2012-02-03 18:05:35

സമര്‍പ്പണജീവിതം: യേശുവിനോടൊത്തുള്ള ശ്രേഷ്ഠജീവിതം


03 ജനുവരി 2012, വത്തിക്കാന്‍
സമര്‍പ്പണജീവിതം മാനുഷിക തലത്തില്‍ മാത്രം മനസിലാക്കാവുന്ന യാഥാര്‍ത്ഥ്യമല്ലെന്ന് സമര്‍പ്പിത അപ്പസ്തോലിക ജീവിത സമൂഹങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോവൊ ബ്രാസ് ദെ ആവിസ്. ബ്രഹ്മചര്യ – കന്യകാത്വ വ്രതാനുഷ്ഠങ്ങളിലൂടെയുള്ള സമര്‍പ്പണജീവിതം യേശുവിനോടു ചേര്‍ന്നുള്ള ശ്രേഷ്ഠമായ ജീവിതമാണെന്ന് നിയുക്ത കര്‍ദിനാള്‍ കൂടിയായ ബ്രാസ് ദെ ആവിസ് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. എന്നാല്‍ വ്യക്തിപരമായ ശ്രേഷ്ഠതയല്ല ദൈവസ്നേഹത്തെ പ്രതിയുള്ള ഒരു തിരഞ്ഞെടുപ്പാണതെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ടായിരലധികം സമര്‍പ്പിത – സന്ന്യസ്ത സമൂഹങ്ങളിലായി പതിമൂന്നുലക്ഷത്തോളം സമര്‍പ്പിതര്‍ ഇപ്പോള്‍ കത്തോലിക്കാസഭയില്‍ ശുശ്രൂഷചെയ്യുന്നുണ്ട്. വെല്ലുവിളികള്‍ നിറഞ്ഞ ഇന്നത്തെ ലോകത്തിലും സമര്‍പ്പിതര്‍ സ്വന്തം വിളിയുടെ മനോഹാരിത തിരിച്ചറിയുന്നുണ്ട്. സമര്‍പ്പിതരെ സഭയ്ക്ക് എന്നും ആവശ്യമുണ്ടെന്നും നിയുക്ത കര്‍ദ്ദിനാള്‍ ബ്രാസ് ദെ ആവിസ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.