2013-08-21 18:38:19

വിശ്വാസം അലങ്കാരമല്ല
പ്രസരിക്കേണ്ട സ്നേഹോര്‍ജ്ജമാണെന്ന്


18 ആഗസ്റ്റ് 2013, വത്തിക്കാന്‍
വേനല്‍ വെയിലിനെ വെല്ലുവിളിച്ചും വത്തിക്കാനിലെ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനും പാപ്പാ ഫ്രാന്‍സിസിനെ നേരില്‍ കാണുവാനും ആയിരങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചു. പതിവുപോലെ അപ്പസ്തോലിക അരമനയുടെ അഞ്ചാനിലയിലുള്ള പഠമനുറിയുടെ ജാലകത്തില്‍നിന്നും പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാല പ്രാര്‍ത്ഥന ചൊല്ലി, സന്ദേശംനല്കി.

വിശ്വാസവത്സരത്തില്‍ നാം ഏറെ ഊന്നല്‍കൊടുക്കേണ്ട ചിന്തയാണിത്. ക്രിസ്തുവില്‍ ദൃഷ്ടിപതിപ്പിച്ച് വിശ്വാസപൂര്‍വ്വം നാം മുന്നോട്ടു ചരിക്കണം. കാരണം ദൈവത്തോടുള്ള നമ്മുടെ പുത്രസഹജമായ ബന്ധത്തില്‍നിന്നും ഉതിരുന്ന സമ്മതമാണ് വിശ്വാസം. സ്വര്‍ഗ്ഗീയ പിതാവുമായുള്ള നമ്മുടെ ബന്ധത്തിന്‍റെ ഏകമദ്ധ്യസ്ഥന്‍ ക്രിസ്തുവാണ്. അങ്ങനെ ഈ ലോകത്ത് മനുഷ്യരുടെമദ്ധ്യേ വസിച്ച ക്രിസ്തു ദൈവപുത്രനാകയാലാണ് നാം ദൈവമക്കളായി തീരുന്നത്.

വിശ്വാസം ജീവിതത്തിന് മോടിയോ അലങ്കാരമോ, അല്ല. വലിയ കേക്കുണ്ടാക്കി അതിന്‍റെ പുറമേ ക്രീംകൊണ്ട് അലങ്കരിക്കുന്നതുപോലെ, നമ്മുടെ ജീവിതത്തെ മതാത്മകതകൊണ്ട്, അല്ലെങ്കില്‍ കുറെ മതാനുഷ്ഠാനങ്ങള്‍കൊണ്ട് അലങ്കരിക്കുന്നതാണ് വിശ്വാസമെന്നു ധരിക്കരുത്. അല്ല! ദൈവത്തെ ജീവിതത്തില്‍ സകലത്തിനും മാനദണ്ഡമായി സ്വീകരിക്കുന്നതാണ് വിശ്വാസം. എന്നാല്‍ ദൈവം ശൂന്യതയോ, നിസ്സംഗതയോ അല്ല, മറിച്ച് അവിടുന്ന് നന്മയും സ്നേഹവുമാണ്. സ്നേഹം ക്രിയാത്മകമാണ്. ക്രിസ്തു ഈ ലോകത്ത് അവതരിച്ച് നമ്മൊടൊത്തു വസിച്ചതിനാല്‍, ഇനി നമുക്ക് ദൈവത്തെ അറിയില്ല എന്നു പറയുവാനോ, ദൈവത്തെ അറിയാത്തതുപോലെ ജീവിക്കുവാനോ സാദ്ധ്യമല്ല. അവിടുന്ന് അമൂര്‍ത്തമോ, ശൂന്യമോ, നാമമാത്രമോ ആയ ഒരാളല്ല. ദൈവം സ്നേഹത്തിന്‍റെയും, കാരുണ്യത്തിന്‍റെയും മൂര്‍ത്തഭാവമാണ്. അവിടുന്ന് എന്നും വിശ്വസ്തനാണ്. നമ്മുടെ ജീവന്‍ അവിടുത്തെ ദാനമാണ്. അതുകൊണ്ടാണ് ക്രിസ്തു പറയുന്നത്, സമാധനമല്ല ഭിന്നത ഉളവാക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. നമ്മെ പരസ്പരം ഖണ്ഡിക്കാന്‍ ക്രിസ്തു ആഗ്രഹിക്കുന്നില്ല, മറിച്ച് നമ്മില്‍ സമാധാനവും അനുരജ്ഞനവും വളര്‍ത്തുവാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. എന്നാല്‍ ക്രിസ്തു വിഭാവനംചെയ്യുന്ന സമാധാനം സ്മശാനത്തിന്‍റെ മൂകതയില്‍ ഉയരുന്ന പ്രശാന്തതയോ, നിസ്സംഗതയുടെ നിര്‍വ്വികാരതയോ, നിഷ്പക്ഷതയുടെ സമതുലിതാവസ്ഥയോ അല്ല.
ക്രിസ്തു തരുന്ന സമാധാനം വെല്ലുവിളികളിലെ വിട്ടുവീഴ്ചയും അല്ല.
വലിയ ത്യാഗം ആവശ്യപ്പെടുമ്പോഴും, എന്‍റേതായ താല്പര്യങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നാലും ജീവിതത്തിലെ തിന്മയും സ്വാര്‍ത്ഥതയും അകറ്റി, നല്ലതും സത്യമായതും, നീതിയുള്ളതും തിരഞ്ഞെടുക്കുന്നതാണ് ക്രിസ്ത്വാനുകരണം. അങ്ങനെ വരുമ്പോഴാണ് ഭിന്നിപ്പുണ്ടാകുന്നത്. അത് അടുത്ത ബന്ധങ്ങളെയും ചലപ്പോള്‍ അയല്‍പക്കങ്ങളെയും അകറ്റിനിറുത്താന്‍ കാരണമാകുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ട വസ്തുത ഇതാണ്: വിഭജനത്തിന്‍റെ മൂലകാരണം ക്രിസ്തുവാണ്, വിഭജിക്കുന്നത് ക്രിസ്തുവാണ്! വിഭജനത്തിനുള്ള മാനദണ്ഡം ക്രിസ്തുവിന്‍റേതായിരിക്കണം : നമുക്കുവേണ്ടിയാണോ ജീവിക്കുന്നത്? ദൈവത്തിനും മറ്റുള്ളവര്‍ക്കുംവേണ്ടിയാണോ എന്‍റെ ജീവിതം സമര്‍പ്പിക്കുന്നത്? സേവിക്കുവാനോ സേവിക്കപ്പെടുവാനോ നാം ആഗ്രഹിക്കുന്നത്? തന്നെത്തനെ അനുസരിക്കാനോ, ദൈവഹിതം നിറവേറ്റുന്നതിലോ, മറിച്ച് എന്‍റെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് മുന്നേറുന്നതിലോ....? എങ്ങനെയാണ് നമ്മുടെ ജീവിതത്തില്‍ ക്രിസ്തു ‘വീഴ്ചയ്ക്കും ഇടര്‍ച്ചയ്ക്കും കാരണമാകുന്നത്, വിവാദവിഷയമായ അടയാളമാകുന്നത്’? എന്നു നാം മനസ്സിലാക്കേണ്ടതാണ് (ലൂക്കാ 2, 34).

വിശ്വാസപ്രചരണത്തിന് ബലപ്രയോഗം ഒരിക്കലും യുക്തമായ മാര്‍ഗ്ഗമല്ല. മറിച്ചാണ് : അക്രമത്തിന്‍റെ എല്ലാ മാര്‍ഗ്ഗങ്ങളും പരിത്യജിക്കുന്ന സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ശക്തിയാണ് വിശ്വാസ ജീവിതത്തില്‍ ക്രൈസ്തവന്‍റെ കരുത്ത്. വിശ്വാസവും അധിക്രമവും ഒരിക്കലും പൊരുത്തപ്പെടുകയില്ല! എന്നാല്‍ വിശ്വാസവും ധീരതയും പൊരുത്തപ്പെടുന്നവയുമാണ്. ക്രിസ്ത്യാനി ഒരിക്കലും അക്രമിയല്ല, മറിച്ച് ധൈര്യശാലിയാണ്. എന്നാല്‍ ആ ധൈര്യം എളിമയുടെയും, സൗമ്യതയുടെയും, സ്നേഹത്തിന്‍റെയും കരുത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ്.
ഫിലിപ്പിന്‍സിലുണ്ടായ ഫെറി അപകടത്തില്‍പ്പെട്ടവരെ പ്രത്യോകം പാപ്പാ അനുസ്മരിച്ചു.
മരണമടഞ്ഞവരുടെ ബന്ധുമിത്രാദികള്‍ക്കുവേണ്ടിയും ഇനിയും വേദനയും ദുഃഖവും അനുഭവിക്കുന്നവര്‍്ക്കുവേണ്ടിയും പാപ്പാ പ്രാര്‍ത്ഥിച്ചു.
ഈജിപ്റ്റിനുവേണ്ടി ഇനിയും പ്രാര്‍ത്ഥിക്കാം. സമാധാന രാജ്ഞിയേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. നമുക്കൊരുമിച്ചു ഒന്നുകൂടെ പ്രാത്ഥിക്കാം, (എല്ലാവരും) സമാധാന രാജ്ഞിയേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ!


പ്രിയ റോമാ നിവാസികളേ, തീര്‍ത്ഥാടകരേ, ഏവര്‍ക്കും എന്‍റെ അഭിവാദനങ്ങള്‍! കാനഡിയിലെ എഡ്മന്‍റണില്‍നിന്നും വന്നിട്ടുള്ള പോളിഷ് ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് എന്‍റെ പ്രത്യേക ആശംസകള്‍.

വടക്കെ ഇറ്റലിയിലെ ബ്രമ്പീല്ലാ, ബേര്‍ഗമോ ആള്‍ത്തമൂരാ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഏവര്‍ക്കും, വിശിഷ്യാ യുവജനങ്ങള്‍ക്ക് പ്രത്യേകമായി ആശംസകള്‍ നേരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഏവര്‍ക്കും നല്ലൊരു ദിനത്തിന്‍റെ പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍...
പാപ്പാ നല്കിയ അപ്പസ്തോലിക ആശിര്‍വ്വാദത്തോടെ ത്രികാലപ്രാര്‍ത്ഥന പരിപാടികള്‍ സമാപിച്ചു.
Reported : nellikal, sedoc










All the contents on this site are copyrighted ©.