17 സെപ്തംബര്‍ 2013, വത്തിക്കാന്‍ നാസി പീഢനകാലത്ത് ജൂതരുടെ ജീവന്‍ രക്ഷിക്കാന്‍
പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ സ്വീകരിച്ച നടപടികളെക്കുറിച്ചു വെളിപ്പെടുത്തുന്ന ഒരു
പുതിയ രേഖ കൂടി കണ്ടെത്തി. മാര്‍പാപ്പ തങ്ങള്‍ക്കു ചെയ്തു തന്ന സഹായങ്ങളെക്കുറിച്ച് സാവൂള്‍
ഇസ്രയേല്‍ എന്ന ജൂതപ്രതിനിധി ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ കാലത്ത് എഴുതിയ
ലേഖനം വത്തിക്കാന്‍റെ മുഖപത്രം ഒസ്സെര്‍വത്തോരെ റൊമാനോ തിങ്കളാഴ്ച പ്രസിധീകരിച്ചു. യഹൂദവിരുദ്ധ
നിലപാടുകള്‍ക്കെതിരേ വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ നടത്തിയ ശ്രമങ്ങള്‍
ശ്ലാഘിച്ച ലേഖകന്‍, അന്ധകാര ശക്തികളാല്‍ വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന ഒരു ജനവിഭാഗം എവിടെയും
അഭയം കണ്ടെത്താനാകാതെ വിഷമിക്കുമ്പോഴാണ് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം
കത്തോലിക്കാ സഭയുടെ സന്ന്യസ്ത ഭവനങ്ങളും ആശ്രമങ്ങളും അവര്‍ക്കായി തുറന്നു നല്‍കപ്പെട്ടതെന്ന്
അനുസ്മരിച്ചു. റോമിലെ രണ്ട് സന്ന്യസ്ത ഭവനങ്ങളില്‍ ഒളിച്ചു കഴിഞ്ഞ ലേഖകന്‍ തന്‍റെ സുരക്ഷയെക്കുറിച്ച്
ഉത്കണ്ഠപ്പെടുകയും സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്ത വൈദികരേയും ലേഖനത്തില്‍ കൃതജ്ഞതയോടെ
അനുസ്മരിക്കുന്നുണ്ട്.