2013-07-29 18:24:01

മടങ്ങിയെത്തിയ പാപ്പ ആദ്യമെത്തിയത് മാതൃസന്നിദ്ധിയില്‍


29 ജൂലൈ 2013, വത്തിക്കാന്‍
ഒരാഴ്ച്ച നീണ്ട അവിസ്മരണീയമായ ബ്രസീല്‍ പര്യടനത്തിനു ശേഷം ഇറ്റലിയില്‍ മടങ്ങിയെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമെത്തിയത് പരിശുദ്ധ കന്യകാമറിയത്തിന്‍റെ സന്നിദ്ധിയില്‍. 29ാം തിയതി തിങ്കളാഴ്ച രാവിലെ ഫ്യൂമിച്ചിനോ വിമാനത്താവളത്തില്‍ നിന്ന് വത്തിക്കാനിലേക്ക് പോകുന്ന വഴിയിലാണ് പ.മറിയത്തിന് കൃതജ്ഞതയര്‍പ്പിക്കാനായി, പാപ്പ റോമിലെ മേരി മേജര്‍ ബസിലിക്കയിലെത്തിയത്. പ.മറിയത്തിന്‍റെ മുന്‍പില്‍ 10 മിനിറ്റോളം പാപ്പ നിശബ്ദമായി പ്രാര്‍ത്ഥിച്ചു.
ബസിലിക്കയുടെ പരിസരത്തുവച്ച് കണ്ട ഒരു സംഘം കുട്ടികള്‍ തനിക്കു സമ്മാനിച്ച ടീഷര്‍ട്ടും ഒരു പന്തും പാപ്പ പ.മറിയത്തിന്‍റെ സന്നിദ്ധിയില്‍ സമര്‍പ്പിച്ചു.

ജൂലൈ 22ന് ബ്രസീല്‍ പര്യടനം ആരംഭിക്കുന്നതിനു മുന്‍പും പ.മറിയത്തിന്‍റെ മാദ്ധ്യസ്ഥം തേടി പാപ്പ റോമിലെ മേരി മേജര്‍ ബസിലിക്കയിലെത്തിയിരുന്നു. ജൂലൈ 20ാം തിയതി ശനിയാഴ്ച മേരി മേജര്‍ ബസിലിക്കയിലെത്തിയ പാപ്പ ബ്രസീലിലേക്കുള്ള അപ്പസ്തോലിക പര്യടനവും ആഗോളയുവജന സംഗമവും പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.