2013-04-23 17:20:34

ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ജീവിതം നയിക്കാന്‍ വിശ്വാസസമൂഹത്തെ മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു


23 ഏപ്രില്‍ 2013, വത്തിക്കാന്‍
ക്രൈസ്തവ സമൂഹങ്ങള്‍ ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ജീവിതം നയിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഐവറി കോസ്റ്റിലെ കാര്‍താഗോയില്‍ “ദിവ്യകാരുണ്യം: നമ്മുടെ ജനത്തിന് ജീവന്‍റെ അപ്പം” എന്ന പ്രമേയത്തെ കേന്ദ്രീകരിച്ച് ഏപ്രില്‍ 14 മുതല്‍ 21 വരെ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ സമാപന സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ഉത്ബോധിപ്പിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് മാര്‍പാപ്പയുടെ സന്ദേശം ദിവ്യകാരുണ്യ കോണ്‍ഗ്രസിനയച്ചത്.
വി.കുര്‍ബ്ബാനയില്‍ നിന്ന് കരഗതമാകുന്ന കൃപയും ദൈവാനുഗ്രഹവും നവോന്മേഷത്തോടെ സുവിശേഷവല്‍ക്കരണം നടത്താനും സഭയുടെ ഐക്യവും കൂട്ടായ്മയും കാത്തുപാലിക്കാനും സഭാംഗങ്ങള്‍ക്ക് കരുത്തേകും. വിശുദ്ധ കൂദാശകളില്‍ നിന്നു ലഭിക്കുന്ന ആത്മീയഊര്‍ജ്ജം ക്രിസ്തു സന്ദേശം ഉള്‍ക്കൊണ്ട് ജീവിക്കാനും, നീതിയിലും അനുരഞ്ജനത്തിലും അടിയുറച്ച സമൂഹനിര്‍മ്മിതിയ്ക്കും ക്രൈസ്തവരെ സഹായിക്കുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ മുന്‍ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് പിയെറോ മരിനി മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുത്തു.








All the contents on this site are copyrighted ©.