2013-05-25 13:02:30

പരിശുദ്ധ ത്രിത്വം
സ്നേഹത്തില്‍ ഒന്നാകുന്ന ത്രിമൂര്‍ത്തികള്‍


RealAudioMP3
വിശുദ്ധ യോഹന്നാന്‍ 16, 12-15
പരിശുദ്ധ ത്രിത്വം – പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്, ത്രിമൂര്‍ത്തികള്‍ സ്നേഹത്തിലൊന്നാകുന്ന പരമശക്തിയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ള ദൈവികൈക്യം ക്രൈസ്തവ വിശ്വാസത്തിന്‍റെ സത്തയാണ്. ഈ ദൈവികൈക്യമാണ് പരിശുദ്ധ ത്രിത്വത്തിന്‍റെ മഹോത്സവത്തില്‍ നാം ആഘോഷിക്കുന്നത്. ഏകദൈവത്തില്‍ ഒന്നുചേരുന്ന മൂന്നു വ്യക്തിത്വങ്ങള്‍ ത്രിത്വത്തെ പ്രതിനിധാനം ചെയ്യുന്ന ദൈവിക രഹസ്യമാണ്. ദൈവം മനുഷ്യന് എപ്പോഴും മഹാരഹസ്യംതന്നെയാണ്. എന്നിട്ടും അവിടുന്നു തന്നെത്തന്നെ നമുക്കായി വെളിപ്പെടുത്തി തരുന്നു. പുത്രനിലൂടെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നാം അറിയുന്നു. പ്രഥമവും മഹത്തരവുമായ വിശ്വാസരഹസ്യത്തില്‍ അടങ്ങിയിരിക്കുന്ന ദൈവസ്നേഹത്തിന്‍റെ യാഥാര്‍ത്ഥ്യമാണ് ത്രിത്വത്തിന്‍റെ തിരുനാളില്‍ നാം ആഘോഷിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യപ്പെട്ടിരിക്കുന്നത് സ്നേഹത്തിലാണ്. സ്നേഹമാണ് ഈ ഐക്യത്തിന്‍റെ പരമമായ ശക്തികേന്ദ്രം. ബാഹ്യമായ ഘടകങ്ങളെ ഒന്നിപ്പിക്കുന്നത് സ്നേഹമാണ്. പിതാവ് സകലതും പുത്രനെ ഏല്പിക്കുന്നു, പിതാവില്‍നിന്നുള്ളതെല്ലാം പുത്രന്‍ നന്ദിയോടെ സ്വീകരിക്കുന്നു. പിതാവും പുത്രനും തമ്മിലുള്ള പരസ്പര സ്നേഹത്തിന്‍റെ ഫലമാണ് പരിശുദ്ധാത്മാവ്. ത്രിത്വത്തിലുള്ള ദൈവിക രഹസ്യത്തെക്കുറിച്ച് എന്നതിനെക്കാള്‍, കൂട്ടായ്മയും സത്തയും യാഥാര്‍ത്ഥ്യമാക്കുന്ന സംപൂര്‍ണ്ണ സ്നേഹത്തെക്കുറിച്ചാണ് ത്രിത്വത്തിന്‍റെ മഹോത്സവം വെളിപ്പെടുത്തുന്നത്.

അവിശ്വസ്തരായിരുന്നിട്ടും ഇസ്രായേലിന് ദൈവം തന്‍റെ കല്പനകള്‍ നല്കി. ദൈവത്തിലും മോശയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട ജനത, അഹറോനെക്കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിക്കുവാന്‍ തുടങ്ങി. മലയിറങ്ങിയ മോശ കണ്ടത് ഇസ്രായേലിന്‍റെ അവിശ്വസ്തതയാണ്. കുപിതനായി മോശ ദൈവപ്രമാണങ്ങളെഴുതിയ ഫലകങ്ങള്‍ ഉടച്ചുകളഞ്ഞു. എന്നിട്ടും ദൈവം തന്‍റെ ജനത്തോട് ക്ഷമിക്കുകയും, അവിടുന്ന് മോശയ്ക്കു വീണ്ടും സീനായ് മലയില്‍ പ്രത്യക്ഷപ്പെട്ട് കല്പനകള്‍ നല്കുകയും ചെയ്തു. ഭയത്തോടും ഭക്തിയോടും കൂടെ നിലംപറ്റിയാണ് മോശ ദൈവത്തെ ആരാധിച്ച്, പ്രാര്‍ത്ഥിച്ചു, “ദൈവമേ, അങ്ങേ മുഖകാന്തി ഞങ്ങള്‍ക്കും ദൃശ്യമാക്കിത്തരണമേ,” എന്ന് അപേക്ഷിച്ചത്. മോശയുടെ വികാരങ്ങള്‍ ഇങ്ങനെയായിരുന്നു. “കര്‍ത്താവേ, അങ്ങ് ഞങ്ങളില്‍ സംപ്രീതനാകണമേ. ഞങ്ങള്‍ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങേ ജനത്തോടൊത്തു ചരിക്കണമേ. ഞങ്ങളുടെ കുറ്റങ്ങളും കുറവുകളും ക്ഷമിച്ച് ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകുയം ചെയ്യണമേ.” (പുറപ്പട് 34, 8).
പാപം ക്ഷമിച്ചും, അത് മറന്നും, മായിച്ചു കളഞ്ഞുമാണ് ദൈവം തന്‍റെ കരുണാദ്രമായ സ്നേഹം വെളിപ്പെടുത്തുന്നത്. മനുഷ്യരെ ഒരിക്കലും വിട്ടകലാത്ത, വിട്ടുപേക്ഷിക്കാത്ത ദൈവിക സ്നേഹത്തില്‍ നമുക്കെന്നും പ്രത്യാശിക്കാവുന്നതാണ്. ഇത് ദൈവത്തിന്‍റെ ശ്രേഷ്ഠമായ വെളിപാടാണ്. പാപിയെ ഉപേക്ഷിക്കുന്ന ദൈവമല്ല, മറിച്ച് അവന് മാപ്പും മാനസാന്തരവും നല്കുന്ന ദൈവത്തെയാണ് രക്ഷാകര ചരിത്രത്തില്‍ ഉടനീളം കാണുന്നത്.
ദൈവത്തിന്‍റെ കാരുണ്യം സീമാതീതമാണ്. അവിടുന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്‍റെ പുത്രനെ ലോകത്തിലേയ്ക്ക് അയച്ചത് ലോകത്തെ ശിക്ഷിക്കുവാനല്ല, പ്രത്യുത, അവിടുന്നുവഴി അതിനെ രക്ഷിക്കാനാണ് (യോഹ. 3, 16).

ലോകത്തില്‍ തിന്മയും സ്വാര്‍ത്ഥതയുമുണ്ട്. ദൈവത്തിന് ലോകത്തെ വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യാം. എന്നാല്‍ അവിടുന്ന് പാപത്തോടെ മനുഷ്യനെയും അവന്‍റെ ലോകത്തെയും സ്നേഹിക്കുകയാണ്. ദൈവം നല്കുന്ന ഏറ്റവും അമൂല്യമായ സമ്മാനം തന്‍റെ തിരുക്കുമാരനാണ്. ക്രിസ്തുവിനെ ലോകരക്ഷയ്ക്കായി അയയ്ക്കുക മാത്രമല്ല, അവിടുത്തെ സമ്മാനമായി നല്കുകയും ചെയ്തു. ക്രിസ്തു ഈ ഭൂമിയില്‍ അവതരിക്കുകയും, നമുക്കുവേണ്ടി ജീവിക്കുകയും, രോഗങ്ങള്‍ സുഖപ്പെടുത്തുകയും പാപങ്ങള്‍ പൊറുക്കുകയും സകലരേയും ആശ്ലേഷിക്കുകയും ചെയ്തു. പിതാവിനോടുള്ള സ്നേഹത്തിനു പ്രത്യുത്തരമായി തന്നെത്തന്നെ ലോകരക്ഷയ്ക്കായി കുരിശില്‍ സമര്‍പ്പിക്കുകയും പിതാവിന്‍റെ കരുണാദ്രമായ സ്നേഹം കുരിശില്‍ പ്രകടമാക്കുകയും ചെയ്തു. നിത്യമായ ജീവിനിലുള്ള പങ്കാളിത്തം ക്രിസ്തു നേടിത്തരുന്നത് തന്‍റെ കുരിശിലെ യാഗാര്‍പ്പണത്തോടെയാണ്. അത് നമുക്ക് പകര്‍ന്നു തരുന്നത് പരിശുദ്ധാത്മാവിലൂടെയുമാണ്. അങ്ങിനെ കുരിശില്‍തന്നെ ത്രിത്വരഹസ്യങ്ങള്‍ വെളിപ്പടുന്നുണ്ട്. ലോകരക്ഷയ്ക്കായി തന്‍റെ തിരുക്കുമാരനെ നല്കിയ പിതാവും, പിതാവിന്‍റെ തിരുഹിതത്തിന് തന്നെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന പുത്രനും ത്രിത്വത്തിന്‍റെ ഭാവങ്ങളാണ്. അങ്ങിനെ മനുഷ്യജീവിതങ്ങളെ ദൈവിക ജീവനില്‍ പങ്കുചേര്‍ക്കാനും നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുവാനും തന്‍റെ അരൂപിയെ ക്രിസ്തു നമുക്കായി നല്കുമ്പോള്‍ - ത്രിയേക ദൈവത്തിന്‍റെ മഹാരഹസ്യം മനുഷ്യന്‍റെ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ ചുരുളഴിയുകയാണ്.

ഏക ദൈവത്തില്‍ മൂന്നാളുകളുണ്ടെന്ന സത്യം നമ്മുടെ ബുദ്ധിക്ക് അഗ്രാഹ്യമാണെങ്കിലും ദൈവം വെളിപ്പെടുത്തിയ സത്യം എന്ന നിലയില്‍ നാം അത് അംഗീകരിക്കുകയും, സ്വീകരിക്കേണ്ടതുമാണ്. സൃഷ്ടിയുടെ അവസരത്തിലും യേശുവിന്‍റെ ജ്ഞാനസ്നാന സമയത്തുമാണ് ഈ സത്യം വെളിപ്പെടുത്തപ്പെട്ടത്. പിതാവായ ദൈവം സൃഷ്ടികര്‍മ്മം നടത്തിയത് പുത്രനായ വചനത്തിന്‍റെയും ചൈതന്യമായ ആത്മാവിന്‍റെയും സഹകരണത്തോടെയാണ്. സൃഷ്ടിയുടെ പുസ്തകം ആരംഭിക്കുന്നത് ഇങ്ങനെയാണ്. “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവിക ചൈതന്യമായ പരിശുദ്ധാത്മാവ്, വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുള്‍ച്ചെയ്തു, “ഉണ്ടാവട്ടെ! എന്ന്. അപ്പോള്‍ വെളിച്ചം ഉണ്ടായി (ഉല്പത്തി 1, 1-3). സൃഷ്ടിയുടെ ഈ വിവരണത്തില്‍നിന്ന് സൃഷ്ടികര്‍മ്മത്തില്‍ പിതാവും പുത്രനും (ആദിവചനം) പരിശുദ്ധാത്മാവും (ദൈവ ചൈതന്യം) പ്രവര്‍ത്തന നിരതരായിരുന്നെന്നു മനസ്സിലാക്കാം. ദൈവം പരിശുദ്ധ ത്രിത്വമാണ് എന്ന സത്യമാണ് സൃഷ്ടികര്‍മ്മം വെളിപ്പെടുത്തി തരുന്നത്.

ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനാവസരത്തിലും പരിശുദ്ധ ത്രിത്വം വെളിപ്പുത്തപ്പെടുന്നുണ്ട്. അവിടുന്നു സ്നാനം കഴിഞ്ഞു നദിക്കരയിലേയ്ക്ക് കയറിയപ്പോള്‍, പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ അവിടുത്തെ മേല്‍ ഇറങ്ങിവന്നു. സ്വര്‍ഗ്ഗത്തില്‍നിന്നു പിതാവിന്‍റെ സ്വരമുണ്ടായി. “ഇവന്‍ എന്‍റെ പ്രിയ പുത്രന്‍, ഞാന്‍ പ്രസാദിച്ച പുത്രിന്‍ (മത്തായി 3, 16-17). പിതാവിന്‍റെയും പുത്രിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സംയുക്താവിഷ്ക്കാരമാണ് നാം ഇവിടെ കാണുന്നത്.

പരിശുദ്ധ ത്രിത്വം വളരെ വിലപ്പെട്ട സന്ദേശമാണ് നമുക്കു നല്കുന്നത്. നമ്മുടെ ദൈവം ഏകനാണെങ്കിലും ഏകാകിയല്ലെന്നും, സ്നേഹത്തിന്‍റെ കൂട്ടായ്മയാണെന്നും പഠിപ്പിക്കുന്നു. ആ ദൈവം നമ്മോടൊത്തു വസിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ നമ്മുടെ കുടുംബങ്ങള്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ കൂട്ടായ്മയ്ക്കു സമാനമായി സ്നേഹൈക്യത്തില്‍ വര്‍ത്തിക്കണം.

ദൈവം സ്നേഹത്തിന്‍റെ കൂട്ടായ്മയാണ്, പിതാവും പുത്രനും പരിശുദ്ധാത്മവും തമ്മിലുള്ള കൂട്ടായ്മ. അതുപോലെ ദൈവം സ്നേഹത്തിന്‍റെ നിറവാണ്, ത്യാഗത്തിന്‍റെ തികവാണ്, സഹവാസത്തിന്‍റെ പൂര്‍ണ്ണതയാണ്. പിതാവിനുള്ളതെല്ലാം പുത്രനുള്ളതാണ് (യോഹ. 16, 15). പിതാവു പുത്രനെ സ്നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം അവിടുത്തെ അറിയിക്കുകയും ചെയ്യുന്നു. (5, 20). വിധിക്കാനും ജീവന്‍ നലികാനുമുള്ള അവകാശവും പിതാവ് പുത്രനെ ഏല്പിച്ചിരിക്കുന്നു. (5, 21). പിതാവിന്‍റെ പ്രവൃത്തികളാണ് പുത്രന്‍ ചെയ്യുന്നത്. പുത്രനെ കാണുന്നവര്‍ പിതാവിനെ കാണുന്നു (14, 9), പിതാവു പുത്രനിലും പുത്രന്‍ പിതാവിലുമാണ് (14, 20). പുത്രനിലൂടെ പരിശുദ്ധാത്മാവ് ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നു. (16, 14-15).

സ്നേഹത്തിന്‍റെ നിറവാണ് നമ്മുടെ ദൈവം. പിതാവ് പുത്രനെ സ്നേഹിക്കുന്നു. പുത്രന്‍ പിതാവിനെ സ്നേഹിക്കുന്നു. രണ്ടാളുടെയും സ്നേഹത്തില്‍നിന്നു സ്നേഹ ദാതാവായ പരിശുദ്ധാത്മാവു പുറപ്പെടുന്നു.
ത്യാഗത്തിന്‍റെ തികവാണ് നമ്മുടെ ദൈവം. പിതാവു തനിക്കുള്ളതെല്ലാം പുത്രനു നല്കുന്നു. പുത്രന്‍ തന്‍റെ ജീവന്‍പോലും പിതാവിനായി സമര്‍പ്പിക്കുന്നു (ലൂക്കാ 25, 46). കുരിശുമരണത്തോളം അവിടുത്തേയ്ക്ക് കീഴ്പ്പെടുന്നു. (ഫിലി. 2, 8‍). പിതാവിന്‍റെയും പുത്രന്‍റെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പരിശുദ്ധാത്മാവ് ഈ ഭൂമിയില്‍ ആവസിക്കുന്നു. ഇന്ന് ഭൂമിയില്‍ പ്രകാശിക്കുന്നു.

രക്ഷകന്‍റെ ജനനത്തിലും രക്ഷാകര പ്രവൃത്തികളിലും, അവിടുത്തെ ഉത്ഥാനത്തിലും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം ഉണ്ടായിരുന്നു. വരങ്ങളും ദാനങ്ങളും ഫലങ്ങളും നല്കി ഇന്നു സഭയിലൂടെയും പരിശുദ്ധാത്മാവ് പിതാവിന്‍റെയും പുത്രന്‍റെയും രക്ഷാകര പ്രവര്‍ത്തനങ്ങള്‍, സൗഖ്യമായും സാന്ത്വനമായും സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും സഹവാസത്തിന്‍റെയും തികവും മാതൃകയുമാണ് നമ്മുടെ ദൈവം.

നാം ദൈവകല്പനകളനുസരിച്ച് ജീവിക്കുകയാണെങ്കില്‍ പരിശുദ്ധത്രിത്വം നമ്മില്‍ വസിക്കും. “എന്നെ സ്നേഹിക്കുന്നന്‍ എന്‍റെ വചനം പാലിക്കും. അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്‍റെ അടുത്തുവന്ന് അവനില്‍ വാസമുറപ്പിക്കുയും ചെയ്യും” (യോഹ. 14, 23).
ക്രിസ്തുവിന്‍റെ വചനമനുസരിച്ച് ജീവിച്ചാല്‍ പരിശുദ്ധ ത്രിത്വം നമ്മില്‍ വസിക്കും. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള നാം ക്രിസ്തുവിന്‍റെ വചനം അനുസരിച്ചു ജീവിച്ച് പിതാവിന്‍റെ സ്നേഹവും, പുത്രന്‍റെ കൃപയും, പരിശുദ്ധാത്മാവിന്‍റെ സഹവാസവും (2 കൊറിന്തി. 13, 13) അനുഭവിച്ച് അറിയുന്നവരായി മാറാന്‍ ഇടയാവട്ടെ.








All the contents on this site are copyrighted ©.