ദൈവം നമ്മോടുകൂടെ, പൗരസ്ത്യസഭകൾക്ക് ക്രിസ്തുമസ് ആഘോഷം
08 ജനുവരി 2014, കണ്ണൂര്‍ യേശുവിന്‍റെ ജനനത്തിരുന്നാള്‍ ക്രൈസ്തവര്‍ക്ക് പുതു ജീവിതത്തിന്‍റെ
ആരംഭമാണെന്ന് ഈജിപ്തിലെ കോപ്ടിക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തെവാദ്രോസ് രണ്ടാമന്‍
ഉത്ബോധിപ്പിച്ചു. കെയ്റോയിലെ അബാസെയാ കത്തീഡ്രലില്‍ തിരുപ്പിറവി ജാഗരപൂജയില്‍ വചന പ്രഘോഷണം
നടത്തുകയായിരുന്നു അദ്ദേഹം. സഭാ ശുശ്രൂഷയില്‍ വിശ്വസ്തരായിക്കുന്ന മെത്രാന്‍മാര്‍ക്കും
വൈദികര്‍ക്കും അല്മായര്‍ക്കും കൃതജ്ഞത പ്രകടിപ്പിച്ച പാത്രിയാര്‍ക്കീസ് തെവാദ്രോസ് രണ്ടാമന്‍
ക്രിസ്തുമസ് പ്രത്യാശയുടെ തിരുന്നാളാണെന്ന് അവരെ ഓര്‍മ്മിപ്പിച്ചു. ക്രിസ്തുവിന്‍റെ ജനനം
നമുക്ക് പ്രത്യാശയും കരുത്തുമേകി നവജീവിതത്തിലേക്ക് നയിക്കുന്നുവെന്ന് പാത്രിയാര്‍ക്കീസ്
ഉത്ബോധിപ്പിച്ചു. ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് പൗരസ്ത്യ ഓര്‍ത്തോഡോക്സ്
സഭകള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു കെയ്റോ നഗരത്തിലെ
ക്രിസ്തുമസ് ആഘോഷം. നഗരത്തില്‍ അങ്ങിങ്ങായി ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍
ആഘോഷം ക്രമേണ ശാന്തമായിരുന്നുവെന്ന് കെയ്റോയിലെ ക്രൈസ്തവര്‍ അഭിപ്രായപ്പെട്ടു.