മോശ കര്‍ത്താവിന്‍റെ
മലയില്‍ കല്പനകള്‍ സ്വീകരിച്ചു. പിന്നെ അത് ഇസ്രായേല്‍ ജനത്തിനെ ഭരമേല്പിച്ചു. കല്പനയുടെ
ഫലകങ്ങള്‍ കൂടാരം നിര്‍മ്മിച്ച് അതില്‍ സംരക്ഷിച്ചു. അത് തങ്ങളുടെ മദ്ധ്യേയുള്ള ദൈവിക
സാന്നിദ്ധ്യത്തിന്‍റെ പ്രതീകമായി മാറി ഇസ്രായേല്യര്‍ക്ക്. ഇതിനുശേഷമാണ് സംഘടിതമായ ആരാധനക്രമ
സംവിധാനങ്ങള്‍ വളര്‍ന്നു വരുന്നതെന്ന് പുറപ്പാടിന്‍റെ പുസ്തകത്തില്‍ നമുക്കു കാണാം. അതിനുമുന്‍പ്
ബലിയര്‍പ്പണത്തെക്കുറിച്ച് ഇസ്രായേലിന്‍റെ ചരിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും
അത് പുരാതന വിജാതിയ മതങ്ങളില്‍നിന്നും, വിശിഷ്യ ഈജിപ്ഷ്യന്‍ ദൈവങ്ങള്‍ക്കുള്ള ബലികളുടെ
പാരമ്പര്യത്തില്‍നിന്നും വളര്‍ന്നുവന്നതാണ് എന്നു വേണം മനസ്സിലാക്കാന്‍. എന്നാല്‍ മോശയോടും
തുടര്‍ന്നുള്ള വിമോചനത്തിന്‍റെയും പുറപ്പാടിന്‍റെയും ചരിത്രത്തില്‍ വിരിയുന്ന ദൈവരാധനയുടെ
പൗരോഹിത്യ പാരമ്പര്യത്തിലുള്ള സംവിധാനങ്ങള്‍ നമുക്കു പഠിക്കാം.
പുറപ്പാടിന്‍റെ
28-ാം അദ്ധ്യായം തുടരുന്നത് പൗരോഹിത്യ പാരമ്പര്യത്തില്‍ വിവരിക്കുന്ന പുരോഹിത വസ്ത്രങ്ങളെക്കുറിച്ച്
വിവരിച്ചുകൊണ്ടാണ്. ദേവാലയം, ദേവാലയാങ്കണം എന്നിവയുണ്ടെങ്കില്‍ പിന്നെ പുരോഹിതരും പുരോഹിത
വസ്ത്രവും ഉണ്ടെന്നു പറയേണ്ടതില്ലല്ലോ. ഇസ്രായേല്‍ ജനതയുടെ രൂപീകരണകാലത്തുതന്നെ അവരുടെ
ആരാധനക്രമത്തില്‍ രൂപമെടുത്തതും ഇന്നും നിലനില്‍ക്കുന്ന പൗരോഹിത്യ വസ്ത്രങ്ങളെക്കുറിച്ചും
ഇവിടെ നമുക്ക് മനസ്സിലാക്കാം.
പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍വേണ്ടി
നിന്‍റെ സഹോദരനായ അഹറോനെയും അവന്‍റെ പുത്രന്മാരായ നാദാബ്, അബീരു, എലെയാസര്‍, ഇത്താമര്‍
എന്നിവരെയും ഇസ്രായേല്‍ക്കാരുടെ ഇടയില്‍നിന്നു നിന്‍റെ പക്കലേയ്ക്കു വിളിക്കുക. നിന്‍റെ
സഹോദരനായ അഹറോന് മഹിമയും അഴകും നല്‍കുന്നതിന് അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങള്‍ നിര്‍മ്മിക്കുക.
അഹറോനെ എന്‍റെ പുരോഹിതനായി അവരോധിക്കാന്‍വേണ്ടി അവനു സ്ഥാനവസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍
ഞാന്‍ നൈപുണ്യം നല്‍കിയിട്ടുള്ള വിദഗ്ധന്മാരോടും നീ ആവശ്യപ്പെടുക. അവര്‍ നിര്‍മ്മിക്കേണ്ട
വസ്ത്രങ്ങള്‍ ഇവയാണ്... ഉരസ്ത്രാണം, എഫോദ്, നിലയങ്കി, ചിത്രത്തയ്യലുള്ള മേലങ്കി, തലപ്പാവ്,
അരപ്പട്ട എന്നിവയാണ്. എനിക്കു പുരോഹിത ശുശ്രൂഷചെയ്യാന്‍ അഹറോനും പുത്രന്മാര്‍ക്കുംവേണ്ടി
അവര്‍ വിശുദ്ധ വസ്ത്രങ്ങള്‍ നിര്‍മ്മിക്കട്ടെ. സ്വര്‍ണ്ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ്
എന്നീ നിറങ്ങളുള്ള നൂലുകള്‍ നേര്‍മ്മയായി പരിച്ചെടുത്ത ചണം എന്നിവ അവര്‍ ഉപയോഗിക്കണം.
സ്വര്‍ണ്ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മ്മയായി
നെയ്തെടുത്ത ചണം എന്നിവ ഉപോയോഗിച്ച് വിദഗ്ദ്ധമായി അവര്‍ എഫോദ് നിര്‍മ്മിക്കട്ടെ. അതിന്‍റെ
രണ്ടറ്റങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്നതിന് അതില്‍ രണ്ടു തോള്‍വാറുകള്‍ പിടിപ്പിക്കണം.
എഫോദ് കെട്ടിയുറപ്പിക്കാനായി അതിന്മേലുള്ള പട്ടയും പിടിപ്പിക്കണം. രണ്ടു വൈഡൂര്യക്കല്ലുകളെടുത്ത്
അവയില്‍ ഇസ്രായേലിന്‍റെ പുത്രന്മാരുടെ പേരുകള്‍ കൊത്തണം. അവരുടെ പ്രായക്രമമനുസരിച്ച്
ഓരോ കല്ലിലും ആറു പേരുകള്‍വീതം കൊത്തുക. രത്നശില്പി മുത്തു കൊത്തുതന്നതുപോലെ ഇസ്രായേലിന്‍റെ
പുത്രന്മാരുടെ പേരുകള്‍ ആ കല്ലുകളില്‍ രേഖപ്പെടുത്തട്ടെ. കല്ലുകള്‍ സ്വര്‍ണ്ണത്തകിടില്‍
പതിക്കണം. ഇസ്രായേല്‍ പുത്രന്മാരുടെ സ്മാരക ശിലകളായി അവ എഫോദിന്‍റെ തോള്‍ വാറുകളില്‍
ഉറപ്പിക്കണം. അവരുടെ പേരുകള്‍ കര്‍ത്താവിന്‍റെ മുന്‍പില്‍ സ്മരാകമായി അഹറോന്‍ തന്‍റെ
ഇരുതോളുകളിലും വഹിക്കട്ടെ.
അഹറോന്‍ വിശുദ്ധ സ്ഥലത്തു പ്രവേശിക്കുമ്പോള്‍ ഇസ്രായേലിന്‍റെ
പുത്രന്മാരുടെ പേരുകള്‍ കൊത്തിയിട്ടുള്ള ന്യായവിഥിയുടെ ഉരസ്ത്രാണം ധരിച്ചിക്കണം. അങ്ങനെ,
കര്‍ത്താവിന്‍റെ സന്നിധിയില്‍ അവര്‍ നിരന്തരം സ്മരിക്കപ്പെട്ടെ. ന്യായവിധിയുടം ഉരസ്ത്രീണ്തില്‍
ഉറീം തുമ്മീം എന്നിവ നിക്ഷേപിക്കു. അഹറോന്‍ കര്‍ത്താവിന്‍േറെ മുന്‍പില്‍ പ്രവേശിക്കുമ്പോള്‍
അവ അവന്‍റെ മാറില വിരിഞ്ഞു നില്ക്കട്ടെ. അങ്ങനെ അഹറോന്‍ തന്‍റെ മാറില്‍ ഇസ്രായേലിന്‍റെ
ന്യായവിധി കര്‍ത്താവിന്‍റെ സന്നിധിയില്‍ നിരന്തരം വഹിക്കട്ടെ. അഹറോന്‍ വിശുദ്ധ സ്ഥലത്തു
പ്രവേശിക്കുമ്പോള്‍ ഇസ്രായേലിന്‍റെ പുത്രന്മാരുടെ പേരുകള്‍ കൊത്തിയിട്ടുള്ള ന്യായവിധിയുടെ
ഉരസ്ത്രാണം ധരിച്ചിരിക്കണം. അങ്ങനെ, കര്‍ത്താവിന്‍റെ സന്നിധിയില്‍ അവര്‍ നിരന്തരം സ്മരിക്കപ്പെടട്ടെ.
ന്യായവിധിയുടെ ഉരസ്ത്രാണത്തില്‍ തൊങ്ങലും, പട്ടകളും പിടിപ്പിക്കണം. അഹറോന്‍ കര്‍ത്താവിന്‍റെ
മുന്‍പില്‍ പ്രവേശിക്കുമ്പോള്‍ അവ അവന്‍റെ മാറില്‍ വിരിഞ്ഞുനില്ക്കട്ടെ. അങ്ങനെ അവര്‍
കര്‍ത്താവിന്‍റെ സന്നധിയില്‍ ഇസ്രായേലിന്‍റെ ന്യായവിധി നിരന്തരം സംവഹിക്കട്ടെ.
ഈ
വിവരണങ്ങളില്‍നിന്നും ഇസ്രായേലില്‍ വളരെ വിചിത്രവും വൈവിദ്ധ്യവുമാര്‍ന്ന പൂജാവസ്തുക്കള്‍
ഉപോയോഗിച്ചിരുന്നു എന്നു മനസ്സിലാക്കാം. അവയുടെ നിര്‍മ്മിതിയിലും ഉപയോഗത്തിലും ഏറെ നിഷ്ഠയുണ്ടായിരുന്നെന്നും
കാണാം. എഫോദിന്‍റെ നിലയങ്കി നീല നിറമായിരിക്കട്ടെ. തല കടത്താന്‍ അതിനു നടുവില്‍ ദ്വാരമുണ്ടായിരിക്കണം.
ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍, നെയ്തെടുത്ത നാട ദ്വാരത്തിനു ചുറ്റും തുന്നിച്ചേര്‍ക്കണം.
നിലയങ്കിയുടെ വിളുമ്പിനു ചുറ്റും നീലം, ധൂമ്രം കടുചെമപ്പ് എന്നീ നിറങ്ങളില്‍ നെയ്തുണ്ടാക്കിയ
മാതളനാരങ്ങകളും തുന്നിച്ചേര്‍ക്കണം. അവയ്ക്കിടയില്‍ സ്വര്‍ണ്ണമണികള്‍ ബന്ധിക്കണം. പുരോഹിത
ശുശ്രൂഷ ചെയ്യുമ്പോള്‍ അഹറോനിതു ധരിക്കട്ടെ. അവന്‍ വിശുദ്ധ സ്ഥലത്ത് കര്‍ത്താവിന്‍റെ
സന്നിധയില്‍ പ്രവേശിക്കുമ്പോഴും അവിടെനിന്നു പുറത്തു വരുമ്പോഴും ആ സ്വര്‍ണ്ണമണികള്‍ കിലുങ്ങട്ടെ.
പിന്നെ തനിസ്വര്‍ണ്ണംകൊണ്ട് ഒരു തകിടുണ്ടാക്കി അതിന്മേല്‍ മുദ്രയെന്നപോലെ ‘കര്‍ത്താവിന്‍റെ
സമര്‍പ്പിതന്‍’ എന്നു കൊത്തിവയ്ക്കുക. നീലച്ചരടുകൊണ്ട് അത് തലപ്പാവിന്‍റെ മുന്‍വശത്ത്
ബന്ധിക്കണം. അഹറോന്‍ അതു നെറ്റിയില്‍ ധരിക്കണം. അങ്ങനെ ഇസ്രായേല്‍ക്കാര്‍ വിശുദ്ധ വസ്തുക്കള്‍
കാഴ്ച സമര്‍പ്പിക്കുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍ അവന്‍ വഹിക്കട്ടെ. കാണിക്കകള്‍ കര്‍ത്താവിന്‍റെ
സന്നിധിയില്‍ സ്വീകാര്യമാകേണ്ടതിന് തകിട് അഹറോന്‍റെ നെറ്റിയില്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ.
നേര്‍മ്മയായി പരിച്ചെടുത്ത ചണംകൊണ്ട് ഒരു അങ്കിയുണ്ടാക്കി അതു ചിത്രത്തുന്നലാല്‍ അലങ്കരിക്കണം.
നേര്‍മ്മയായി പിരിച്ചെടുത്ത ചണംകൊണട് തലപ്പാവും ചിത്രാലംകൃതമായ അരപ്പട്ടയുമുണ്ടാക്കണം.
ഇനിയുള്ള
ഭാഗത്ത് ഇസ്രായേലിലെ പൂജാവസ്ത്രങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തിലുള്ള ചിട്ടകളെയും കുറിച്ചാണ്
വിവരിക്കുന്നത്. അഹറോന്‍റെ പുത്രന്മാര്‍ക്കു മഹിമയും അഴകും ഉണ്ടാകേണ്ടതിന് അവര്‍ക്കായി
അങ്കികളും അരപ്പട്ടകളും തൊപ്പികളും നിര്‍മ്മിക്കണം. ഇവയെല്ലാം നിന്‍റെ സഹോദരനായ അഹറോനെയും
അവന്‍റെ പുത്രന്മാരെയും അണിയിക്കണം. അവര്‍ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന് നീ
അവരെ അഭിഷേചിച്ചു നിയോഗിക്കുകയും, വിശുദ്ധീകരിക്കുകയും ചെയ്യണം. അവരുടെ നഗ്നത മറയ്ക്കാന്‍
ചണത്തുണികൊണട് അരമുതല്‍ തുടവരെയത്തുന്ന കാല്‍ച്ട്ടകളുണ്ടാക്കണം. അഹറോനും പുത്രന്മാരും
സമാഗമ കൂടാരത്തില്‍ പ്രവേശിക്കുകയോ വിശുദ്ധസ്ഥലത്തു ശുശ്രൂഷ ചെയ്യുകയോ, ബലിപീഠത്തെ സമീപിക്കുകയോ
ചെയ്യുമ്പോള്‍ അവര്‍ അതു ധരിക്കട്ടെ. ഇല്ലെങ്കില്‍ അവര്‍ അതിന് കുറ്റക്കാരായിത്തീരും,
ശിക്ഷിക്കപ്പെടും. ഇത് അഹറോനും തലമുറകള്‍ക്കുമായുള്ള ശാശ്വത നിയമമാണിത്.
ദൈവം
മോശയ്ക്കു നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കണക്കെ ഈ ചിട്ടകളില്‍ അഹറോനും പുത്രന്മാരും പുരോഹിതരായി
അഭിഷേകം ചെയ്യപ്പെടുന്ന ഭാഗം. തുടര്‍ന്നു കേള്‍ക്കാം.: എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യുന്നതിന്
അവരെ നിയോഗിക്കാന്‍ ചെയ്യേണ്ടതിതാണ്. ഒരു കാളക്കുട്ടിയെയും ഈനമറ്റ രണ്ടു മുട്ടാടിനെയും
തിരഞ്ഞെടുക്കുക. പുളിപ്പില്ലാത്ത അപ്പം, എണ്ണചേര്‍ത്ത് മയം വരുത്തിയ പുളിപ്പിള്ളാത്ത
അപ്പം, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം ഇവ സജ്ജമാക്കുക. ഇവയെല്ലാം ഗോതമ്പുമാവുകൊണ്ടുണ്ടാക്കണം.
അവ ഒരു കുട്ടയിലാക്കി കാളക്കുട്ടിയോടും മുട്ടാടുകളോടുമൊപ്പം കൊണ്ടുവരുക.
പുറപ്പാടു
ഗ്രന്ഥത്തിന്‍റെ രചനയില്‍ മൂന്നു ശൈലികളുണ്ടെന്ന് നാം മനസ്സിലാക്കി. യാവേയിസ്റ്റ്, ഇലോഹിസ്റ്റ്,
പ്രീസ്റ്റിലി പാരമ്പര്യങ്ങളാണ് അവ. അതില്‍ ദൈവിക പാരമ്പര്യങ്ങളെന്നു വിളിക്കപ്പെടുന്ന
യാവേയിസ്റ്റ്, ഇലോഹിസ്റ്റ് ശൈലികള്‍ ഉപയോഗിച്ചിരിക്കുന്നത് പുറപ്പാടിന്‍റെ ആദ്യഭാഗത്തും,
മരുഭൂമിയിലൂടെയുള്ള യാത്രയിലുമാണ്. ഈ രണ്ടു ശൈലികളും ഇസ്രൈയേലിന്‍റെ വിമോചന കഥ വ്യാഖ്യാനിക്കുന്നതില്‍
ഇടകലര്‍ന്നു കിടക്കുമ്പോള്‍, പൗരോഹിത്യ പാരമ്പര്യം സീനായ് ഉടമ്പടിക്കുശേഷമുള്ള പത്തുടമ്പടികളുടെ
വ്യാഖ്യനവും ഇസ്രായേല്യരുടെ ജീവിതാനുഷ്ഠാനവും മതാത്മക ജീവിതവുമായും ബന്ധപ്പെട്ടുകിടക്കുന്നു.
അഹറോനെയും കുടംബത്തെയും കേന്ദ്രീകരിച്ച് വിവരിക്കുന്ന അഭിഷേക ക്രമങ്ങളെക്കുറിച്ച്
ഇനിയും പഠിക്കാം. Presented : nellikal, Radio Vatican