Home Archivio
2013-06-05 18:30:11
നിത്യതയുടെ മാനദണ്ഡം
സഹോദര സ്നേഹമെന്ന്
5 ജൂണ്‍ 2013, റോം
നിത്യതയുടെ മാനദണ്ഡം സഹോദരസ്നേഹമാണെന്ന്, ദൈവശാസ്ത്ര പണ്ഡിതന്‍ ഡോരിയൂസ് കൊവാല്‍സിക് അഭിപ്രായപ്പെട്ടു. വിശ്വാസവര്‍ഷത്തോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ ദൈവശാസ്ത്ര പ്രബോധന പരമ്പരയിലാണ് ഫാദര്‍ കൊവാല്‍സിക്ക് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
ചരിത്രമെന്നും മുന്നോട്ടുതന്നെ ചരിക്കുമെന്നും, ക്രൈസ്തവര്‍ വിശ്വാസിക്കുന്ന അന്ത്യവിധി ഓരോരുത്തര്‍ക്കും ഈ ലോകത്തുള്ള ജീവചരിത്രത്തിന്‍റെ പൂര്‍ത്തീകരണവും മരണവുമാണെന്ന്, റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റി പ്രഫസറായ ഫാദര്‍ കൊവാല്‍സിക്ക് വ്യാഖ്യാനിച്ചു.
അന്തിമനാളില്‍ ക്രിസ്തു വിധിയാളനായി വരുമെന്നും, ജീവിതത്തിന്‍റെ നന്മ തിന്മകളെ കളയും വിളയുംപോലെ വേര്‍തിരിക്കുമ്പോള്‍ സഹോദരസ്നേഹമായിരിക്കും നിത്യതയുടെ മാനദണ്ഡമെന്നും ഫാദര്‍ ഡേരിയൂസ് പ്രസ്താവിച്ചു. ഞാന്‍ ജീവിക്കുന്നവരുടെയും മരണമടഞ്ഞവരുടെയും അതിനാഥനാണെന്ന് ഉദ്ബോധിപ്പിച്ച ക്രിസ്തു തന്‍റെ ആധിപത്യം യാഥാര്‍ത്ഥ്യമാകുന്നതുവരെ
ഈ ഭൂമിയില്‍ കോതമ്പു ചെടികള്‍ക്കിടയില്‍ കളകളെന്നപോലെ നന്മ-തിന്മ ഇടതൂര്‍ന്നു കിടക്കുമെന്ന് ഫാദര്‍ കൊവാല്‍സിക്ക് വ്യക്തമാക്കി.
മനുഷ്യന് ജീവനും മരണവുമായി ഒന്നേ ഉള്ളൂവെന്നും, പുനര്‍ജന്മമില്ലെന്നും, യുഗാന്ത്യവും വ്യക്തി ജീവിതത്തിന്‍റെ അന്ത്യവും തമ്മില്‍ തിരിച്ചറിയണമെന്ന് പ്രബോധനത്തില്‍ പ്രസ്താവിച്ചു. ചരിത്രഗതിയില്‍ വ്യക്തി ജീവിതത്തിന്‍റെ അന്ത്യത്തില്‍ ഓരോരുത്തരും ദൈവത്തിന്‍റെ വിധിയെ നേരിടേണ്ടിവരുമെന്നും, വിധിയുടെ മാനദണ്ഡം ഈ ഭൂമില്‍ നാം എത്രത്തോളം സഹോദരങ്ങള്‍ക്ക്
നന്മചെയ്തു ജീവിച്ചു എന്നതിന്‍റെ അടിസ്ഥാനത്തിലാണെന്നും
ഫാദര്‍ കൊവാല്‍സിക്ക് തന്‍റെ പ്രഭാഷണ പരമ്പരയില്‍ പ്രസ്താവിച്ചു.
Reported : nellikal sedoc
All the contents on this site are copyrighted ©.