2012-06-16 17:36:50

സുവിശേഷപരിചിന്തനം
തിരുഹൃദയ തിരുനാള്‍


മത്തായി 11, 30.
“എന്‍റെ നുകം വഹിക്കാന്‍ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.”
RealAudioMP3
അത്താണിയും നുകവുമൊക്കെ തീരെ ഇല്ലാതായൊരു കാലഘട്ടത്തിലാണ് ഇന്നു നാം ജീവിക്കുന്നത്. ഇന്നത്തെ തലമുറയോട് അത്താണിയെന്നോ, നുകമെന്നോ പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ല. കൊച്ചി പട്ടണത്തില്‍ ആകെ ഒരു അത്താണി കല്ലു കണ്ടിട്ടുള്ളത്, കിഴക്കമ്പലത്ത് പോകും വഴി, കാക്കനാടു കഴിഞ്ഞ് അത്താണി എന്നുതന്നെ പേരുള്ള സ്ഥലത്താണ്. അവിടെ വഴിയോരത്ത് വലിയൊരു അത്താണി കല്ലു കാണാം. ഒരത്താണിയും നാം വഹിക്കേണ്ട ചുമടു കുറയ്ക്കുവാനോ, ചവിട്ടേണ്ട ദൂരത്തെ കുറയ്ക്കുവാനോ പോകുന്നില്ല. എന്നാല്‍ ഒരു മാത്ര ചുമടൊന്ന് ഇറക്കി അത്താണിയില്‍ വയ്ക്കാനാകുമ്പോള്‍ അത് ശിഷ്ടയാത്രയെ കുറച്ചുകൂടി പ്രസാദാത്മകമാക്കുന്നു. ഗുരുക്കന്മാര്‍ മാനവ രാശിയുടെ അത്താണികളാണ്. തങ്ങളുടെ വാക്കുകളും പഠനങ്ങളുംകൊണ്ടാണ് അവരാ സുകൃതം അനുഷ്ഠിച്ചിരുന്നത്. അസാമാന്യമായ വിധത്തിലുള്ള വിശ്രമവും സങ്കേതവുമാണ് അവരങ്ങനെ തലമുറകള്‍ക്കായി കൈമാറിയത്.

ക്രിസ്തുവിന്‍റെ തിരുഹൃദയ തിരുനാള്‍ ആഘോഷിക്കുകയാണ് നാം. ദൈവത്തിന് ഹൃദയമുണ്ടല്ലോ
എന്ന ചിന്ത തന്നെ എത്ര പച്ചപ്പുള്ളതാണ്. ഹൃദയത്തിന്‍റെ അസാന്നിദ്ധ്യം നമ്മുടെ വാക്കിനെയും ചിന്തയെയും കര്‍മ്മത്തെയും മൃതമാക്കുന്നു. ഹൃദ്യമില്ലാത്ത പ്രവൃത്തിയെന്നു പറയാറുണ്ടല്ലോ.
എന്നാല്‍ ഹൃദയത്തിന്‍റെ സാന്നിദ്ധ്യമാകട്ടെ ചെറുതെന്ന് കരുതുന്നവെയപ്പോലും മനോഹരമാക്കുകയും എല്ലാറ്റിനെയും പൂര്‍ണ്ണിമയില്‍ എത്തിക്കുകയും ചെയ്യുന്നു. ‘ഹൃദയപൂര്‍വ്വം’ എന്നു നാം എഴുതുകയും പറയുകയുമൊക്ക‍െ ചെയ്യാറുണ്ട്. യാഥാര്‍ത്ഥത്തില്‍ ഹൃദയപൂര്‍വ്വം ചെയ്യുന്നത് സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രവൃത്തികളായിരിക്കും. ജീവിതയാത്രയില്‍ ക്ലേശങ്ങളുടെ നിമിഷത്തില്‍ അപരന്‍റെ നല്ലൊരു വാക്കോ, ഹൃദയപൂര്‍വ്വമുള്ളൊരു പ്രവൃത്തിയോ മനസ്സിനെ ത്രസിപ്പിക്കുന്നതും ചിലപ്പോള്‍ കരയിപ്പിക്കുന്നതും ഈ ഹൃദയനിയമം കൊണ്ടാണ്. ഭാരം കുറവായ, ഒരു പക്ഷേ, മധുരമെന്നുപോലും വിശേഷിപ്പിക്കാവുന്ന ഒരു നുകത്തെക്കുറിച്ച് ക്രിസ്തു പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയായിരിക്കാം അതിന്‍റെ അര്‍ത്ഥസൂചനകള്‍?

നുകം അല്ലെങ്കില്‍ കലപ്പ എന്നു പറയുന്നത് പഴയനിയമത്തില്‍ നിയമത്തിന്‍റെ പ്രതീകമാണ്. കഠിനശാഠ്യങ്ങള്‍കൊണ്ടും നിഷ്ഠകൊണ്ടും എല്ലാക്കാലത്തുമുള്ള ആചാര്യന്മാര്‍ തങ്ങളുടെ പരിസരത്തെ കഠിനമാക്കിയിരുന്നു. ക്രിസ്തുവാകട്ടെ അമിതഭാരം നല്‍കുന്ന അത്തരം നുകങ്ങളെ എടുത്തു മാറ്റുകയും, അവ കുറയ്ക്കുകയും, മധുരമുള്ള നുകം പകരം വച്ചുതരികയും ചെയ്യുന്നു. ക്രിസ്തു നമ്മുടെ നകങ്ങളെ തൂവല്‍ത്തലോടലുകളാക്കി മാറ്റുന്നു, എന്നു വേണം മനസ്സിലാക്കുവാന്‍. ഞാന്‍ നിങ്ങള്‍ക്കായി ഓരേയൊരു കല്പന തരുന്നു. സ്നേഹം. അത് സ്നേഹത്തിന്‍റെ കല്പനയാണ്. “നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍.” ബാക്കിയുള്ളതൊക്കെ അതില്‍നിന്ന് താനെ ഉതിര്‍കൊള്ളുമെന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. വൃക്ഷം നന്നായാല്‍ അതിന്‍റെ ഫലവും നന്നായിരിക്കുമല്ലോ.

ക്രിസ്തു ഉപയോഗിക്കുന്ന ‘നുകം’ എന്ന വാക്കിന് അനുയോജ്യമായത്, ചേര്‍ന്നത്, കൃത്യമായത് befitting എന്നെല്ലാം അര്‍ത്ഥമുണ്ട്. മരപ്പണിക്കാരനെന്ന നിലയില്‍ ക്രിസ്തു നുകം നിര്‍മ്മിച്ചു കാണണം. സാധാരണ മരപ്പണിക്കാരൊക്കെ നേരത്തേതന്നെ നുകങ്ങള്‍ മരത്തില്‍ കടഞ്ഞു വയ്ക്കുമ്പോള്‍, ഇതാ ഒരു തച്ചന്‍, ഓരോരുത്തര്‍ക്കും അനുയോജ്യമായ, ക്ലിപ്തമായ നുകം കടഞ്ഞെടുക്കുന്നു. നുകം ഒരുക്കുന്നതിനു മുന്നേ ക്രിസ്തു ഉരുവിനെ ആദ്യം കാണണമെന്ന് ശഠിച്ചിരുന്നു. എന്നിട്ട് അതിനിണങ്ങുന്ന മട്ടിലുള്ള നുകം മാത്രം ഏറ്റവും കരുതലോടെ പണിതുണ്ടാക്കിയിരുന്നു, എന്നുവേണം മനസ്സിലാക്കുവാന്‍. സാരമിതാണ് – നമുക്കു വഹിക്കാന്‍ കഴിയുന്ന നുകങ്ങള്‍ മാത്രമേ ദൈവം നമ്മുടെ ചുമലില്‍ ചേര്‍ത്ത് വയ്ക്കാറുള്ളൂ. എനിക്ക് അതിജീവിക്കാനാവാത്ത പ്രലോഭനത്തിലൂടെ അവിടുന്നെന്നെ കൂട്ടിക്കൊണ്ടു പോകാറില്ല. ഞാന്‍ ഇന്നും ജീവിക്കുന്നതും, നശിച്ചു പോകാത്തതും, എനിക്ക് ഭ്രാന്തു പിടിക്കാത്തതും, ഈ തീര്‍പ്പിലാണ്, ദൈവം എനിക്ക് അനുയോജ്യമായ നുകമാണ് ഒരുക്കിയിരിക്കുന്നത് – എന്നത് സത്യം.

ഏതൊരു നുകത്തെയും മധുരമാക്കുന്നത് അതില്‍ നാം സന്നിവേശിപ്പിക്കുന്ന സ്നേഹത്തിതന്‍റെ അളവുകൊണ്ടാണ്. അങ്ങനെ ഭൂമിയെ സ്നേഹ പ്രവൃത്തികള്‍്‍ കൊണ്ട് അഭ്യസിപ്പിക്കുകയായിരുന്നു ക്രിസ്തുവിന്‍റെ രീതി. ജീവിതം അതിന്‍റെ ഏകാന്തതകൊണ്ട് നമ്മെ വല്ലാതെ മടുപ്പിക്കാം. ആവര്‍ത്തനംകൊണ്ട് വിരസമാകുന്ന ജീവിതം എന്നൊരു സൂചനയുണ്ട് നുകത്തില്‍. ജീവിതത്തിന്‍റെ
ഒരേ ഉഴവു ചാലിലൂടെ നിത്യവും സഞ്ചരിക്കേണ്ടിവരുന്നവരാണ് പലപ്പോഴും നാം.
അമ്മമാരുടെ കാര്യം ഓര്‍ത്തു നോക്കിയാല്‍ മതി.
ഏതൊരു കൂലിപ്പണിക്കാരനെക്കാളും കഠിനമായ ശ്രമങ്ങളിലൂടെയാണ് ഒരമ്മ അനുദിനം കടന്നുപോകുന്നത്. എന്നിട്ടും പരാതിയൊന്നുമില്ലാതെ എന്നും തന്‍റെ കുടുംബത്തിനും മക്കള്‍ക്കുംവേണ്ടി ഉത്തരവാദിത്വങ്ങള്‍ തുടരുകയാണ് അമ്മ. എന്തുകൊണ്ട്, അമ്മയുടെ ജീവല്‍ പ്രസാദവും പ്രകാശവും ഒരിക്കലും മങ്ങുന്നില്ല? ആ സമര്‍പ്പണത്തിനു പിന്നില്‍ സ്നേഹമുള്ളതുകൊണ്ടാണ്.

പോളിയോ പിടിപെട്ട അയല്‍വാസിയായ സ്നേഹിതനെ എന്നും മുതുകില്‍ ചുമന്നുകൊണ്ട് ഗ്രാമത്തിലെ സ്ക്കൂളില്‍ പോയിരുന്ന പയ്യന്‍റെ കഥ കേട്ടിട്ടുണ്ട്. ഒന്നാം ക്ലാസ്സില്‍ തുടങ്ങിയതായിരുന്നു ആ ചുമട്. പത്താം ക്ലാസ്സായപ്പോഴും അവന്‍ ചുമടു ചുവന്നു. നാട്ടുകാര്‍ ചോദിക്കുമായിരുന്നു. എന്താ ജോണീ, നിനക്ക് അവന്‍ ഭാരമല്ലേ? എന്ന്. ജോണി മറുപടി പറയും, അവന്‍ എനിക്ക് ഭാരമല്ല. കാരണം അവന്‍ എന്‍റെ സഹോദരനാണ്. He’s not heavy for me, because he is my brother!

ജീവിതത്തില്‍ എന്നും ഓര്‍ക്കാവുന്ന സൂക്തമാണിത്. സ്നേഹത്തോടെ ഒരുവനെ സഹോദരനായി കാണാന്‍ സാധിച്ചാല്‍ അപരന്‍ എനിക്ക് ഭാരമല്ലാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേരും. എന്‍റെ ഉത്തരവാദിത്തങ്ങള്‍ എന്‍റെ ജീവിത നുകമാണെന്ന ദര്‍ശനവും പ്രകാശവും കാര്യങ്ങള്‍ കുറെക്കൂടി എളുപ്പത്തിലാക്കാന്‍ സഹായിക്കും. ചില ഭാരങ്ങള്‍ എന്‍റെ ജീവിത നിയോഗത്തിന്‍റെ ഭാഗമാണ്. അത് ഞാന്‍ വഹിക്കണം എന്ന മനസ്സ് വളര്‍ത്തിയെടുക്കണം. ചിലതെല്ലാം ജീവിത്തില്‍ ദൈവം എനിക്കായി അയയ്ക്കുന്നവയാണ്. അവ ഞാന്‍ ചുമക്കണം. മഞ്ഞുപെയ്യുന്ന നാട്ടില്‍ തന്‍റെ തൊപ്പിയില്‍ വീഴുന്ന മഞ്ഞുപാളികളെക്കുറിച്ച് ഒരു മനുഷ്യന്‍ പരാതി പറയാന്‍ തുടങ്ങി. എന്നാല്‍ പെട്ടൊരു പ്രഭാതത്തില്‍ അയാള്‍ക്കൊരു ദര്‍ശനം കിട്ടി. ഇത്രയും വിശാലമായ പ്രപഞ്ചത്തില്‍ കൃത്യായി ഒുരു മഞ്ഞുപാളി എന്‍റെ തൊപ്പിയില്‍ വീഴുന്നുവെങ്കില്‍ അതെനിക്കായി തന്നെ ദൈവം അയയ്ക്കുന്നതാണ്. അതോടുകൂടെ ആ മനുഷ്യന്‍റെ തൊപ്പിയുടെ ഭാരം കുറഞ്ഞു. എനിക്കായി വിളമ്പിയത് ഭക്ഷിക്കണമെന്ന ക്രിസ്തു മൊഴികളെ നമുക്ക് ഇതിനോടു കൂട്ടിച്ചേര്‍ത്തു വായിക്കാവുന്നതാണ്. ചില കാര്യങ്ങള്‍ ദൈവം നമുക്കായി മാത്രം കരുതി വയ്ക്കുന്നുണ്ട്. എങ്കില്‍ എനിക്കത് തട്ടിമാറ്റാനാവുമോ?

നമ്മുടെ ജീവിത ചുറ്റുപാടുകളില്‍ ചിലപ്പോഴെങ്കിലും നാം മറ്റുള്ളവര്‍ക്ക് നുകം പണിയാറുണ്ട്. അപരര്‍ക്കായി നാം വച്ചുനീട്ടുന്ന നുകങ്ങളെ വേണ്ടെന്നു വ്യ്ക്കാനോ, അവയെ ലഘൂകരിക്കുവാനോ ഉള്ള നന്മ നമുക്കുണ്ടാകാറുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ ജീവിതം ഇനിയും മെച്ചപ്പെട്ടേനേ!
ജോലി കഴിഞ്ഞുവരുന്ന ഭര്‍ത്താവിന്‍റെ കാല്പാദങ്ങള്‍ കഴുകി വൃത്തിയാക്കുന്ന പതിവ് വടക്കെ ഇന്ത്യയിലെ ഗിരിവര്‍ഗ്ഗക്കാരുടെ ഇടയിലുണ്ട്. പതിവുപോലെ ഭാര്‍ത്താവ് ഒരു ദിവസം ജോലി കഴിഞ്ഞെത്തിയപ്പോള്‍ അവള്‍ അയാളുട പാദങ്ങള്‍ കഴുകുകയായിരുന്നു.
ആദ്യമായി അയാള്‍ തന്‍റെ ഭാര്യയെ ശ്രദ്ധിച്ചു. ഇതാ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. താനും
തന്‍റെ ഭാര്യയും വൃദ്ധരായിരിക്കുന്നു. ഈ പ്രായത്തിലും അവള്‍ തന്‍റെ കാലുകഴുകുന്നല്ലോ. വെറും ആചാരത്തിനുവേണ്ടി. അയാളുടെ മനം നൊന്തു. കുറ്റബോധം അയാളെ അലട്ടി. യൗവ്വനത്തോടും പ്രസാദത്തോടും കൂടെ തന്‍റെ ജീവിതത്തിലേയ്ക്കു കടന്നു വന്നവള്‍ അടിമയായിരിക്കാന്‍ പാടില്ല.
അവള്‍ എന്‍റെ പ്രഭ്വിയാണ്. വേണമെന്നുവച്ച മോശമായ കാര്യങ്ങള്‍, വൈകിയാണെങ്കിലും വേണ്ടെന്നും വയ്ക്കാവുന്നതാണ്. ഇനിയൊരിക്കലും ഭാര്യ തന്‍റെ കാലുകഴുകരുതെന്ന് അയാള്‍ തീരുമാനിച്ചു.

സമൂഹ ജീവിതത്തിലെ തിന്മയുടെ നുകം ലഘൂകരിക്കാനും, വേണമെങ്കില്‍ എടുത്തു മാറ്റാനും നമുക്കു സാധിക്കും. നുകത്തിന് രണ്ട് ഉരുക്കളുണ്ട്. അത് ഒറ്റയ്ക്കെടുക്കേണ്ടതല്ല. പങ്കുവയ്ക്കേണ്ടതാണ്.
നമ്മുടെ കാലത്തിലെ മിക്കവാറും മനുഷ്യരുടെ ശിരോലിഖിതമെല്ലാം നുകം ഒറ്റയ്ക്കു ചുമക്കേണ്ടി വരുന്ന അവസ്ഥയാണ്. ചരിത്രത്തില്‍വച്ച് ഏറ്റവും കഠിനമായ നുകവുമായി ഇടറി നീങ്ങുന്ന ചെറുപ്പക്കാരന്‍റെ ചിത്രം നോക്കുക. ഏറ്റവും കഠിമനായ കുരിശുമായി ആയാള്‍ ഓറ്റയ്ക്കാണ് ഇടറി നീങ്ങുന്നത്. പാതയോരത്തുനിന്ന് എല്ലാവരും അനുതാപത്തോടും കരുണയോടുംകൂടെ അത് കണ്ടുനില്ക്കുന്നു. ഓരാള്‍ മാത്രം മുന്നോട്ടു വന്നു നുകത്തിന്‍റെ മറുവശത്തു പിടിച്ചു. അത് സൈറീന്‍ കാരന്‍ ശിമയോനായിരുന്നു. അപ്പോള്‍ കുരിശ് രണ്ടു ഉരുക്കളുടെ മദ്ധ്യേയായി. അങ്ങനെ അത് വഹിക്കാന്‍ എളുപ്പമായി. അത് ശിമയോന്‍ പങ്കുവച്ചപ്പോഴാണ്. ജീവിതക്കുരിശ് ലഘുവായത് കൂടെ മറ്റൊരാള്‍ അനുധാവനംചെയ്തപ്പോഴാണ്. സഹായിക്കാന്‍ ആരുമില്ലാത്തതു കൊണ്ടുമാത്രം കഠിനമാകുന്ന നുകങ്ങളും പേറി എത്രയോ പേരാണ് ജീവിതത്തില്‍ വലയുന്നത്.

ഏറ്റം ചെറിയ കാര്യങ്ങള്‍ക്കു പിന്നില്‍പ്പോലും നമ്മില്‍ ഹൃദയ സാന്നിദ്ധ്യമുണ്ടാവട്ടെ, എന്തും ഹൃദയപൂര്‍വ്വം ചെയ്യാം എന്നൊരു പ്രാര്‍ത്ഥനകൂടി ഈ ജൂണ്‍ മാസത്തില്‍, തിരുഹൃദയ മാസത്തില്‍ നമുക്കും സമര്‍പ്പിക്കാം.
ഭിത്തിയിലെ തിരുഹൃദയം സ്നേഹപൂര്‍വ്വം ശാസിക്കുന്നു. എത്രനാളായി നീയെന്നെ കാണാന്‍ തുടങ്ങിയിട്ട്, അഗ്നിജ്വാലകളിലെ മുറിവേറ്റതും നീണമാര്‍ന്നതുമായ ഹൃദയം. നീ എന്നിട്ടും ഒന്നും പഠിച്ചില്ല. കുത്തി മുറിവേല്പിക്കുന്ന അന്ധതയെ സൗഖ്യപ്പെടുത്തുന്ന കരുണയിലേയ്ക്ക് നിനക്ക് എത്രദൂരം കൂടി നടക്കാനുണ്ട്?







All the contents on this site are copyrighted ©.