മുഖാമുഖം: പരിശുദ്ധ ബസേലിയൂസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ
ഫ്രാന്‍സിസ് മാര്‍പാപ്പ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍, ബസേലിയൂസ് മാര്‍ത്തോമാ
പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുമായി സെപ്തംബര്‍ 5ാം തിയതി വ്യാഴാഴ്ച കൂടിക്കാഴ്ച
നടത്തി. കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള സഭൈക്യസംരഭത്തിലെ ഒരു
ചരിത്രമുഹൂര്‍ത്തമായിരുന്നു വത്തിക്കാനില്‍ നടന്ന ഈ കൂടിക്കാഴ്ച്ച. വാഴ്ത്തപ്പെട്ട
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ
ബാവയുമായി 1983ല്‍ വത്തിക്കാനില്‍ വച്ചു നടത്തിയ കൂടിക്കാഴ്ച്ചയുടെ മുപ്പതാം വാര്‍ഷികത്തിലാണ്
ഈ കൂടിക്കാഴ്ച്ചയെന്നതും ഒരു പ്രത്യേകതയാണ്. 1989 മുതല്‍ കത്തോലിക്കാ സഭ മലങ്കര ഓര്‍ത്തഡോക്സ്
സുറിയാനി സഭയോടും യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭയോടും (മലങ്കര സുറിയാനി ഓര്‍ത്തഡോക്സ്
സഭ അഥവാ ആഗോള സുറിയാനി ഓർത്തഡോക്സ് സഭ) സമാന്തര സംവാദം നടത്തുന്നുണ്ട്. മലങ്കര ഓര്‍ത്തഡോക്സ്
സഭയുമായുള്ള സമാന്തര സംവാദത്തിന്‍റേയും സംയുക്ത ദൈവശാസ്ത്ര പഠന സമിതിയുടേയും പരിശ്രമഫലമായി
1990ല്‍ ക്രിസ്തുവിജ്ഞാനീയത്തെ സംബന്ധിച്ച് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും
മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവയും ഒരു സംയുക്തപ്രഖ്യാപനത്തില്‍
ഒപ്പുവച്ചിരുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭാ ചരിത്രം, സഭാവിജ്ഞാനീയം, ഐക്യത്തിന്‍റെ സാക്ഷൃം
എന്നീ മൂന്ന് മുഖ്യപ്രമേയങ്ങള്‍ ആസ്പദമാക്കിയാണ് ഇപ്പോള്‍ ഇരുസഭകളും തമ്മിലുള്ള ദൈവശാസ്ത്ര
സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ച്
പരിശുദ്ധ ബസേലിയൂസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വത്തിക്കാന്‍ റേഡിയോ
ശ്രോതാക്കളോട് പങ്കുവയ്ക്കുന്നു. അഭിമുഖം ശ്രവിക്കാം :