2012-08-08 19:51:44

ദൈവിക ഐക്യത്തില്‍നിന്നും ഉയിര്‍ക്കൊള്ളുന്നതാണ്
യഥാര്‍ത്ഥ ആനന്ദമെന്ന് പാപ്പ


8 ആഗസ്റ്റ് 2012, ക്യാസില്‍ ഗണ്ടോള്‍ഫോ
പാപ്പായ്ക്ക് 85-ാം പിറന്നാള്‍ ആശംസകള്‍ നേരുവാന്‍ ജന്മനാടായ ബവേറിയായില്‍നിന്നും ക്യാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ (ആഗസ്റ്റ് 3, വെള്ളിയാഴ്ച) എത്തിയ ആയിരത്തില്‍പ്പരം കലാകാരന്മാരുടെ സാംസ്ക്കാരിക സംഘത്തെ അഭിസംബോധന ചെയ്യവേയാണ് പാപ്പാ ഇപ്രകാരം പ്രസ്താവിച്ചത്. പാപ്പായുടെ താല്പര്യ പ്രകാരമാണ് ഏപ്രില്‍ മാസത്തില്‍ നടക്കേണ്ടിയിരുന്ന തന്‍റെ നാട്ടുകാരുടെ സന്ദര്‍നവും പിറന്നാള്‍ ആശംസാ പരിപാടികളും വേനല്‍ അവധി ദിവസങ്ങളിലേയ്ക്ക് മാറ്റിവച്ചത്.

ദൈവം നല്കിയ പ്രകൃതി രമണീയമായ നാടാണ് ബവേറിയാ എന്നും, ദൈവീകതയുടെ പ്രതിഫലനമാണ് അവിടത്തെ ജനങ്ങളില്‍ കാണുന്ന വിശ്വാസത്തിന്‍റെയും കലയുടെയും നൃത്തത്തിന്‍റെയും സംഗീതത്തിന്‍റെയും തനിമായാര്‍ന്ന ആവിഷ്ക്കാരങ്ങളെന്നും പാപ്പാ പ്രസ്താവിച്ചു.
ബവേറിയന്‍ കലാപ്രകടനങ്ങള്‍ ഉണര്‍ത്തിയ ബാല്യകാല സ്മരണകള്‍ വയോവൃദ്ധനായ തനിക്ക് നവമായ ഉന്മേഷം ഏകിയെന്നും, ഒരു മണിക്കൂര്‍ സമയത്തേയ്ക്ക് തന്നെ ബവേറിയായിലേയ്ക്ക് ആനയിച്ചുവെന്നും, കലാവിരുന്നിന് നന്ദിപറയവേ പാപ്പാ പ്രസ്താവിച്ചു. ബവേറിയയുടെ സുന്ദരമായ മലഞ്ചെരിവുകളില്‍നിന്നും താഴ്വാരങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളില്‍നിന്നുമായെത്തിയ പ്രഗത്ഭരായ കലാകാരന്മാരും കാലാകാരികളും അവരുടെ കുടുംബങ്ങളോട് ഒപ്പമാണ്, സഭയെയും ലോകത്തെയും ഇന്ന് നയിക്കുന്ന നാട്ടുകാരനുമായ പാപ്പായ്ക്ക് ജന്മദിനാശംസകളുമായി ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ എത്തിയത്.
ബവേറിയാ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെനാര്‍ഡ് മാര്‍ക്സ് സംഘത്തിന് നേതൃത്വം നല്കി.









All the contents on this site are copyrighted ©.