2013-12-23 16:12:15

ശതാബ്ദി സമ്മാനമാണ്
വിശുദ്ധ പീറ്റര്‍ ഫെയ്ബര്‍


23 ഡിസംബര്‍ 2013, റോം
ഈശോസഭയുടെ പുനര്‍ജനനത്തിന്‍റെ രണ്ടാം ശതാബ്ദിസമ്മാനമാണ് പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച
നവവിശുദ്ധന്‍, പീറ്റര്‍ ഫെയ്ബറെന്ന്, സഭയുടെ സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ അഡോള്‍ഫ് നിക്കോളെ പ്രസ്താവിച്ചു.
ഈശോസഭാ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ സമകാലികനും സഭാസ്ഥാപനത്തിന്‍റെ ആദ്യഘട്ടത്തിലെ ‘നിശബ്ദസഹകാരി’യായിരുന്നു മഹാപണ്ഡിതനും ആത്മീയാചാര്യനുമായിരുന്ന വിശുദ്ധ പീറ്റര്‍ ഫെയ്ബറെന്ന് ഫാദര്‍ നിക്കോളെ സഭാംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ വിശേഷിപ്പിച്ചു.

1750-ല്‍ നിരോധിക്കപ്പെട്ട ഈശോസഭ 1814-ല്‍ പുനര്‍ജനിച്ചതിന്‍റെ രണ്ടാം ശതാബ്ദിവര്‍ഷമാണ് 2014.
വത്തിക്കാനില്‍ ഡിസംബര്‍ 17-ാം തിയതി വ്യാഴാഴ്ച ഒപ്പുവച്ച ഡിക്രിയിലൂടെയാണ് ഈശോസഭാ വൈദികനും ഫ്രന്‍ഞ്ചുകാരനുമായ വാഴ്ത്തപ്പെട്ട പീറ്റര്‍ ഫെയ്ബറിനെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധരുടെ ഗണത്തിലേയ്ക്ക് തന്‍റെ സ്വാധികാരത്തില്‍ ഉയര്‍ത്തിയത്. ഫെയ്ബറിന്‍റെ ആപൂര്‍വ്വവ്യക്തിത്വവും ആത്മീയതയും സഭാസമര്‍പ്പണവും ഈശോസഭാംഗമായ പാപ്പാ പഠിച്ചിട്ടുള്ളതിനാലും ബോധ്യപ്പെട്ടിട്ടുള്ളതിനാലുമാണ് 5 ശതാബ്ദങ്ങള്‍ക്കു മുന്‍പ് അന്തരിച്ച ഫെയ്ബറിനെ കാനോനനിയമം നല്കുന്ന സാധികാരത്തില്‍ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയതെന്ന് വിശ്വസിക്കുന്നുവെന്ന് ഈശോസഭാ സമൂഹങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ ഫാദര്‍ നിക്കോളെ ചൂണ്ടിക്കാട്ടി.

ജീവിതം: പീറ്റര്‍ ഫെയ്ബര്‍
ഫ്രാന്‍സിലെ സാവോയ്ക്കടുത്ത് വില്ലാരെയിലെ പാവപ്പെട്ട കുടുംബത്തില്‍ 1506 ഏപ്രില്‍ 13-ന് പീറ്ററ്‍ ഫെയ്ബര്‍ ജനിച്ചു. ഇടയച്ചെറുക്കനായിട്ടാണ് ജീവിതമാരംഭിച്ചത്. പള്ളിപ്രസംഗം ഓര്‍മ്മിക്കാനുള്ള അനിതരസാധാരണമായ ഓര്‍മ്മയും ബുദ്ധിശക്തിയുമുണ്ടായിരുന്ന പീറ്ററിന് സ്ഥലത്തെ വികാരി പ്രാഥമിക വിദ്യഭ്യാസത്തിനുള്ള സൗകര്യമൊരുക്കി. 1525-ല്‍ പാരീസ് സര്‍വ്വകലാശാലയില്‍ ഉന്നത പഠനത്തിനെത്തിയ യുവാവായ പീറ്റര്‍, അവിടെവച്ചാണ് ഇഗ്നെഷ്യസ് ലൊയോളയെ കണ്ടുമുട്ടിയത്. അങ്ങനെ ഇന്നു ലോകത്തെ ഏറ്റവും വലിയ സന്ന്യാസ സഭയായ, ഈശോ സഭയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ പീറ്റര്‍ ഫെയ്ബര്‍ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ വലംകൈയായിരുന്നു. സൊര്‍ബോണില്‍വച്ച് വിശുദ്ധ ഇഗ്നെഷ്യസിന്‍റെയും ഫ്രാന്‍സിസിന്‍റെയും സഹപാഠിയും സന്തതസഹചാരിയുമായിരുന്നു ഫെയ്ബര്‍. പോള്‍ മൂന്നാമന്‍ പാപ്പാ ഫെയ്ബറെ ട്രെന്‍റ് സൂനഹദോസിലെ സഭൈക്യകാര്യങ്ങളുടെ വിദഗ്ദ്ധനും ഉപദേഷ്ഠാവുമായി (peritus) നിയോഗിച്ചു. കത്തോലിക്കാ സഭയില്‍ ഭിന്നതകള്‍ വളര്‍ന്നുവന്ന കാലത്ത് സഭൈക്യത്തിനുവേണ്ടി പരിശ്രമിക്കുകയും, അറിവും പാണ്ഡിത്യവുംകൊണ്ട് വിശ്വാസം സംരക്ഷിക്കാന്‍ കാലികമായി പരിശ്രമിക്കുകയും ചെയ്ത വിശുദ്ധാത്മാവാണ് പീറ്റര്‍ ഫെയ്ബര്‍.
1872-ല്‍ 9-ാം പിയൂസ് പാപ്പാ ഫെയ്ബറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. 1546 ആഗസ്റ്റ്
2-ാം തിയതി 40-ാമത്തെ വയസ്സിയില്‍ ഭിന്നിച്ചുനിന്ന ക്രൈസ്തവരെ ഉന്നിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച ഫെയ്ബറിന്‍റെ അന്ത്യം റോമിലായിരുന്നു. സിദ്ധന്‍റെ ഭൗതിക ശേഷിപ്പുകള്‍ റോമിലെ ‘ജെസ്സു’ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
Reported : nellikal, sedoc








All the contents on this site are copyrighted ©.