2012-10-24 17:14:48

ബസേലിയോസ് മാര്‍ ക്ലീമിസ് തോട്ടുങ്കലിനും
അഞ്ചു മെത്രാന്മാര്‍ക്കും കര്‍ദ്ദിനാള്‍ പദവി


24 ഒക്ടോബര്‍ 2012, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ പാപ്പ മലങ്കര കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍, ക്ലീമിസ് മാര്‍ ബസീലിയോസ് തോട്ടുങ്കലിനെ കര്‍ദ്ദിനാളായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 24-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തിരുവനന്തപുരം മലങ്കര അതിരൂപതയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുകൂടിയായ ക്ലീമിസ് മാര്‍ ബസേലിയോസ് തോട്ടുങ്കല്‍ തിരുമേനിയെയും ആഗോള സഭയിലെ മറ്റ് അഞ്ചുമെത്രാന്മാരെയും പാപ്പാ കര്‍ദ്ദിനാളന്മാരായി പ്രഖ്യാപിച്ചത്.

ക്ലീമിസ് മാര്‍ ബസീലിയോസ് തീരുമേനിക്കു പുറമേ,

1. വത്തിക്കാനിലെ പേപ്പല്‍ അരമനയുടെ പ്രീഫേക്ടും, റോമന്‍ ചുവിരിനു പുറത്തുള്ള വിശുദ്ധ പൗലോശ്ലീഹായുടെ പുരാതന ബസിലിക്കയുടെ പ്രധാന പുരോഹിത സ്ഥാനം ആലങ്കരിക്കുന്നതുമായ ബിഷപ്പ് മൈക്കിള്‍ ജെയിംസ് ഹാര്‍വി,

2. ലെബനോണിലെ മാരനൈറ്റ് പാത്രിയര്‍ക്കിസ് ബേച്ചരാ ബൂത്രോസ് റായ്,

3. നൈജീരിയയിലെ അബൂജയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ജോണ്‍ ഒലെരൂണ്‍ഫേമി ഒനായ്ക്കേന്‍,

4. കൊളംമ്പിയായിലെ ബഗോട്ടോയുടെ മെത്രാപ്പോലീത്ത,
ആര്‍ച്ചുബിഷപ്പ് റൂബെന്‍ സാലസ്സര്‍ ഗോമെസ്,

5. ഫിലിപ്പീന്‍സിലെ മനിലാ അതിരൂപതാദ്ധ്യക്ഷന്‍,
ആര്‍ച്ചുബിഷപ്പ് ലൂയിസ് അന്തോണിയോ തഗാലെ എന്നിവരാണ്
പാപ്പാ പ്രഖ്യാപിച്ച മറ്റു കര്‍ദ്ദിനാളന്മാര്‍.

നവംമ്പര്‍ 24-ാം തിയതി വത്തിക്കാനില്‍ വിളിച്ചുകൂട്ടപ്പെടുന്ന കര്‍ദ്ദിനാള്‍
സംഘത്തില്‍, ഡിക്കാസ്ട്രിയില്‍വച്ച് ഇന്ത്യയില്‍നിന്നുമുള്ള ക്ലീമിസ് മാര്‍ ബസീലോസ് തിരുമേനി ഉള്‍പ്പെടെ ആറുപേരെ ഔദ്യോഗികമായി കര്‍ദ്ദിനാള്‍ പദവിലേയ്ക്ക് ഉയര്‍ത്തുമെന്നും പൊതുകൂടിക്കഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പ പ്രഖ്യാപിക്കുകയുണ്ടായി.

ഇതോടെ ആഗോള സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 211- ആയി ഉയരുകയാണ്. അതില്‍ 122 പേര്‍
85 വയസ്സിനു താഴെ ഉള്ളവരാകയാല്‍ വേട്ടവകാശം ഉള്ളവരും 89-പേര്‍ പ്രായപരിധി കഴിഞ്ഞതിനാല്‍ വോട്ടവകാശം ഇല്ലാത്തവരുമാകുന്നു.









All the contents on this site are copyrighted ©.