2013-02-08 15:55:39

സേവനം സഭയുടെ മുഖമുദ്ര: കര്‍ദിനാള്‍ ഗ്രേഷ്യസ്


08 ഫെബ്രുവരി 2013, വേളാങ്കണ്ണി
ശുശ്രൂഷാ മനോഭാവം സഭയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നാണെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (CCBI) രജതജൂബിലി സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. “ശുശ്രൂഷാ സമൂഹമായ സഭ” എന്ന പ്രമേയം കേന്ദ്രമാക്കി വേളാങ്കണ്ണിയിലാണ് സമ്മേളനം നടക്കുന്നത്. മറ്റൊന്നും ശുശ്രൂഷയ്ക്കു പകരം വയ്ക്കാന്‍ ക്രിസ്തു ശിഷ്യര്‍ക്കു സാധിക്കില്ലെന്ന് ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടേയും (എഫ്.എ.ബി.സി.) ഇന്ത്യന്‍ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റേയും (സി.ബി.സി.ഐ) അദ്ധ്യക്ഷനും മുബൈ അതിരൂപതാക്ഷനുമായ കര്‍ദിനാള്‍ ഗ്രേഷ്യസ് തദവസരത്തില്‍ പറഞ്ഞു. “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചന ദ്രവ്യമായി സ്വജീവന്‍ നല്‍കാനുമാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്” (മത്തായി 20,28) എന്ന ക്രിസ്തു വചനം ഉദ്ധരിച്ച കര്‍ദിനാള്‍, ക്രിസ്തു ശിഷ്യരുടെ ജീവിതത്തിന് അടിസ്ഥാനമായ മൂല്യമാണിതെന്ന് വ്യക്തമാക്കി. സാര്‍വ്വത്രിക തലത്തിലും, ദേശീയ, പ്രാദേശിക തലങ്ങളിലും ശുശ്രൂഷകരുടെ സമൂഹമാണ് കത്തോലിക്കാ സഭ. മാനവ വികസനത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന സഭ യഥാര്‍ത്ഥ മാനവ ക്ഷേമത്തിനുവേണ്ടി അന്താരാഷ്ട്ര തലത്തില്‍ ശബ്ദമുയര്‍ത്തുന്നു. കാലത്തിന്‍റെ അടയാളങ്ങള്‍ തിരിച്ചറിയുന്ന സഭ അഴിമതിക്കെതിരേ പടപൊരുതാനും, അഴിമതി രഹിതമായ സമൂഹം പടുത്തുയര്‍ത്താനും മുന്നിട്ടിറങ്ങണമെന്ന് ഭാരത സഭയെ സംബന്ധിച്ച് കര്‍ദിനാള്‍ ഗ്രേഷ്യസ് ഉദ്ബോധിപ്പിച്ചു. ദാരിദ്ര്യവും നിരക്ഷരതയും അസമത്വവും സമൂഹത്തില്‍ നിന്നു തുടച്ചു നീക്കാന്‍ കത്തോലിക്കാ സഭ പരിശ്രമിക്കണെമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാപ്പായുടെ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ഫെര്‍നാന്‍ഡോ ഫിലോണിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഫെബ്രുവരി 10-ന് അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാ ബലിയോടെ
ദേശീയ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ജൂബിലി ആഘോഷങ്ങള്‍ സമാപിക്കും.







All the contents on this site are copyrighted ©.