25 ജൂണ്‍ 2012, റോം അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും അവസ്ഥ പൂര്‍വ്വോപരി
പരിതാപകരമാകുന്ന ചുറ്റുപാടില്‍, മനുഷ്യാന്തസ്സു മാനിക്കുന്നവരും ദൈവിക നന്മയില്‍
വിശ്വസിക്കുന്നവരും സാന്ത്വനത്തിന്‍റെ പ്രത്യാശയുമായി ഓടിയെത്തണമെന്ന്, വത്തിക്കാന്‍
മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു
ഐക്യ രാഷ്ട്ര
സംഘടന ജൂണ്‍ 20-ാം തിയതി ആചരിച്ച അഭയാര്‍ത്ഥി ദിനത്തെ കേന്ദ്രീകരിച്ച് തന്‍റെ വാരാന്ത്യ
മാധ്യമ പരിപാടി, ഒക്താവോ ദിയെസ്സിലാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ലൊമ്പാര്‍ഡി
ഇപ്രകാരം പ്രസ്താവിച്ചത്.
യുദ്ധത്തിന്‍റെയും അഭ്യന്തര കലാപത്തിന്‍റെയും കാലാവസ്ഥാ
വ്യതിയാനത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും കെടുതികളില്‍ പെട്ട്, സ്വന്തം നാടും
വീടും വിട്ടിറങ്ങുന്നവര്‍, വിവരിക്കാനാവാത്ത ദുരിതങ്ങളിലൂടെയാണ് സുരക്ഷ പ്രതീക്ഷിച്ച്
രാജ്യാതിര്‍ത്തികള്‍ കടക്കുന്നതെന്ന്, ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.
മദ്ധ്യധരണി
ആഴിയിലൂടെ ബോട്ടുകളിലും വള്ളങ്ങളിലും രാജ്യാര്‍ത്ഥകള്‍ കടന്ന് യൂറോപ്പിലേയ്ക്ക് കുടിയേറാന്‍
ശ്രമിക്കവേ, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മരിച്ചവര്‍ 3000-പേരാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി
ചൂണ്ടിക്കാട്ടി.