2013-07-13 16:29:07

മലാല ദിനാചരണം


13 ജൂലൈ 2013, ന്യൂയോര്‍ക്ക്
ഐക്യരാഷ്ട്ര സഭ ജൂലൈ 12ന് മലാല ദിനാചരണം നടത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയതിന്‍റെ പേരില്‍ താലിബാന്‍ ഭീകര്‍ വെടിവെച്ചു വീഴ്ത്തിയ പാക്കിസ്ഥാനി പെണ്‍കുട്ടി മലാല യൂസഫ്സായിയുടെ ജന്‍മദിനമാണ് ഐക്യരാഷ്ട്രസഭ 'മലാല ദിന'മായി ആചരിക്കുന്നത്. താലിബാന്‍റെ വെടിവെയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ് ബ്രിട്ടണില്‍ ചികിത്സയിലായിരുന്നു മലാല 12ാം തിയതി വെള്ളിയാഴ്ച മലാല ദിനാചരണത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചു.
വെടിയുണ്ടകള്‍ക്ക് തന്നെ നിശ്ശബ്ദയാക്കാനാവില്ല. അതിനായി ശ്രമിച്ച താലിബാന്‍ തോറ്റു. തന്‍റെ ജീവിതത്തിലെ ദുര്‍ബ്ബലതയും പേടിയും നിരാശയും മാത്രമേ ആ വെടിയുണ്ടകള്‍ കൊണ്ട് മരിച്ചുള്ളു. പക്ഷേ ധൈര്യവും ശക്തിയും ആത്മവിശ്വാസവും ജനിക്കുകയും ചെയ്തുവെന്ന് മലാല പറഞ്ഞു. 16-ാം ജന്മദിനത്തിലാണ് മലാല ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തത്. ഗാന്ധിജിയെയും മദര്‍ തെരേസയെയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു മലാലയുടെ പ്രസംഗം. വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ മലാലയുടെ വാക്കുകളില്‍ ആത്മവിശ്വാസവും ഊര്‍ജ്ജ്വസ്വലതയും തെളിഞ്ഞു നിന്നു. മലാല ദിനാചരണത്തിനായി സംഘടിപ്പിച്ച യുവജന സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ മലാലയുടെ പ്രസംഗം വന്‍ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

സ്‌കൂളില്‍ പോകാനാകാത്ത കോടിക്കണക്കിന് കുട്ടികളുടെ പഠനത്തിന് ലോകരാഷ്ട്രങ്ങള്‍ സഹായവുമായിറങ്ങണം എന്നാവശ്യപ്പെടുന്ന ഭീമ ഹര്‍ജി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് മലാല കൈമാറി.

ഭീകരരുടെ വിലക്ക് അവഗണിച്ച് സ്‌കൂളില്‍പോയതിനും വിദ്യാഭ്യാസാവകാശം പ്രചരിപ്പിച്ചതിനുമാണ് കഴിഞ്ഞ ഒക്ടോബര്‍ 9ന് താലിബാന്‍ മലാലയ്ക്കു നേരെ വെടിയുതിര്‍ത്തത്. പക്ഷേ മാലാലയ്ക്കു നല്‍കിയ ശിക്ഷ ഭീകരര്‍ പ്രതീക്ഷിച്ച ഫലമല്ല നല്‍കിയതെന്നു മാത്രം. പാക് പെണ്‍കുട്ടികള്‍ കൂടുതലായി സ്‌കൂളിലേക്ക് വരാന്‍ തുടങ്ങി. മലാലയുടെ സ്വദേശമായ സ്വാത് താഴ് വരയില്‍ കഴിഞ്ഞ വര്‍ഷത്തെ 96,540 കുട്ടികളെ അപേക്ഷിച്ച് ഇക്കൊല്ലം 20000 ഓളം കുട്ടികള്‍ പുതിയതായി സ്‌കൂളുകളിലെത്തിയിട്ടുണ്ട്. മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിന്‍റെ ആഗോളപ്രതീകമായി മാറി. പതിനാറുകാരിയായ മലാല സമാധാനത്തിനുള്ള നൊബേല്‍സമ്മാന ജേതാവാകുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

വാര്‍ത്താ സ്രോതസ്സ്: യു.എന്‍







All the contents on this site are copyrighted ©.