2012-09-17 16:25:20

ബിഷപ്പ് ജോര്‍ജ് രാജേന്ദ്രന്‍ അഭിഷിക്തനായി


17 സെപ്തംബര്‍ 2012, തക്കല
തക്കല രൂപതയുടെ മെത്രാനായി മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ അഭിഷിക്തനായി. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് സെപ്തംബര്‍ 16ാം തിയതി ഞായറാഴ്ച പടന്താലുംമൂട് തിരുഹൃദയ ദേവാലയത്തില്‍ മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ നടന്നത്. നവ മെത്രാന്‍റെ മാതാപിതാക്കളും ചടങ്ങളില്‍ സന്നിഹിതരായിരുന്നു.

തക്കല സീറോമലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനാണ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍. തക്കല രൂപതാധ്യക്ഷനായിരുന്ന മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ തക്കല രൂപതയുടെ മെത്രാനായി നിയമിതനായത്.

മെത്രാഭിഷേക ചടങ്ങുകള്‍ക്കു ശേഷം നടന്ന അനുമോദന യോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശ്ശൂര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, , കോട്ടാര്‍ ബിഷപ്പ് ഫാ. പീറ്റര്‍ റെമിജ്യൂസ്, പാളയംകോട്ട മെത്രാന്‍ ജൂഡ് പോള്‍രാജ്, താമരശ്ശേരി മെത്രാന്‍ മാര്‍ റെമിജ്യൂസ് ഇഞ്ചനാനിക്കല്‍, രാമനാഥപുരം മെത്രാന്‍ മാര്‍ പോള്‍ ആലപ്പാട്ട്, പുനലൂര്‍ മെത്രാന്‍ സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, എറണാകുളം മെത്രാന്‍ മാര്‍ സെബാസ്റ്റൃന്‍ എടയന്ത്രത്ത്, തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ്, അമേരിക്ക-യൂറോപ്പ് എക്‌സാര്‍ക്കേറ്റ് ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ്, പാലാ നിയുക്ത സഹായമെത്രാന്‍ ജേക്കബ് മുരിക്കന്‍, എന്നിവര്‍ പങ്കെടുത്തു.








All the contents on this site are copyrighted ©.