2013-12-28 10:42:30

കുടുംബം : സ്നേഹപ്പൂക്കള്‍ വിരിയുന്ന വേദി
തിരുക്കുടുംബത്തിന്‍റെ തിരുനാള്‍


വിശുദ്ധ മത്തായി 2, 13-15, 19-23

അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ജോസഫിനോടു പറഞ്ഞു.
“എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേയ്ക്ക് പലായനംചെയ്യുക. ഞാന്‍ പരുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍വേണ്ടി ഉടനെ അന്വേഷണം തുടങ്ങും.” ജോസഫ് ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേയ്ക്കു പോയി. ഹേറോദേസിന്‍റെ മരണംവരെ അവിടെ വസിച്ചു. ‘ഈജിപ്തില്‍നിന്നും ഞാന്‍ എന്‍റെ പുത്രനെ വിളിച്ചു’ എന്നു പ്രവാചകനിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്. 19 ഹേറോദേസിന്‍റെ മണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്‍റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. “എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ ദേശത്തേയ്ക്കു മടങ്ങുക.” മകന്‍ ആര്‍ക്കലാവോസാണ് പിതാവായ ഹേറോദേസിന്‍റെ സ്ഥാനത്ത് യൂദയാ ഭരിക്കുന്നതെന്നു കേട്ടപ്പോള്‍ അവിടേക്കു പോകാന്‍ ജോസഫിനു ഭയമായി. സ്വപ്നത്തില്‍ ലഭിച്ച മുന്നറിയിപ്പനുസരിച്ച് അവന്‍ ഗലീലി പ്രദേശത്തേയ്ക്കു പോയി. ‘അവിടുന്ന് നസ്രായന്‍ എന്നു വിളിക്കപ്പെടും’ എന്നു പ്രവാചകന്‍വഴി അരുള്‍ച്ചെയ്തത് നിവൃത്തിയാകുവാന്‍, അവര്‍ നസ്രത്ത് എന്ന പട്ടണത്തില്‍ ചെന്നു പാര്‍ത്തു.

തിരുക്കുടുംബം- ഈശോ, മറിയം, യൗസേപ്പ് എന്നീ മൂന്നു പേര്‍ മാത്രമായിരുന്നോ? അതൊരു അണുകുടുംബമായിരുന്നോ, എന്ന ചിന്ത ആരുടെയും മനസ്സിലേയ്ക്ക് കടന്നുവരാം. കൂട്ടുകുടുബ സമ്പ്രദായമായിരുന്നു ഇസ്രായേലില്‍ നിലനിന്നിരുന്നത്. എങ്കില്‍ യേശുവിന്‍റെ കുടുംബവും അപ്രാകാരമായിരുന്നുവെന്ന് നമുക്ക് അനുമാനിക്കാം. ‘യേശുവിന്‍റെ സഹോദരന്മാരെയും സഹോദരിമാരെയും’കുറിച്ച് സുവിശേഷം പരാമര്‍ശിക്കുന്നുണ്ട്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരിത്രകാരനും പണ്ഡിതനുമായ ഒറിജെന്‍ പറയുന്നത്. ആദ്യവിവാഹത്തില്‍ ജോസഫിന് മക്കളുണ്ടായിരുന്നു. ആദ്യ ഭാര്യ മരിച്ചതില്‍പ്പിന്നെയാണ് മറിയത്തെ അദ്ദേഹം വിവാഹം കഴിക്കുന്നത്. ദൈവികപദ്ധതിയില്‍ മറിയത്തിലൂടെ യേശു ജനിക്കുന്നു.
എന്നാല്‍ മറ്റൊരു അഭിപ്രായം സഭാ പിതാവായ സ്റ്റെഫാനോസിന്‍റേതാണ്. ജെയിംസ്, യൂദാ യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ ക്രിസ്തുവിന്‍റെ മാതൃസഹോദരി സലോമിയുടെ പുത്രന്മാരാണ്, the first cousins of Jesus (മത്തായി 13, 56). അതിനാല്‍ യേശു അണുകുടുംബത്തിലെയല്ല, വലിയ കുടുംബത്തിലെ അംഗമാണെന്ന് നമുക്ക് സ്ഥാപിക്കാവുന്നതാണ്.
വലിയൊരു കുടുംബത്തിന്‍റെ ഉത്തരവാദിത്വം ജോസഫും യേശുവും വഹിച്ചിരുന്നിരിക്കണം, അവര്‍ മറ്റാരേയുംപോലെ കുടുംബം പോറ്റുവാന്‍ കഠിനാദ്ധ്വാനവും ചെയ്തിരിക്കണം.

ഭീഷണി ഉയര്‍ത്തിയ അധികാര പ്രമത്തരില്‍നിന്നും കുടുംബത്തെ രക്ഷിക്കാന്‍ ഈജിപ്തിലേയ്ക്ക് ഉണ്ണിയേശുവുമായി ഒളിച്ചോടുന്ന തിരുക്കുടുംബത്തെയാണ് ഇന്നത്തെ സുവിശേഷഭാഗം ചിത്രീകരിക്കുന്നത് :
പടിയിറങ്ങലുകള്‍ ഓരോ നിമിഷവും അനുഭവിക്കുന്ന ഇടമാണ് കുടുംബം. ഒരേ മേശയ്ക്കു ചുറ്റുമിരിക്കുമ്പോള്‍ ഉടലിന്‍റെയും മനസ്സിന്‍റെയും ഭാഗമായൊരാള്‍ നിമിഷാര്‍ദ്ധത്തിലേക്കെങ്കിലും ഒരപരിചിതനായി തോന്നിയാല്‍, സ്നേഹത്തില്‍നിന്നുമുള്ള ഒരു പടിയിറക്കമാണത്. ഒരുമിച്ചുചെയ്യേണ്ടതും പങ്കുവയ്ക്കേണ്ടതുമായ കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങളില്‍നിന്നും ഒരാള്‍ ഒഴിഞ്ഞുമാറുമ്പോള്‍ സ്നേഹത്തിന്‍റെ പടിയിറക്കമാണത്. ഒരുമിച്ച് ജപമണികള്‍ ഉരുവിടുമ്പോഴും യഥാര്‍ത്ഥത്തില്‍ ദൈവികസാന്നിദ്ധ്യം അറിയാതെ വരുമ്പോള്‍ പടിയിറങ്ങലുകള്‍ അവിടെയും ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ കുടുംബം കാത്തിരിപ്പിന്‍റെ ഇടമാണ് – സ്നേഹത്തിലേയ്ക്കും ഭക്തിയിലേയ്ക്കും സഹകരണത്തിലേയ്ക്കും മടങ്ങിയെത്താന്‍ കുടുംബം കാത്തിരിക്കുകയാണ്- ഭീതിയോടെ, പ്രാര്‍ത്ഥനയോടെ, പ്രത്യാശയോടെ!

വീട് ഒത്തിരി ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. ഭൂമിയിലെ ഓരോ മനുഷ്യന്‍റെയും, അതില്‍ വാഴുന്നവന്‍റെയും അകന്നിരിക്കുന്നവന്‍റെയും, അതു സ്വന്തമായിട്ടില്ലാത്തവന്‍റെയും സ്വപനത്തില്‍ വീടുണ്ട്. എന്നിട്ടും ഏറ്റവും എളുപ്പത്തില്‍ ചില്ലുപാത്രംപോലെയോ കളിപ്പാട്ടം പോലെയോ സൂക്ഷിച്ചില്ലെങ്കില്‍ ഉടഞ്ഞുപോകുന്നതുമാണ് കുടുംബം. അതുകൊണ്ടായിരിക്കണം നിരന്തരമായ താളഭംഗങ്ങളിലൂടെ കടന്നുപോയ വീടിന്‍റെ വാതില്‍പ്പടിയില്‍ അവിടത്തെ ഇളമുറക്കാരന്‍ ഒരു ജാഗ്രത കോറിയിട്ടു – Home’s frigile. Handle with care. വീട് ദുര്‍ബ്ബലമാണ്. അത് ശ്രദ്ധാപൂര്‍വ്വം കൈകാര്യംചെയ്യണം. ഭൂമിയിലെ ഏറ്റവും വലിയ ദൂരം അടുത്തവര്‍ക്കിടയിലെ അകലാമാണ്. ധ്രൂവങ്ങളെക്കാള്‍ അകലമായിത്തീരാമതെന്ന്, ഫാദര്‍ ബോബി ജോസ് കട്ടിക്കാട് കുറിച്ചിട്ടുണ്ട്. അടുത്തവര്‍ക്കിടയിലെ നഖപ്പാടുകള്‍പോലും ഉണങ്ങാവ്രണങ്ങളായി സൂക്ഷിക്കപ്പെടുന്നുവല്ലോ, എന്നും തനിമയാര്‍ന്ന ശൈലിയില്‍ ബോബിയച്ചന്‍ വ്യാകുലപ്പെടുന്നുണ്ട്.

വീടിന്‍റെ ജയാപജയങ്ങളാണ് ഭൂമിയില്‍ മനുഷ്യജീവിതത്തിന്‍റെ ജയാപജയങ്ങള്‍ക്ക് മാനദണ്ഡമാകുന്നത്.. മഹാന്മാരെന്നു നാം കരുതിയവര്‍പോലും വീടിന്‍റെ ഇത്തിരി ഇടത്തിലാണ് ഇടറിവീണത്. റഷ്യയിലെ ലിയോ ടോള്‍സ്റ്റോയിയെ ഓര്‍ക്കുന്നില്ലേ. അയാള്‍ റഷ്യയുടെ മാത്രമല്ല, ലോകം മുഴുവന്‍റെയും പ്രിയപ്പെട്ട സാഹിത്യകാരനായിരുന്നു ടോള്‍സ്റ്റോയ് (1828-1910). എന്നാല്‍ വീട് അദ്ദേഹത്തിന് അശാന്തിയുടെ ഇടമായിരുന്നു. ജ്വരമൂര്‍ച്ഛയില്‍ പൊള്ളുന്നൊരു രാത്രിയില്‍, ഭാര്യയോടുള്ള ഏതെക്കൊയോ സ്വരപ്പിഴയില്‍ അദ്ദേഹം ഒടുവില്‍ വീടുവിട്ടിറങ്ങി. ഇനിയും ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്നു വിചാരിച്ചു, അയാള്‍ അകലെ റെയില്‍വേ പ്ലാറ്റ്ഫോമിലെ സിമെന്‍റു ബഞ്ചില്‍ രാവെളുക്കാന്‍ വേദനയോടെ അയാള്‍ കാത്തിരുന്നു,
പുലരിയില്‍ മഞ്ഞു കോരിയെടുക്കാനെത്തിയ തൊഴിലാളികളാണു കണ്ടത്, സാഹിതീലോകത്തിന്‍റെ പ്രിയപ്പെട്ട ടോള്‍സ്റ്റോയ് തണുത്തു വിറങ്ങലിച്ച് നിശ്ചലനായെന്ന്. രാജകീയമായി ജീവിച്ചയാളാണ് ടോള്‍സ്റ്റോയ്. എന്നാല്‍ ജീവിതാന്ത്യം തൊരുവോരത്തു കഴിയുന്ന യാചകന്‍റേതുപോലെ ദയനീയമായിരുന്നു.

തകരുന്ന വീടുകള്‍ക്കു പിന്നില്‍ ദൈവികസാന്നിദ്ധ്യത്തിന്‍റെ അവഗണനയുണ്ട്. തച്ചുശാസ്ത്രത്തിലെ അടിസ്ഥാന നിയമമാണ്, അടുത്തുള്ള ക്ഷേത്രധ്വജങ്ങള്‍ക്കു മുകളിലായി ഒരു വീടും പണിതുയര്‍ത്തരുത് എന്ന്. ‘വീടിനുള്ളില്‍ ഈശ്വരനു മുകളിലായി ആരും ഒന്നും പണിതുയര്‍ത്തിക്കൂടാ’ എന്നാണ് അതിനര്‍ത്ഥം. ‘കര്‍ത്താവിനെ മൂലക്കല്ലായി സ്വീകരിച്ചാല്‍ നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കു’മെന്ന് വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്നതിന്‍റെ കാതലും ഇതുതന്നെയാണ് (എഫേസൂസ് 2, 20). ഭക്തിയുടെ വെറും ഏറ്റുപറച്ചിലല്ല, മറിച്ച് ദൈവത്തോടും സഹോദരങ്ങളോടും പൊരുത്തപ്പെടാനുള്ള ശ്രമമാണിത്. ദൈവികസാന്നിദ്ധ്യമാണ് നമ്മുടെ വീടുകളെ ഉടയാതെ കാക്കുന്നത്.

കാനായിലെ കല്യാണത്തില്‍ ക്രിസ്തു പച്ചവെള്ളം വീഞ്ഞാക്കിമാറ്റിയെന്നു നാം വായിക്കുന്നു (യോഹ. 2, 1-11).
ജീവിതത്തിലെ ചെറിയ കാര്യങ്ങളെ ലഹരിപിടിപ്പിക്കാന്‍ മനുഷ്യന്‍ ദൈവത്തോടു ചേര്‍ന്നാല്‍ സാധിക്കും എന്നാണ് ആ സംഭവം പഠിപ്പിക്കുന്നത്. ഉള്ളുനിറയെ സ്നേഹവും ദൈവവുമുണ്ടെങ്കില്‍ നമ്മുടെ ജീവിതത്തിലെ നിസ്സാരമായ പച്ചവെള്ളത്തെ ലഹരിപിടിപ്പിക്കാം, വീര്യമുള്ളതാക്കാം. ജീവിതത്തില്‍ ഭക്ഷണമൊരുക്കുന്ന ഭാര്യ തുടങ്ങി, ഗൃഹപാഠം ചെയ്യുന്ന കുഞ്ഞള്‍വരെ, എല്ലാവരും ഭവനത്തിന്‍റെ ഓരോ ചെറിയ കാര്യങ്ങളിലും അതിനെ വീഞ്ഞാക്കി മാറ്റാനാകും,
അതിന് വീര്യംപകരാനാകും. ഇല്ലെങ്കില്‍ ഭവനത്തിന്‍റെ വീഞ്ഞ് വീര്യമില്ലാത്ത പച്ചവെള്ളമായിത്തീരും.

വിശ്വാസവത്സരാഘോഷത്തിന്‍റെ ഭാഗമായ കുടുംബസംഗമത്തിന്‍റെ വേദി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരമായിരുന്നു. വേദിക്ക് പശ്ചാത്തലമായിരുന്നത് ‘ഉണ്ണിയേശുവിനെ മാതാപിതാക്കള്‍ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന’ ചിത്രമായിരുന്നു (ലൂക്കാ 2, 22-40). ആ ചിത്രീകരണത്തെ പാപ്പാ ഫ്രാന്‍സിസ് കുടുബങ്ങള്‍ക്കുവേണ്ടി ഇങ്ങനെയാണ് വ്യാഖ്യാനിച്ചത്. നമ്മെ ഓരോരുത്തരെയുംപോലെ ഈ ചിത്രത്തിലുള്ള ഓരോ വ്യക്തികള്‍ക്കും കുടുംബങ്ങളില്‍
അവരുടേതായ ഉത്തരവാദിത്വങ്ങളുണ്ട്. ആദ്യമായി, ജോസഫും മേരിയും കര്‍ത്തൃനിയമത്തിന് വിധേയരായിട്ടാണ് ജരൂസലേം ദേവാലയത്തിലേയ്ക്ക് തീര്‍ത്ഥാടനം നടത്തിയത്. രണ്ടാമതായി, പരിശുദ്ധാത്മാവിനാല്‍ നിയുക്തരും പ്രചോദിതരുമായിട്ടാണ് ദീര്‍ഘദര്‍ശി ശിമയോനും, പ്രവാചിക അന്നയും ദേവാലായത്തിലെത്തിയത്. മൂന്നു തലമുറകള്‍ സമ്മേളിക്കുന്ന അപൂര്‍വ്വ മുഹൂര്‍ത്തമായിരുന്നത്. ഉണ്ണിയേശുവിനെ തന്‍റെ കരങ്ങളില്‍ എടുത്തപ്പോള്‍ ശിമയോന്‍ ദൈവപുത്രനായ മിശിഹായെ തിരിച്ചറിഞ്ഞു. പ്രവാചിക അന്നയാവട്ടെ, ഇസ്രായേലിന്‍റെ വിമോചനം പാര്‍ത്തിരുന്നവര്‍ക്ക് ആസന്നമായ രക്ഷയുടെ വാഗ്ദാനങ്ങള്‍ക്ക് ദൈവത്തിന് നന്ദിപറഞ്ഞു.

നസ്രത്തിലെ തിരുക്കുടുംബത്തെപോലെ ലോകത്തുള്ള ഓരോ കുടുംബവും ചരിത്രത്തിന്‍റെ ഭാഗമാണ്. കടന്നുപോകുന്ന തലമുറകളുടെ പിന്‍തുണയില്ലാതെ നമുക്ക് നിലനില്പില്ല എന്നു മനസ്സിലാക്കണം. കുടുംബങ്ങള്‍ ദൈവജനത്തിന്‍റെ ഭാഗമാണ്. സഭയുടെ സ്നേഹസഞ്ചയത്തില്‍ കുടുംബങ്ങള്‍ സന്തോഷത്തോടെ പങ്കുചേരണം. ക്രിസ്തുവിനോട് ചേര്‍ന്നുനില്ക്കുക, നമ്മുടെമദ്ധ്യേയുള്ള ക്രിസ്തുവിന്‍റെ ദിവ്യതേജസ്സിനെ മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കുക. ജീവിതപ്രതിസന്ധികളില്‍ കരുത്തേകുന്നതും വിശ്വാസത്തില്‍ ദൃഢപ്പെടുത്തുന്നതുമായ പത്രോശ്ലീഹായുടെ വാക്കുകള്‍ ഓര്‍ക്കുക. “കര്‍ത്താവേ, ഞങ്ങള്‍ ആരുടെ പക്കലേയ്ക്കു പോകാനാണ്? നിത്യജീവന്‍റെ വചസ്സുകള്‍ അങ്ങേ പക്കലുണ്ടല്ലോ!” (യോഹന്നാന്‍ 6, 68). ക്രിസ്തു പകര്‍ന്നു നല്കുന്ന കൃപാസ്പര്‍ശത്താല്‍ വിശ്വാസത്തിന്‍റെ ആനന്ദം അനുദിനം ജീവിക്കാനും പങ്കുവയ്ക്കാനും നമുക്കു സാധിക്കട്ടെ! നസ്രത്തിലെ കുടുംബത്തിന്‍റെ അമ്മ, പരിശുദ്ധ കന്യകാനാഥ നമ്മുടെ എല്ലാകുടുംബങ്ങളെയും കാത്തുപാലിക്കട്ടെ!
Prepared : nellikal, Vatican Radio








All the contents on this site are copyrighted ©.