2013-09-23 16:55:46

മാധ്യമ പ്രവര്‍ത്തകര്‍ക്കായി വിജാതീയരുടെ അങ്കണം


23 സെപ്തംബര്‍ 2013, റോം
“വിജാതീയരുടെ അങ്കണ” ത്തില്‍ സംവദിക്കാന്‍ മാധ്യമപ്രവര്‍ത്തകരെത്തുന്നു. റോമിലെ അഡ്രിയാന്‍ ക്ഷേത്രമാണ് സെപ്തംബര്‍ 25ാം തിയതി ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരുടെ സംവാദത്തിന് വേദിയാകുന്നത്. ദൈവവിശ്വാസികളുടേയും അജ്ഞേയവാദികളുടേയും നിരീശ്വരവാദികളുടേയും ഫലപ്രദമായ സംവാദത്തിനുവേണ്ടി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ രൂപം നല്‍കിയ സംവാദ വേദിയാണ് “വിജാതീയരുടെ അങ്കണം”. പ്രമുഖ ഇറ്റാലിയന്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ പത്രാധിപരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കുന്ന സംവാദത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന് സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ ഫ്രാന്‍ങ്കോ റവാസിയും പ്രമുഖ ഇറ്റാലിയന്‍ ദിനപത്രങ്ങളിലൊന്നായ ല റിപ്പുബ്ലിക്കയുടെ (la Republica) സ്ഥാപകനായ എവുജെനിയോ സ്കാല്‍ഫാരിയും തമ്മിലുള്ള സംവാദമായിരിക്കും. മാര്‍പാപ്പയെ അഭിസംബോധന ചെയ്ത് സ്കാല്‍ഫാരി എഴുതിയ രണ്ട് പത്രാധിപക്കുറിപ്പുകള്‍ക്കു മറുപടിയായി മാര്‍പാപ്പ ഒരു സന്ദേശമയച്ചത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ബുധനാഴ്ച നടക്കുന്ന സംഗമത്തില്‍ ‘മാധ്യമ ധാര്‍മ്മികത’, ‘വിവരകൈമാറ്റത്തിലെ ഉത്തരവാദിത്വവും സത്യസന്ധതയും’ ‘മാധ്യമ പ്രവര്‍ത്തനവും സാംസ്ക്കാരിക വിശ്വാസ ജീവിതവും’ തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ സംവദിക്കുക. പ്രമുഖ ഇറ്റാലിയന്‍ മാധ്യമസ്ഥാപനങ്ങള്‍ ഈ സംവാദങ്ങളുടെ തത്സമയപ്രക്ഷേപണവും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്താസ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.