29 ജനുവരി 2014, വത്തിക്കാൻ സത്യം ആപേക്ഷികവല്‍ക്കരിപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന്
ഫ്രാൻസിസ് മാർപാപ്പ. പൊന്തിഫിക്കൽ അക്കാഡമികളുടെ 18ാം പൊതു സമ്മേളനത്തോടനുബന്ധിച്ച് കർദിനാൾ
റവാസിക്കയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. “സത്യദർശനം ക്രിസ്തുവിലൂടെ
” (Oculate fides. Reading the truth with the eyes of Christ) എന്ന മുഖ്യചിന്താവിഷയം
ആസ്പദമാക്കി നടക്കുന്ന പൊതു സമ്മേളനത്തിനു നേതൃത്വം നൽകുന്നത് സാംസ്ക്കാരിക കാര്യങ്ങൾക്കുവേണ്ടിയുള്ള
പൊന്തിഫിക്കൽ കൗൺസിലിന്‍റേയും, പൊന്തിഫിക്കൽ അക്കാഡമികളുടെ ഏകോപന സമിതിയുടേയും പ്രസിഡന്‍റായ
കർദിനാൾ ജ്യാൻ ഫ്രാങ്കോ റവാസിയാണ്.
വിശ്വാസവും സത്യവും തമ്മിലുള്ള അഭേദ്യ ബന്ധത്തെക്കുറിച്ച്
തന്‍റെ സന്ദേശത്തില്‍ പ്രതിപാദിച്ച മാർപാപ്പ, സത്യം ഇക്കാലത്ത് ആപേക്ഷികവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന
മൂല്യങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ‘കേവല സത്യം’ എന്നതിലൂടെ
വിവക്ഷിക്കപ്പെടുന്നത് സ്വേച്ഛാധികാരമാണെന്ന് നാം ഭയപ്പെടുന്നു. എന്നാല്‍ യഥാർത്ഥ സത്യം
സ്നേഹത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അത് നമ്മെ സ്വതന്ത്രരാക്കും. സ്വാർത്ഥത വെടിഞ്ഞ്
പൊതുനന്മയുടെ ഭാഗമായി മാറാൻ അതു നമ്മെ സഹായിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.