്പോള്‍ നമുക്ക്. ഞാനാണീ
ഈ വര്‍ണ്ണക്കടലാസിനെയും നീലമാനത്തെയും നിയന്ത്രിക്കുന്നത് എന്നൊരു ശാഠ്യത്തിലാണവന്‍! പിന്നീടെപ്പൊഴോ പട്ടം പൊട്ടിവീണപ്പോഴുണ്ടായ അവബോധത്തിന്‍റെ നിമിഷത്തില്‍ നാമറിയുന്നു, നമ്മുടെ ഇച്ഛകളല്ല, മറിച്ച് വീശിയടിച്ച കാറ്റാണ് ജീവിതത്തിന്‍റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതെന്ന്!

ദൈവത്തിനുമാത്രം ക്രമീകരിക്കാവുന്ന ചില തലങ്ങളുണ്ട്. ആ അറിവിനു മുമ്പില്‍ വിനയപൂര്‍വ്വം നില്ക്കാന്‍ നാം പഠിക്കണം. ഒരമ്മ പങ്കുവച്ചത് ഇങ്ങനെയാണ് : എങ്ങനെ എന്‍റെ മകന്‍, ഇങ്ങനെയൊക്കെയായി?! അവന്‍റെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചിട്ടപ്പെടുത്തിയാണ് ജീവിച്ചത്. അവന്‍ വായിക്കുന്ന പുസ്തകങ്ങള്‍, അവന്‍റെ സുഹൃത്തുക്കള്‍, അവന്‍റെ ബൈക്ക്, കാറ്... ഒക്കെ ഞങ്ങളുടെ ശ്രദ്ധയ്ക്ക് വിധേയമായിരുന്നു. എന്നിട്ടും... ഞങ്ങളുടെ കൈവിരലുകള്‍ക്കിടയിലൂടെ അവന്‍ വഴുതിപ്പോയല്ലോ, ദൈവമേ....!
എന്ത് പറയാനാണ്!!

3. പച്ചവെള്ളം വീഞ്ഞാക്കി മാറ്റാനുള്ള കെല്പ് മനുഷ്യനും ഉണ്ടെന്നു വിശ്വസിക്കുന്നുവോ? ചെറിയകാര്യങ്ങളില്‍ ഉള്ളുനിറയെ സ്നേഹവും, കൂടെ ദൈവവുമുണ്ടെങ്കില്‍ ജീവിതത്തെ നമുക്ക് ലഹരിയുള്ളതാക്കി മാറ്റാം. അതൊരു ജീവിതാനുഭവവും, അത്ഭുതവുമായിരിക്കും. A single rose can be your garden, എന്ന് കേട്ടിട്ടില്ലേ. ആരു പറഞ്ഞു, പൂന്തോട്ടം പണിയാന്‍ നിറയെ Anthuriumങ്ങളും Orchidകളും വേണമെന്ന്. നാലുമണിപ്പൂകൊണ്ടും, ഒറ്റചെമ്പരത്തികൊണ്ടും, കട്ടച്ചെമ്പരത്തി കൊണ്ടുമൊക്കെ പൂന്തോട്ടങ്ങള്‍ നിര്‍മ്മിക്കാമല്ലോ. ഗൃഹപാഠം ചെയ്യുന്ന കുഞ്ഞ്, ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവ്, അത്താഴമൊരുക്കുന്ന ഭാര്യ, അതിഥി, കത്ത് ഇങ്ങനെ ജീവിതത്തിലെ സാധാരണ സംഭവങ്ങളെയും സാധനങ്ങളെയും വ്യക്തിസ്പര്‍ശംകൊണ്ട് നമുക്ക് ‘വീഞ്ഞാ’ക്കി മാറ്റാനാകും. ഇതിന്‍റെ മറു തലം മനസ്സിലാക്കണം. എന്താണെന്നോ..? ജീവിതത്തിന്‍റെ സ്നേഹതലങ്ങളില്‍ ദൈവം ഇല്ലാതെയാകുമ്പോള്‍, സ്വാര്‍ത്ഥതയും ജഡീകതയും വളര്‍ന്നുവരുന്നു. അങ്ങനെ ഒരിക്കല്‍ വീഞ്ഞായി മാറിയ അനുഭവങ്ങള്‍ അല്ലെങ്കില്‍ അത്ഭുതങ്ങള്‍ വീണ്ടും പച്ചവെള്ളമായും, വളരെ സാധാരണവുമായും പരിവര്‍ത്തനംചെയ്യപ്പെട്ടേക്കാം. ഉദാരഹണത്തിന്, സ്നേഹത്തിന്‍റെ ഊര്‍ജ്ജപ്രവാഹംപോലെ ഇന്നലെ അനുഭവവേദ്യമായ വ്യക്തി, ജീവിത പങ്കാളി ഏതാനും ദിവസങ്ങള്‍കൊണ്ട് ഹൃദയത്തെ സ്പര്‍ശിക്കാതെ പോകുമ്പോള്‍, അയാള്‍ ഉടലിന്‍റെ ആസ്ക്തി മാത്രമായിത്തീരാം. അത് യഥാര്‍ത്ഥ സ്നേഹമല്ലെന്ന്, അപ്പോള്‍ നാം അറിയണം. അവിടെ ജീവിതത്തിന്‍റെ വീര്യമാര്‍ന്ന വീഞ്ഞൊക്കെ പച്ചവെള്ളമായി മാറുന്ന അനുഭവമാണ്, അവസ്ഥയാണ്.

4. ആറു കല്‍ഭരണികളിലാണ് കാനായില്‍ വെള്ളം നിറച്ചുവച്ചതും, അവ വീഞ്ഞായി മാറിയതും. ബൈബിള്‍ ചിന്തകന്മാര്‍ പറഞ്ഞുതരുന്നത് ഈയൊരു കല്യാണവിരുന്ന് മാത്രമല്ല, ഇനിയും സംഭവിക്കേണ്ട ജീവിതത്തിന്‍റെ എത്രയോ വിരുന്നുകള്‍ക്ക് ഉതകുമാറാണ് ദൈവം തന്‍റെ സ്നേഹസമൃദ്ധി നമ്മില്‍ ചൊരിയുന്നത്. ദൈവം തരുന്നതൊക്കെ ഇങ്ങനെയാണ്. അളന്ന് തിട്ടപ്പെടുത്തിയല്ല. നീട്ടിയ മനുഷ്യകരങ്ങളിലേയ്ക്ക് നന്മയും സ്നേഹവും അവിടുന്ന് സമൃദ്ധമായും കലവറയില്ലാതെയും ചൊരിയുകയാണ്. ദിവസത്തെ ഉപജീവനത്തിനുവേണ്ടി
മീന്‍ ചോദിക്കുമ്പോള്‍, ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്കു നല്കിയത് ചാകരയാണ്. ജീവിതത്തില്‍ ഒരിക്കലും സ്വപ്നം കാണാന്‍പോലുമാവാത്ത ഇടത്തിലേയ്ക്കാണ് ദൈവം എന്നെ കൈപിടിച്ചു കൊണ്ടുപോകുന്നത്.
തുള്ളി സ്നേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, സ്നേഹത്തിന്‍റെ കടലാണ് അവിടുന്ന് ഒഴുക്കുന്നത്. നുള്ളു വിശ്വാസത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവസ്നേഹത്തിന്‍റെ ഒരാകാശമാണ് അവിടുന്ന് വിതാനിക്കുന്നത്.
പൂവിനായി കെഞ്ചുമ്പോള്‍, ഇതാ വസന്തമാണ് അവിടുന്ന് ജീവിതത്തില്‍ വിരിയിക്കുന്നത്.

5. പ്രിയ സഹോദരങ്ങളേ, ക്രിസ്തുവിന്‍റെ രക്ഷാരഹസ്യങ്ങള്‍ ധ്യാനിച്ചുകൊണ്ട് ആഗോളസഭ ഇതാ, നോമ്പ് ആചരിക്കുവാന്‍ ഒരുങ്ങുകയാണ്. രക്ഷകന്‍റെ സ്നേഹത്തിനും അവിടുത്തെ ദൈവിക സമൃദ്ധിക്കും സാക്ഷൃംവഹിക്കുന്ന സമയമാണിത്. ഭൗതികവും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ അനാഥത്വത്തില്‍ ജീവിക്കുന്നവര്‍ക്ക് പിതാവായ ദൈവത്തിന്‍റെ കരുണാപൂര്‍ണ്ണമായ സുവിശേഷ സ്നേഹത്തിന് നമുക്ക് ഈ ദിനങ്ങളില്‍ സാക്ഷൃംവഹിക്കാം. സ്വര്‍ഗ്ഗീയപിതാവ് സകലരെയും ക്രിസ്തുവില്‍ ആശ്ലേഷിക്കുവാനും, മാപ്പരുളുന്ന അവിടുത്തെ സ്നേഹത്തിലേയ്ക്ക് തിരികെ സ്വീകരിക്കുവാനും ഇടയാവട്ടെ. ദരിദ്രനായിത്തീരുകയും തന്‍റെ ദാരിദ്ര്യംമൂലം നമ്മെ സമ്പന്നരാക്കുകയും, ദൈവസ്നേഹത്തിന്‍റെ ധാരാളിത്തം നമ്മില്‍ വര്‍ഷിക്കുകയും ചെയ്യുന്ന ക്രിസ്തുവിനെ നാം അനുകരിക്കുന്നിടത്തോളം മാത്രമേ, പിതൃസ്നേഹത്തിലേയ്ക്കുള്ള തിരിച്ചുവരവ് ഈ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാവുകയുള്ളൂ. ആത്മപരിത്യാഗത്തിനു യോജിച്ച സമയമാണിത്. നമ്മുടെ ദാരിദ്ര്യംകൊണ്ട് മറ്റുള്ളവരെ സഹായിക്കുവാനും, അവരെ സമ്പന്നരാക്കുവാനും, അതിനായി എനിക്കെന്തു ചെയ്യുവാനാകുമെന്നും ഈ നാളുകളില്‍ നമ്മോടു ചോദിക്കുന്നത് ഉചിതമായിരിക്കും. യഥാര്‍ത്ഥമായ ദാരിദ്ര്യം വേദനാജനകമാണെന്ന കാര്യം മറക്കാതിരിക്കാം. പ്രായശ്ചിത്തത്തിന്‍റെ പ്രായോഗികത ഇല്ലാത്ത ആത്മപരിത്യാഗം, യഥാര്‍ത്ഥ പരിത്യാഗമല്ല. “യാതൊരു ചെലവുമില്ലാത്തതും, നമ്മെ വേദനിപ്പിക്കാത്തതുമായ പരസ്നേഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല,” എന്നാണ് പാപ്പാ ഫ്രാന്‍സിസ് ഇക്കുറി നോമ്പുകാല സന്ദേശത്തില്‍ ഉദ്ബോധിപ്പിക്കുന്നത്.

നമ്മുടെ ജീവിതങ്ങളെ ക്രിസ്തുവില്‍ നവീകരിക്കാനുള്ള പ്രത്യാശയുടെ പ്രതീകമാണീ നോമ്പുകാലം. രക്ഷയുടെയും നവീകരണത്തിന്‍റെയും പ്രത്യാശ കൈവെടിയാതെ, ത്യാഗപൂര്‍വ്വം നമുക്ക് മുന്നോട്ടു ചരിക്കാം. കാനായിലെ കല്യാണവിരുന്നിന്‍റെ ആനന്ദ ലഹരിയിലെന്നപോലെ, തന്‍റെ തിരുസുതന്‍റെ കാല്‍വരിയിലേയ്ക്കുള്ള കുരിശുയാത്രയുടെ വേദനയിലും സഹയാത്രികയായിരുന്ന കന്യകാംനബിക നമ്മെ ഏവരെയും തുണയ്ക്കട്ടെ!
______________________________
Prepared by Nellikal, Vatican Radio








All the contents on this site are copyrighted ©.