01 ജൂലൈ 2013, വത്തിക്കാന്‍ വിശ്വാസത്തില്‍ മുളയെടുക്കുന്ന കാരുണ്യമാണ് സ്നേഹപ്രവൃത്തികളായി
പരിണമിക്കുന്നതെന്ന്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്
ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ ഉദ്ബോധിപ്പിച്ചു. വിശ്വാസവര്‍ഷാചരണത്തോട് അനുബന്ധിച്ച് വടക്കെ
ഇറ്റലിയിലെ സ്പൊലേത്തോയില്‍ ജൂണ്‍ 30-നു സംഘടിപ്പിക്കപ്പെട്ട മാനുഷിക-ആത്മീയ പുണ്യങ്ങളെക്കുറിച്ചുള്ള
പഠനശിബിരത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ തന്‍റെ ചിന്തകള്‍ ഇങ്ങനെ പങ്കുവച്ചത്.
വിശ്വാസം സാങ്കല്പികമല്ലെന്നും, ജീവിതത്തില്‍ ദൈവത്തെ കണ്ടെത്തുന്ന ഓരോ വ്യക്തിയും
ലോകത്തുള്ള സഹോദരങ്ങളില്‍ ക്രിസ്തുവിനെ ദര്‍ശിക്കുകയും, അങ്ങനെ ക്രിസ്തു-സ്നേഹത്തിന്‍റെ
ബലതന്ത്രം ആര്‍ജ്ജിച്ചുകൊണ്ടാണ് വിശ്വാസികള്‍ ലോകത്ത് നന്മചെയ്യുന്നവര്‍ ആയിത്തീരേണ്ടതെന്നും
ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ വ്യക്തമാക്കി.
“എന്‍റെ എളിയവര്‍ക്കായ് നിങ്ങള്‍
ചെയ്തതെല്ലാം എനിക്കായ് ചെയ്തിടുന്നു,” (മത്തിയി 25, 40) എന്ന ക്രിസ്തുവിന്‍റെ അന്ത്യവിധിയുടെ
സുവിശേഷസൂക്തം തന്നെയാണ് ദൈവത്തോട് ആത്മീയ ബന്ധം പുലര്‍ത്തുന്ന വിശ്വാസിയെ കാരുണ്യത്തിലും
സ്നേഹത്തിലും മനുഷ്യരുടെ ശാരീരികവും ആത്മീയവുമായ ആവശ്യങ്ങളില്‍ കര്‍മ്മബദ്ധരാക്കുന്നതെന്നും
ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ വെളിപ്പെടുത്തി.
കാരുണ്യത്തിനായുള്ള വിളി നന്മയുടെയും
ലാളിത്യത്തിന്‍റെയും ദൈവിക ഭാവത്തില്‍ രൂഢമൂലമാണ്. ദൈവം കാരുണ്യവാനായ പിതാവിന്‍റെയും
സ്നേഹിക്കുന്ന അമ്മയുടെയും ലോലമായ ഭാവരൂപങ്ങള്‍ ഒരോപോലെ രക്ഷാകരചരിത്രത്തില്‍ പ്രകടമാക്കുന്നുണ്ടെന്നും
ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ സമര്‍ത്ഥിച്ചു.
സത്തയില്‍ ദൈവം കരുണാര്‍ദ്രനാണെന്ന്
വിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിക്കുമ്പോള്‍ 15-ാം നൂറ്റാണ്ടില്‍ കരവാജ്ജിയോ അത് രോഗീപരിചരണം
പോലുള്ള ശാരീരികമായ കാരുണ്യപ്രവര്‍ത്തികളായി ചിത്രീകരിച്ചപ്പോള്‍, അതേ കാലഘട്ടത്തില്‍
ജീവിച്ച കലാകാരന്‍ കനോവ അജ്ഞര്‍ക്ക് അറിവു പകരുന്നതുപോലുള്ള ആത്മീയ പുണ്യങ്ങളായും ചിത്രസംയോജനം
ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ രോഗീ സന്ദര്‍ശനവും, ജയില്‍ ശുശ്രൂഷയും
വേദിനിക്കുന്നവരെ സമാശ്വസിപ്പിക്കുന്നതുമായ കാരുണ്യപ്രവൃത്തികള്‍ ആധുനീകാനന്തര കാലഘട്ടത്തില്‍
മനുഷ്യന്‍റെ പെറുമാറ്റ രീതിയും സംസ്ക്കാരവുമായി പരിണമിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ്
ഫിസിക്കേല്ലാ തന്‍റെ പ്രബന്ധത്തില്‍ പരാമര്‍ശിച്ചു. Reported : nellikal, sedoc