17 ഒക്ടോബര്‍ 2012, ചൈന പീഡനങ്ങളിലും പതറാതെ ചൈനയിലെ സഭ മുന്നേറുന്നുവെന്ന്, ചൈനയിലെ
ഫെന്‍സിയാങ്ങ് തുപതാ മെത്രാന്‍, ബിഷപ്പ് ലൂക്കാസ് ലീ പ്രസ്താവിച്ചു. വത്തിക്കാനില്‍
സമ്മേളിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ സെക്രട്ടറി ജനറല്‍, ആര്‍ചുബിഷപ്പ് നിക്കോളെ
എത്തെരോവിക്കിന് അയച്ച കത്തിലൂടെയാണ് അവിടത്തെ കത്തോലിക്കരുടെ വിശ്വസത്തെക്കുറിച്ചും,
തനിക്ക് സിനഡില്‍ പങ്കെടുക്കാന്‍ സാധിക്കാത്തിതിലുള്ള ആശങ്കയെക്കുറിച്ചും ബിഷപ്പ് ലൂക്കാസ്
ലീ വെളിപ്പെടുത്തിയത്.
ബിഷപ്പ് ലൂക്കാസ് ലീയുടെ കത്ത്, ആര്‍ച്ചുബിഷപ്പ് എത്തെരോവിക്ക്
വായിച്ചുകൊണ്ടാണ് ഒക്ടോബര്‍ 16-ലെ സിനഡിന്‍റെ പൊതുസമ്മേളനത്തിന് തുടക്കം കുറിച്ചത്. ഇന്ന്
ആധുനിക യുഗം നീരീക്ഷിക്കുന്ന വിശ്വാസ മാന്ദ്യത്തിനും, മതനിരപേക്ഷതയ്ക്കും വിരുദ്ധമായ
തീക്ഷ്ണതയും ഭക്തിയും ആത്മീയ ചൈതന്യവുമാണ് ചൈനയിലെ വിശ്വാസികളില്‍ കാണുന്നുതെന്ന് അവിടത്തെ
പീഡിത സഭയുടെ സാക്ഷിയും ഇടയനുമായ 90 വയസ്സുകാരന്‍ ബിഷപ്പ് ലീ കത്തിലൂടെ സാക്ഷൃപ്പെടുത്തി.
വത്തിക്കാന്‍റെ
നയങ്ങള്‍ക്കും സഭാ നിയമങ്ങള്‍ക്കുമെതിരെ തീരുമാനങ്ങള്‍ എടുക്കുന്ന ചൈനയിലെ ദേശീയ സഭാ
സംവിധാനത്തിന്‍റെ ഞെരുക്കത്തിലും, അവിടത്തെ അല്മായരുടെ വിശ്വാസം മാതൃകാപരവും പതറാത്തതുമാണെന്ന്
ബഷപ്പ് ലീ പ്രസ്താവിച്ചു. ചൈനീസ് ഭരണകൂടം 1959-ല്‍ ജയിലില്‍ അടച്ച ബിഷപ്പ് ലൂക്കാസ് ലീ
20 വര്‍ഷങ്ങള്‍ക്കുശേഷം 1979-ലാണ് മോചിതനായത്.