27 മാര്‍ച്ച് 2012, ക്യൂബ ക്യൂബന്‍ ജലായങ്ങളില്‍ 400-വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ടെത്തിയ
കന്യകാ നാഥയുടെ മനോഹരമായ തിരുസ്വരൂപമാണ് ഈ അപ്പോസ്തോലിക യാത്രയുടെ കേന്ദ്രമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കു
കിട്ടിയ തിരുസ്വരൂപത്തില്‍, “ഞാന്‍ ഉപവിയുടെ നാഥയാകുന്നു,” എന്ന ആലേഖനവും കണ്ടെത്തി.
ചെമ്പു ഖനികളുള്ള കോബ്ര എന്ന സ്ഥലത്താണ് തിരുസ്വരൂപം കണ്ടെത്തിയത്. 1684-ല്‍ ആദ്യത്തെ
ദിവ്യജനനയുടെ ദേവാലയം അവിടെ പണിതീര്‍ത്തു. അങ്ങനെയാണ് ആ അത്ഭുത ശില്പത്തിന് കോബ്രയിലെ
കന്യകാനാഥ, എന്ന പേരു ലഭിച്ചു. അവിടത്തെ ചെമ്പു ഖനികളില്‍ അടിമവേലചെയ്തു ജീവിച്ച നിരവധി
പാവങ്ങള്‍ക്ക് കന്യാകാ നാഥ അന്നുമുതല്‍ പ്രത്യാശയും കാവല്‍വിളക്കുമായി.
കോബ്രയിലെ
ചെമ്പു ഖനികളിലെ അടിമകളുടെ സ്വാതന്ത്ര്യത്തിന്‍റെ പത്രിക 1801-ല്‍ വിളമ്പരംചെയ്തത് കന്യകാ
നാഥയുടെ അന്നത്തെ ദേവാലയത്തില്‍നിന്നായിരുന്നു. അന്നത്തെ വികാരി അലക്സാണ്ടര്‍ എസ്ക്കാനിയ
ആ വിമോചനകഥയുടെ ശക്തനായ വക്താവുമായിരുന്നു. അടിമത്വത്തിനെതിരെ പോരാടിയ ചരിത്രപുരുഷന്‍,
കാര്‍ലോസ് മാനുവല്‍ ക്യൂബിയുടെ വിമോചനത്തിനായി എന്നും കോബ്രയില്‍വന്ന് കന്യകാനാഥയുടെ
മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചിരുന്നതായി ചരിത്രരേഖകള്‍ വെളിപ്പെടുത്തുന്നു. 1898 ജൂലൈ
12-ന് ക്യൂബ സ്പെയിനിന്‍റെ അധീനത്തില്‍നിന്നു സ്വാതന്ത്ര്യമായി. കന്യകാ നാഥയുടെ തിരുസന്നിധിയിലാണ്
സ്വാതന്ത്ര്യത്തിന്‍റെ കൃതഞ്താബലി അര്‍പ്പിക്കപ്പെട്ടത്. അങ്ങനെ കോബ്രയിലെ കന്യകാനാഥ
ക്യൂബയുടെ സ്വാതന്ത്ര്യത്തിന്‍റേയും അമ്മയായി..
1916-ല്‍ ബനഡിക്ട് 15-ാമന്‍ മാര്‍പാപ്പ
കോബ്രയിലെ ഉപവിയുടെ കന്യകാനാഥയെ ക്യൂബയുടെ ദേശീയ മദ്ധ്യസ്ഥയായി പ്രഖ്യാപിച്ചു. 1952-ല്‍
പുതുതായി പണിതീര്‍ക്കപ്പെട്ട തീര്‍ത്ഥാടന കേന്ദ്രത്തില്‍വച്ച് കോബ്രയിലെ കന്യകാ നാഥയെ
സാന്തിയാഗോ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് വലന്‍റൈന്‍ സുബിസരേത്താ രാജ്യത്തിന്‍റെ
അമ്മയും മദ്ധ്യസ്ഥയുമായി കിരീടംചാര്‍ത്തി.1959-ല്‍ ക്യൂബയില്‍ അരങ്ങേറിയ ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സും
കോബ്രയിലെ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യത്തിലാണ് സമ്മേളിച്ചത്. അന്നും ദിവ്യജനനിയുടെ തിരുസ്വരൂപം
പൊതുവണക്കത്തിന് ലഭ്യമാക്കിയിരുന്നു.